Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, December 7, 2013

വിജയനെ സഭയിലെടുത്തപ്പോള്‍..

           പണ്ട് എല്‍ദോയെ സിനിമയിലെടുത്തത് പോലെ പിണറായി വിജയനെ സഭയില്‍ എടുത്തതിന്റെ വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ . ഒരു കാലത്ത് നികൃഷ്ട ജീവികള്‍ ആയി അവരോധിക്കപ്പെട്ടവരുടെ കൂടാരത്തില്‍  ഏറെ ഹാര്‍ദ്ദവമായ സ്വീകരണം തന്നെയാണ് പിണറായിക്ക്‌ ലഭിച്ചതും. സഭയുടെ കസ്തൂരി രംഗന്‍ നിര്‍മാര്‍ജന സമരത്തിന്‌  എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു പരിസ്ഥിതി സംരക്ഷകരെ ആവശ്യത്തിന് ചീത്തയും പറഞ്ഞു  അവസരത്തിനൊത്ത് ഉയര്‍ന്ന പിണറായിയ്ക്ക് ഇപ്പോള്‍ താമരശ്ശേരി ചുരത്തിനിപ്പുറത്ത്  ഒരു ന്യൂ ജനറേഷന്‍ സ്റ്റാറിന്റെ ഇമേജ് ആണ് രൂപപ്പെട്ടുവരുന്നത്. 
       കാല് തല്ലിയോടിച്ചവനോടു ക്ഷമിച്ച വിശാലഹൃദയനായ ആശാനെപ്പോലെ    എല്ലാം പൊറുക്കുന്ന താമരശ്ശേരി ബിഷപ്പ്‌ വിജയന് പൂര്‍ണ പാപ വിമോചനം പ്രഖ്യാപിക്കുകയും ചെയ്തു. പോരെ പൂരം !  ഇതു വരെ  കാര്യങ്ങള്‍ ഏറെ  ജോര്‍ ആയിട്ടുണ്ട് .   പ്രായോഗിക രാഷ്ട്രീയത്തിന്റെ പുത്തന്‍ വഴിത്താരകള്‍ തേടി പിണറായി മുന്നോട്ടു നീങ്ങുമ്പോള്‍ ഏറെ പരുങ്ങലില്‍ ആവുക യു ഡി എഫ് നേതൃത്വം തന്നെയാവും എന്നതില്‍ തര്‍ക്കം ഇല്ല.   


           വിജയന്‍ പത്തടി മുന്നോട്ടു വെയ്ക്കുമ്പോള്‍ മുന്നോട്ട് ഒട്ടും പോയില്ലെങ്കിലും പിന്നോട്ട് പോകാതിരിക്കാനാവും  യു.ഡി.എഫ്  ശ്രദ്ധിക്കുക. അപ്പൊ എന്ത് വേണ്ടു..  പരിസ്ഥിതി ലോല മേഘലകളെ സംരക്ഷിക്കാന്‍ ഇന്നലെ പുറത്തിറങ്ങിയ  സര്‍ക്കാര്‍ ഉത്തരവു ഒന്ന്  ഇരുട്ടി വെളുത്തപ്പോ ദാ കിടക്കുന്നു  ചവറ്റു കുട്ടയില്‍!.  ഇനി വേണ്ടത്  കസ്തൂരി രംഗനെ തൂക്കിലേറ്റുകയും  ഗാട്ഗില്‍ സമിതിയെ നാട് കടത്തുകയുമാണ്. സര്‍ക്കാരിനു ഇക്കാര്യത്തില്‍ നട്ടെല്ല് ഇല്ലെങ്കില്‍ ചെയ്യേണ്ടത്  പാര്‍ട്ടി ചെയ്യും .
    ഈ പരിസ്ഥിതിക്കാര്‍ ഒക്കെ റിപ്പോര്‍ട്ട് എഴുതുന്നത് വിദേശത്ത് നിന്നും കണക്കില്ലാതെ ഒഴുകി എത്തുന്ന ഫണ്ട് മോഹിച്ച് മാത്രമാണ് എന്നതില്‍ പിസി ജോര്‍ജിനെ പോലെ തന്നെ പിണറായിയ്ക്കും സംശയ ലേശം ഇല്ല. മലയോരത്ത് ചോര നീരാക്കി പണിയെടുക്കുന്ന പാറ-മണല്‍ കൃഷിക്കാര്‍ക്കും ടൌണ്‍ഷിപ്പ് കൃഷിക്കാര്‍ക്കും ഒരു ഇടക്കാല ആശ്വാസം ലഭിക്കാനാണ് ഇന്നലെ ഇറക്കിയ ഉത്തരവ്‌ സര്‍ക്കാര്‍ ഇന്ന് പിന്‍വലിച്ചത് എന്ന് വേണം പിന്‍വലിച്ച നിര്‍ദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുക.   

      ഇനിയും എന്തിന്നാണ് കേരളത്തില്‍ കാട് ? ഇപ്പോള്‍ തന്നെ ഈ ഫോറസ്റ്റ്‌ മുഴുവന്‍ കാടാണല്ലോ എന്നൊക്കെയാണ്  ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒക്കെ സംശയം. ഈ കോപ്പൊക്കെ വെട്ടി വിറ്റാല്‍ എന്തോരേം കാശു സര്‍ക്കാരിനു കിട്ടും !. പിന്നെ കുറെ മാനും മയിലും കൊരങ്ങനും ഒക്കെ. എല്ലാത്തിനേം കൊന്നു ഇറച്ചിയാക്കി  ഈ ക്രിസ്തുമസിന് വെളമ്പണം. എന്നിട്ട് വല്ലോം ബാക്കിയൊന്ടെല്‍ ഒണക്കി വിദേശത്തേയ്ക്ക്  എക്സ്പോര്‍ട്ട്‌ ചെയ്യണം. (ഞങ്ങളു നസ്രാണികള്‍ ഒന്ന് ആഞ്ഞു പിടിച്ചാല്‍ എല്ല് പോലും ബാക്കി കിട്ടില്ലെന്നത് വേറെ കാര്യം!)   കരിങ്കുരങ്ങ് ഇറചിയ്ക്കൊക്കെ  വിദേശത്ത് നല്ല ഡിമാണ്ട് ആന്നാ കേട്ടത്.    (ആകാശത്തിനു കീഴെ ഉള്ളതെല്ലാം  മനുഷ്യന് വേണ്ടിയാണല്ലോ ദൈവം സൃഷ്ടിച്ചത്. അപ്പൊ എല്ലാത്തിനേം അങ്ങ് തിന്നാലും കര്‍ത്താവ്‌ ഒന്നും പറയത്തില്ല).
        പിന്നെ  ഇവിടത്തെ  കുന്നും മലയും ഒക്കെ. എല്ലാം നിരത്തി ഓരോ വില്ലെജിനും ഒരു എയര്‍ പോര്‍ട്ട്‌  വീതം പണിയണം. പിന്നെ ഐ ടി പാര്‍ക്ക്‌ , ഫ്ലാറ്റുകള്‍ , റിസോര്‍ട്ടുകള്‍ , ടൌണ്‍ഷിപ്പുകള്‍ ...  അങ്ങ് കുട്ടനാട്ടില്‍ ആര്‍ക്കും വേണ്ടാതെ കുറെ കണ്ടവും കായലും ഒക്കെ ഉണ്ട്. ഒക്കെ നികത്തണം.  അവര്‍ക്കും വേണ്ടേ വിമാനത്താവളം.. അവര്‍ക്കും വേണ്ടേ ഐ.ടി പാര്‍ക്ക്‌ ..    അങ്ങനെ അങ്ങനെ.. ഒടുവില്‍  കാണുന്ന ഏവനും പറയണം "ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടേല്‍ അത് ഇതാണ് .. അത് ഇതാണ് "  ഇമ്മാതിരിയുള്ള വികസന സ്വപ്നങ്ങള്‍ക്കാണ് ഇവിടത്തെ പരട്ട പരിസ്ഥിതി വാദികള്‍  ആപ്പ് വെയ്ക്കുന്നത് .  ഈ വികസന സ്വപ്‌നങ്ങള്‍ മുടക്കുന്നതിനാണ് ഇവന്മാര്‍ക്ക്‌ വിദേശത്ത് നിന്നും ഫണ്ട് കിട്ടുന്നത് . പുല്ലന്മാര്‍!!.. ഒന്നിനേം വെച്ചേക്കല്ല്.. മരമില്ലേല്‍ മഴ പെയ്യില്ല പോലും.. പിന്നേ .. കോപ്പ് ... മരം ഉണ്ടായിട്ടല്ലേ അറബിക്കടലില്‍ മഴപെയ്യുന്നത്.  കാട് വെട്ടിയാല്‍ ചൂടു കൂടും പോലും.. അന്റാര്‍ട്ടിക്ക മുഴുവന്‍ കാട് ആയത് കൊണ്ടാവും അവിടെ ഒടുക്കത്തെ തണുപ്പ്..   ഒക്കെ തട്ടിപ്പാന്നെ!!..   എല്ലാ അവനേം തല്ലിക്കൊന്നു തെമ്മാടിക്കുഴീല്‍ തട്ടണം.
             പിന്നെ, പരിസ്ഥിതിയെ ഒലത്തുക ഭൂമിയെ രക്ഷിക്കുകഎന്നൊക്കെ ഡയലോഗ് വിട്ടു കുറെ ന്യൂ ജനറേഷന്‍ ഗ്രീന്‍ ആക്ടിവിസ്റ്റ്കള്‍ ഇറങ്ങീട്ടുണ്ട്.. ലവന്മാര്‍ ശ്രദ്ധിക്കാനായി- നമ്മടെ പിള്ളേരുടെ ഒരു സൈബര്‍ വിംഗ് എല്ലാ ജയിലുകളിലും സജീവമായിട്ടുണ്ട്. പ്രത്യേകിച്ചും കോഴിക്കോട്ട്. നിന്റെയൊക്കെ സോഷ്യല്‍ മീഡിയയിലെ ഓരോ ചലനവും ഈ ഗടികള്‍ സ്കെച് ചെയ്യുന്നുണ്ട്.   ഇനി എഫ്ബിലും വാട്സ് ആപ്പിലും ഒക്കെ പരിസ്ഥിതിയെ സ്നേഹിക്കുമ്പോ സൂക്ഷിച്ചാ നെനക്കൊക്കെ കൊള്ളാം.  ആവശ്യത്തിന് പരിസ്ഥിതിയെ ഒക്കെ  പാര്‍ട്ടി വേണ്ടപോലെ സംരക്ഷിചോളും. പിന്നേം എന്തേലും കുറവ്‌ ഉണ്ടെന്നു തോന്നിയാല്‍ ബാക്കി സഭയും സംരക്ഷിക്കും..   ചുമ്മാ പിള്ളേര്‍ക്ക്‌ പണി ഒണ്ടാക്കി വെയ്ക്കല്ല്..  അടുത്ത തവണ 51 തുന്നിക്കെട്ടില്‍ നിന്നുവെന്നു വരില്ല.. അല്ല പിന്നെ!!               
         

        

Monday, November 4, 2013

ആ വള്ളംകളി മാഞ്ഞുപോയി !


           മൂന്ന് നാല് ദിവസങ്ങള്‍ പിന്നിടുന്ന ' ശ്വേതാംബര നിര്‍വേദ'ത്തിന്‌ ഒടുവില്‍ തിരശീല വീഴുകയാണ്.  സോഷ്യല്‍ മീഡിയ പ്രതികരണ തൊഴിലാളികള്‍ക്കും മെയിന്‍ സ്ട്രീം മീഡിയ സദാചാര പാലകര്‍ക്കും ഇനി അല്‍പ്പം വിശ്രമം ആവാം - കുറഞ്ഞത് അടുത്ത വിവാദത്തിന്റെ കല്ല്‌ വീഴും വരെയെങ്കിലും. പ്രായം കൂടും തോറും വീര്യം കൂടുന്ന ജെനുസ്‌ എന്നാണു രാഷ്ട്രീയക്കാരെപ്പറ്റി കേട്ടുപഴകിയ ഒരു വിശേഷണം. പ്രത്യേകിച്ചും  കൊണ്ഗ്രസ്സുകാരുടെ കാര്യമാവുമ്പോള്‍ പറയേണ്ടതുമില്ല.   ന്യൂ ജനറേഷന്‍ വസന്തം ഒരു ബീപ് ശബ്ദത്തോടെ പൂത്തുലയുന്ന  ഈ ഫ്രീക്ക് കാലത്തിലും പെണ്‍വിഷയത്തില്‍  ഏതു ജനറെഷനെക്കാളും 'വര്‍ദ്ധിതവീര്യ'ത്തോടെ  ഒരു വള്ളപ്പാടു മുന്നില്‍ താന്‍ ഉണ്ടാകും എന്ന്    കൊല്ലം വള്ളം കളിയോടെ പീതാംബരക്കുറുപ്പ്‌ തെളിയിച്ചു കഴിഞ്ഞു. 
                    തന്റെ പ്രസവം മൂവി കാമറകള്‍ക്കു മുന്നില്‍ തുറന്നു വെയ്ക്കുകയും അഭിനയ രംഗത്ത്‌ പുത്തന്‍ പ്രവണതകള്‍ക്ക് പാത വെട്ടിത്തെളിക്കുകയും ചെയ്ത,   അങ്ങനെ മലയാള സിനിമാ രംഗത്ത്‌ ഏറ്റവും ബോള്‍ഡ്‌ ആയ നടി എന്ന് പേരെടുത്ത  (ഇതിനു ബോള്‍ഡ്‌നെസ് എന്ന് തന്നെയാണോ പറയേണ്ടത്‌ എന്നതിനെപ്പറ്റി ഇപ്പോഴും ചര്‍ച്ചകള്‍ സജീവമാണ്) ശ്രീമതി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമിച്ച പീതാംബരക്കുറുപ്പിന് ഇതിനോടകം തന്നെ കാപ്പിറ്റല്‍ പണിഷ്മെന്റ് കിട്ടിയ ഒരു പ്രതീതി ആണ്.  സോഷ്യല്‍ മീഡിയയിലെ ന്യായാധിപന്മാര്‍ ഇതിനോടകം തന്നെ ടിയാനെ ഒരു നൂറ്റൊന്നു തവണ എങ്കിലും കഴുവേറ്റുകയും ചാണക വെള്ളത്തില്‍ കുളിപ്പിച്ച് കിടത്തുകയും ചെയ്തിട്ടുണ്ട്‌. സമീപ കാലത്ത്‌ ഇതുപോലെ ഭാഗ്യം ലഭിച്ച മറ്റൊരാള്‍ ജോസ്‌ തെറ്റയില്‍ മാത്രമായിരിക്കും.  
   എല്ലായ്പ്പോഴും ഇരയുടെ ഒപ്പം മാത്രം ഓടുകയും വേട്ടക്കാരനെ പുലഭ്യം പറയുകയും ചെയ്യുന്ന പരമ്പരാഗത രീതിയില്‍ നിന്നും ഒരു ട്വിസ്റ്റ്‌  മേല്പറഞ്ഞ രണ്ടു സംഭവങ്ങളിലും ഉണ്ടായിട്ടുണ്ട്.  ഒരു ഗര്‍ഭ നിരോധന ഉറയുടെ പരസ്യ മോഡല്‍ ആയി അഭിനയ രംഗത്തേയ്ക്ക് കടന്നു വരികയും  പിന്നീട് ഐറ്റം ഡാന്‍സ് കളും  ലൈംഗിക അതിപ്രസരം നിറഞ്ഞ ഇക്കിളി  റോളുകളും  കൈകാര്യം ചെയ്ത്‌  മലയാള സിനിമ  രംഗത്ത്‌ ചുവടുറപ്പിക്കുകയും ചെയ്ത  ശ്വേതയ്ക്ക് അങ്ങനെ തന്നെ വരണം എന്നു വാദിക്കുന്ന ഒരു കൂട്ടം ആളുകളെയും ഇതിനിടെ കാണാന്‍ സാധിച്ചു. സ്വന്തം പ്രസവം പോലും കാമറയ്ക്ക് മുന്നില്‍ തുറന്നു വച്ച ശ്വേതയ്ക്ക്, ഇപ്പോള്‍ പീതാംബരക്കുറുപ്പ്‌  അറിഞ്ഞോ അറിയാതെയോ ഒന്ന് തൊട്ടപ്പോള്‍ ഈക്കണ്ട കോലാഹലം ഒക്കെ ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നാണ് അവരുടെ വാദം.   ഒരു സ്ത്രീ - അവള്‍ എത്ര മോശക്കാരിയോ ഒരു പ്രോസ്ടിടുറ്റ്‌ തന്നെയോ ആയിക്കൊള്ളട്ടെ , അനുവാദം കൂടാതെ അവരുടെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ  സ്പര്‍ശിക്കുന്നതിനെ ഇന്ത്യന്‍ പീനല്‍ കോട് പ്രകാരം നിര്‍വചിക്കുക പീഡനം എന്ന് തന്നെയാണ്.  ഈയൊരു സിമ്പിള്‍ ലോജിക്‌ ആണ് പലപ്പോഴും നാം മിസ്സ്‌ ചെയ്യുക. 


    വെള്ളിത്തിരയിലെ രതിച്ചേച്ചി എന്ന കഥാപാത്രത്തെയും ശ്വേതാമേനോന്‍ എന്ന  അഭിനേത്രിയെയും  വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നയിടത്താണ് പീതാംബരക്കുറുപ്പിന്റ ചുവടു പിഴച്ചത് . കുറുപ്പിന് മാത്രമല്ല ഇവിടുത്തെ പല പ്രതികരണ തൊഴിലാളികള്‍ക്കും തെറ്റ് പറ്റുന്നത് ഈ തിരിച്ചറിവ് നഷ്ടമാവുമ്പോളാണ്.  സ്ത്രീയെ ഒരു ലൈംഗീക ഉപകരണം അഥവാ സൊ കോള്‍ഡ്‌ 'ചരക്ക്‌' മാത്രമായി കാണുകയും അവളെ ഒരു ബഹുമാനം അര്‍ഹിക്കുന്ന വ്യക്തി ആയി കാണുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നിടത്ത് നിന്നാണ്  എല്ലാ പീഡന കഥകളുടെയും ബീജോവാപം.   പലരും മലര്‍ന്നുകിടന്നു തുപ്പുന്നതു പോലെ ഇത് ഇവിടത്തെ മലയാളി സമൂഹം മാത്രം നേരിടുന്ന പ്രശ്നം അല്ല. ആഗോള -കച്ചവടവല്‍ക്കരണ  സംസ്കാരങ്ങള്‍   അതിന്റെ പുത്തന്‍ കോര്‍പ്പറേറ്റ്  മാനങ്ങള്‍ തേടുമ്പോഴും  സ്ത്രീ ശരീരം  അന്നും ഇന്നും വിപണനത്തിന്റെ  ലാഭ നഷ്ടക്കണക്കുകള്‍ നിര്‍ണയിക്കുന്ന ഒരു ഐറ്റം പീസ്‌ മാത്രമായി ലേലത്തിനു വെയ്ക്കപ്പെട്ടിരിക്കുന്ന കാഴ്ചകള്‍ നാം നിത്യേന കാണുന്നതാണ് .   എലൈറ്റ്‌ ക്ലാസ്‌ പ്രൈസ്‌ ടാഗുകള്‍ കഴുത്തില്‍ ചാര്‍ത്തി ബികിനിയിലും ടു പീസിലും സ്ത്രീത്വത്തിന്റെ പുരോഗമന മാനങ്ങള്‍ അഭിമാനത്തോടെ കാഴ്ച്ചവെയ്ക്കുമ്പോള്‍  തങ്ങള്‍ 'ആറ്റന്‍ ചരക്കുകള്‍' ആയി സ്വയം അവരോധിക്കുകയാണ് എന്ന സത്യം ഇവിടത്തെ പല സ്ത്രീ വിമോചന വാദികളും  മറന്നു പോകുകയോ അറിയാത്തതായി ഭാവിക്കുകയോ ആണ് പതിവ്‌ .
           ഒരു വ്യാഴവട്ടക്കാലം കൊണ്ട് സ്ത്രീ സമൂഹത്തിന്റെ അഭിമാനവും യശസ്സും ഉയര്‍ത്താനും മാതൃത്വത്തിന്റെ മഹിമയെ വാനോളമെത്തിക്കാനും  തനിയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന്  സ്വയം അവകാശപ്പെടുന്ന ശ്വേതമേനോന്‍, പ്രേഷക മനസുകളില്‍പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്  വെറും ഒരു മൂന്നാം കിട 'ചരക്ക്‌' മാത്രമായിട്ടാണ് എങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അവര്‍ക്ക്‌ പൂര്‍ണമായി ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. വേണ്ടത്ര വൈകാരിക-ലൈംഗിക പക്വത നേടിയിട്ടില്ലാത്ത ഒരു സമൂഹത്തെ, അതിന്റെ ബലഹീനതകള്‍ മുതലെടുത്ത്‌ ബോക്സ് ഓഫീസുകള്‍ നിറയ്ക്കുകയും നിത്യ ഹരിത ഹിറ്റുകള്‍ തീര്തതിന്റെ നിര്‍വൃതിയില്‍ സ്വയം മതിമറക്കുകയും ചെയ്യന്ന നവ യുഗ വ്യാപാരികള്‍ക്ക്‌ ഒരു നല്ല നമസ്കാരം പറയാതെ തരമില്ല.   

              എന്തൊക്കെയോ തിരിച്ചറിവുകളുടെയോ വെളിപാടുകളുടെയോ വെളിച്ചത്തില്‍ കുറുപ്പിനെതിരായ പരാതിയും പിന്‍വലിച്ച് ശ്വേത  അണിയറയിലേയ്ക്ക്‌ മറയുമ്പോള്‍  ശവമായത്  പവനായിയാണോ കുറുപ്പാണോ അതോ ന്യൂസ് ഡസ്കുകളില്‍ ചെരിന്ക് കിടന്നു ലൈവ് വിചാരണകള്‍ നടത്തിയ സോമന്മാരാണോ എന്ന സംശയം ബാക്കി. 'തെറ്റ് പറ്റുന്നത് മാനുഷികമാണ് , ക്ഷമിക്കുന്നത് ദൈവികവും' എന്ന മഹത് വചനം വേണമെങ്കില്‍ ഒരു ശിക്ഷയായി പീതാംബരക്കുറുപ്പിന് ഇമ്പോസിഷന്‍ കൊടുക്കാം.  ഇതൊക്കെ കാണാനും കേള്‍ക്കാനും വിഡ്ഢികളാകാനും  മാത്രം  വിധിക്കപ്പെട്ടവര്‍ക്ക്   വേണമെങ്കില്‍ ഒരു വഞ്ചിപ്പാട്ടിന്റെയോ താരാട്ട് പാട്ടിന്റെയോ  ഈരടികള്‍ ഏറ്റു പാടാം .
        തൊട്ടറിഞ്ഞ അനുഭവത്തിന്റെ പുത്തന്‍ പാഠങ്ങളുമായി കുറുപ്പദ്ദേഹത്തിനു ഇനിയും പാരല്മെന്റിലെയ്ക്ക് ധൈര്യമായി യാത്രയാകാം. രാജ്യത്ത്‌ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്തക്കെതിരെ ലോക്സഭയില്‍ ശബ്ദമുയര്ത്താം. വേണമെങ്കില്‍ ഒഴിവു സമയം കിട്ടുമ്പോള്‍ തന്റെ പിതൃതുല്യമായ വാല്‍സല്യം തെറ്റിധരിക്കപ്പെട്ടതിന്റെ  വേദനയില്‍  രണ്ടു തുള്ളി കണ്ണീര്‍  ചേര്‍ത്ത്  'ഞാന്‍ കണ്ട ശ്വേത' എന്ന പേരില്‍ ഒരു ആത്മകഥാ കുറിപ്പുകള്‍  പുറത്തിറക്കുകയുമാവാം . 

Monday, October 28, 2013

ഇത് പാര്‍ട്ടി വക കല്ല്‌ അല്ല, പാര്‍ട്ടിയുടെ കല്ല്‌ ഇങ്ങനെയല്ല


                   കേരള മുഖ്യമന്ത്രിക്കെതിരായി സി പി എം നയിച്ചു കൊണ്ടിരുന്ന ഐതിഹാസിക സമരം  അതിന്റെ നാള്‍വഴി പുസ്തകത്തില്‍  ചോര പൊടിയുന്ന മറ്റൊരു എട് കൂടി എഴുതിച്ചേര്‍ക്കുന്ന കാഴ്ചയാണ് ഇന്നലെ കേരളം കണ്ടത് .  പ്രതിപക്ഷ സമരത്തില്‍ നട്ടം തിരിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക്  അക്ഷരാര്‍ഥത്തില്‍ മറ്റൊരു കാരുണ്യ ലോട്ടറി തന്നെയാണ് ഇന്നലെ അടിച്ചത് എന്ന് വേണം പറയാന്‍.  വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവന്നിരുന്ന ആ കാറ്റിന് ഇപ്പോള്‍ സഹതാപത്തിന്റെ മണം ആണെന്നു പിണറായിയും കൂട്ടരും അല്പം ഞെട്ടലോടെ തിരിച്ചറിയുന്നുണ്ട്.  ആ കാറ്റ് താമസിയാതെ തെക്കന്‍ കേരളത്തിലേയ്ക്ക് വ്യാപിക്കുമോ, അങ്ങനെ വ്യാപിച്ചാല്‍ പണി പാലും വെള്ളത്തിലാണോ അതോ റേഷന്‍ മണ്ണെണ്ണയിലാണോ കിട്ടുക എന്നിങ്ങനെയുള്ള കടുത്ത ആശങ്കയിലാണ് ഇപ്പോള്‍ ഇടത് നേതൃത്വം.   


      സമാധാനത്തിന്റെയും ശാന്തിയുടെയും  കാവല്‍ദൂതരായ  സിപിഎം -നെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത് കടുത്ത അനീതിയാണ് , ക്രൂരതയാണ് , സര്‍വോപരി അപലപിക്കപ്പെടെണ്ടതാണ്. ഈ  കാര്യത്തില്‍ അരിയാഹാരം കഴിയ്ക്കുന്ന ആര്‍ക്കും സംശയത്തിനു ഇട ഉണ്ടാവേണ്ടതില്ല.  അന്‍പത്തൊന്നു വെട്ടിന്റെ രാഷ്ട്രീയം , മാര്‍ക്സിസ്റ്റ്‌ ഭീകരത എന്നിങ്ങനെ പാടിപ്പതിഞ്ഞ ക്ലിഷേകള്‍  ഒക്കെ പെറ്റി ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സൃഷ്ടി ആണ്‌ എന്ന സത്യം കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു വരുന്നുണ്ട്. അത് ഇനിയും ബോധ്യപ്പെടാത്തവര്‍ ദേശാഭിമാനി വായിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.  
     ചാണ്ടി - രമേശ്‌ ഗ്രൂപ്പ് വഴക്ക് ആണ് മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള അക്രമത്തിനു പിന്നില്‍ എന്നു സംഭവം നടക്കുന്നതിനു അഞ്ച് മിനിറ്റ്‌ മുന്നേ തന്നെ ജയരാജന്‍ സഘാവും പിന്നാലെ പിണറായി സഘാവും ആണയിട്ടു വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സിപിഎം - നെ സംശയിക്കേണ്ടതില്ല. ഇനി ഇതൊന്നും പോരെങ്കില്‍, ചാലക്കുടിയില്‍ നിന്നെത്തിയതും താലിബാനുമായി ബന്ധം ഉണ്ടെന്ന് സംശയിക്കപ്പെടുന്നതുമായ ഒരു കൊട്ടേഷന്‍ സംഘമാണ് ചാണ്ടിക്കെതിരായ ഓപറേഷന്‍ നടത്തിയതെന്ന് പാര്‍ട്ടിയുടെ ഉന്നത തല അന്വേഷണ വൃത്തങ്ങള്‍ ഇന്ന് രാവിലെ വെളിപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ അന്വേഷണം എന്നാല്‍ സിബിഐയെ കടത്തിവെട്ടുന്നതാണെന്നു കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. മുഖ്യന്റെ നെറ്റിയിലെ മുറിവിന്റെ ആഴം, പാഞ്ഞു പോയ കല്ലിന്റെ ആക്സിലറേഷന്‍, വെലോസിടി ഇവയൊക്കെ വിശകലനം ചെയ്തു കൃത്യമായി പ്രതികളെ പിടിച്ചു മുന്നില്‍ ഇട്ടുതരും പാര്‍ട്ടിയുടെ മിടുക്കരായ അന്വേഷകര്‍. (എന്ന് കരുതി ചാണ്ടിയുടെ പോലിസ്‌ ഇതിനു ഫീസ്‌ ഒന്നും തരേണ്ട, കേട്ടോ. തികച്ചും ഫ്രീ ആണ്. കേരള പോലീസിനു ഒരു കൈസഹായം ഇരിക്കട്ടെ എന്ന് മാത്രമേ കരുതിയിട്ടുള്ളൂ) ഈ രീതിയിലൊരു ശാസ്ത്രീയ  വിശകലനം നടത്തിയപ്പോഴാണ് ആ സത്യം വെളിവായത്‌! - ' ഇത് പാര്‍ട്ടി വക കല്ല്‌ അല്ല, പാര്‍ട്ടിയുടെ കല്ല്‌ ഇങ്ങനെയല്ല ' .   വെറ്റിലയില്‍ തെളിയുന്ന ദൃശ്യങ്ങളും പാര്‍ട്ടി വക ചാത്തന്മാരുടെ മുഖലക്ഷണങ്ങളും ശരിയാണെങ്ങില്‍, മദ്ധ്യകേരളത്തില്‍ ചാലക്കുടി എന്നൊരു ഗ്രാമത്തില്‍ നിന്നാണ് കല്ലിന്റെ പ്രഭവ കേന്ദ്രം. ഇത്ര ഭയങ്കര കണ്ടുപിടുത്തങ്ങള്‍ നടത്തിയ പാര്‍ടിയെ അനുമോദിചില്ലെങ്കില്‍ വേണ്ട, (പാര്‍ട്ടിയ്ക്ക് അത്തരം പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ ഒന്നും ഇല്ല) പകരം നിരപരാധികള്‍ ആയ പാര്‍ട്ടി അണികളെ പിടിച്ച് അകത്തിടുന്നത് നന്ദികേടല്ലാതെ മറ്റെന്താണ് ?. 
           അല്ലെങ്കിലും   സിപിഎം എന്നെങ്കിലും അക്രമത്തെ പിന്തുണചിട്ടുണ്ടോ?. അഹിംസയുടെയും സത്യഗ്രഹതിന്റെയും പൈതൃകം അവകാശപ്പെടുന്നത് ഇവിടത്തെ  കൊണ്ഗ്രസ് കൊഞ്ഞാണന്മാര്‍ ആണെങ്കിലും   വാസ്തവത്തില്‍ ഇന്ന് കേരളത്തില്‍ ഗാന്ധിജിയുടെ ചുവടുകള്‍ പിന്തുടരുന്നത് സിപിഎം മാത്രമാണ്. 
        ശാന്തി സന്ദേശത്തിന്റെ പൂങ്കാവനങ്ങളാണ് കണ്ണൂരില്‍ പാര്ട്ടിഗ്രാമങ്ങളിലൂടെ വിഭാവനംചെയ്യുന്നത്. അവിടങ്ങളില്‍ കള്ളമില്ല, ചതിയില്ല, അക്രമമില്ല, പകയില്ല. അക്ഷരാര്‍ഥത്തില്‍ മാവേലി നാട്.  ഇത്തരം മാവേലി നാടുകള്‍ കുട്ടിച്ചോറാക്കാന്‍  അസൂയ പൂണ്ട  കോണ്‍ഗ്രസ്  - ബിജെപി കിങ്കരന്മാര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ പാര്‍ട്ടിയിലെ ചില കുലംകുത്തികള്‍  ടിയാന്മാര്‍ക്ക് ചൂട്ട് പിടിചിട്ടുമുണ്ട് . പക്ഷെ , ഇവരോടൊന്നും പാര്‍ട്ടിയ്ക്ക് പകയോ ദ്വേഷ്യമോ ഉണ്ടാവാറില്ല. അങ്ങനെ ദ്വേഷ്യപ്പെടാന്‍ പാര്ട്ടിക്കാവുമോ. അവരെ പാര്‍ടി സമാധാനത്തിന്റെ ഭാഷയില്‍ പുഞ്ചിരിച്ചുകൊണ്ട് ഉപദേശിക്കും, അത്രമാത്രം. പാര്‍ട്ടിയുടെ ഉപദേശങ്ങള്‍  ധിക്കരിക്കുന്നവരുടെ ശിരസ്സില്‍ ദൈവകോപം ഇടിത്തീ പോലെ ഭവിക്കും. ടിപിയുടെ കാര്യത്തില്‍ സംഭവിച്ചത്‌ ഇതാണ് . ഇത്തരം ദുരന്തങ്ങള്‍  ഒഴിവാകണേ എന്ന് പേരുകേട്ട അമ്പലങ്ങളില്‍ പൂജ കഴിച്ചും പള്ളികളില്‍ നൊവേന ചൊല്ലിച്ചും  തലമുതിര്‍ന്ന നേതാക്കന്മാര്‍ ദൈവത്തോട് റിക്വസ്റ്റ് ചെയ്യാറുണ്ട്. പക്ഷെ , പലപ്പോഴും പണ്ടാരക്കലിപ്പില്‍ ആയ ദൈവം ഇതൊന്നും മുഖവിലയ്ക്കെടുക്കാറില്ല. ഒടുക്കം പഴി കേള്‍ക്കേണ്ടി വരുന്നതോ , പാവം പാര്‍ട്ടിയും അണികളും!.  ദൈവത്തിന്റെ ഇമ്മാതിരിയുള്ള കളികള്‍ ആണോ ചാലക്കുടിയില്‍ നിന്നും അക്രമി സംഘത്തെ കണ്ണൂരിലെയ്ക് ഇളക്കിവിട്ടത് എന്നുള്ള ഒരു സംശയം പാര്‍ട്ടിയ്ക്ക് ഇല്ലാതില്ല.   ഇക്കാര്യത്തില്‍ പാര്‍ട്ടി ദൈവത്തോടു എക്സ്പ്ളനേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . 

    തൃശ്ശൂര്‍ വെടിക്കെട്ടിന് ഏഴു നിലയില്‍ പൊട്ടുന്ന അമിട്ട് പോലെ പൊട്ടിയ പാര്‍ട്ടിയുടെ സമരങ്ങളെ ഓര്‍ത്ത് ദുഖാര്തരായ ഏതോ വിവരം കേട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണ് അക്രമത്തിനു പിന്നില്‍ എന്ന് പെറ്റി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ മുക്രയിടുന്നുണ്ട് .  ഇതൊന്നും  പ്രബുദ്ധ കേരളം വകവെയ്ക്കില്ല. കണ്ണില്‍ കൊള്ളേണ്ടത് പുരികത്തില്‍ തട്ടി പോയല്ലോ എന്നാശ്വസിക്കുകയും,  ചെയ്തു പോയ തെറ്റുകള്‍ക്ക് പാര്‍ട്ടിയോടും ദൈവത്തോടും മാപ്പിരക്കുകയുമാണ്  മുഖ്യമന്ത്രി  ചെയ്യേണ്ടത്‌. അതിനു പകരം 'ജന സമ്പര്‍ക്ക പരിപാടി' എന്നൊരു ഉഡായിപ്പ് പരിപാടിയുമായി ഇനിയും കണ്ണൂരിലേയ്ക്ക്‌ ഒരു വരവ് കൂടി വരേണ്ടി വരും എന്നൊരു ഭീഷണിയാണ് മുഖ്യമന്ത്രി  നടത്തിയത്‌. ഇത് തികഞ്ഞ അഹങ്കാരമല്ലാതെ മറ്റൊന്നല്ല. ആവശ്യത്തിനുള്ള സമ്പര്‍ക്ക പരിപാടി ഒക്കെ പാര്‍ട്ടി നേരിട്ട് നടത്തുന്നുണ്ട്. അല്ലെങ്കിലും പാര്‍ട്ടി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് എന്ത് പരാതി! എന്ത് സങ്കടങ്ങള്‍ !. 
പാര്‍ട്ടിഗ്രാമങ്ങള്‍ കുട്ടിച്ചോര്‍ ആക്കാനുള്ള മുഖ്യന്റെ അടവ്‌ നയം മാത്രമാണ് ഈ സമ്പര്‍ക്ക പരിപാടിയ്ക്ക് പിന്നില്‍ .   കാവ് തീണ്ടിയാലും പാര്‍ടി ഗ്രാമങ്ങള്‍ തീണ്ടിയാലും ഉണ്ടാകാവുന്ന ദുരന്തങ്ങള്‍ ഒരേപോലെ ഭീകരമാണ് .  സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!. അത്ര തന്നെ !

          അനുഭവങ്ങളില്‍ നിന്നും ഒരു കോപ്പും പഠിക്കാതെ വീണ്ടും വീണ്ടും മണ്ടത്തരങ്ങള്‍ കാട്ടാനുള്ള അവകാശം പാര്‍ട്ടിയ്ക്ക് മാത്രമേ ഉള്ളൂ.    മുഖ്യമന്ത്രിയായാലും ശരി ഹൈകോടതി ജഡ്ജി ആയാലും ശരി , പാര്‍ട്ടിക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ എതിരായ കളികള്‍ തല്‍ക്കാലം കോള്‍ഡ്‌ സ്റ്റോരെജില്‍ വെയ്ക്കുന്നതായിരിക്കും നല്ലത് . മന്ത്രിയ്ക്കും ജട്ജിയ്ക്കും  നല്ലബുദ്ധി തോന്നണെ എന്ന് മാത്രമാണ് പാര്‍ട്ടിയുടെ പ്രാര്‍ത്ഥന. മറിച്ചാണെങ്കില്‍,    ദൈവ കോപത്തിന്റെ അന്‍പത്തൊന്നു തലങ്ങള്‍ കമ്പനി കാണാനിരിക്കുന്നതെ ഉള്ളൂ.   


                                  

   
    

Thursday, March 28, 2013

വേദനയുടെ പാരമ്യത്തില്‍ നിന്നും മഹത്വത്തിലെയ്ക്ക് ..

             " സ്നേഹിതന് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല "  
 
                                                                                                          (യോഹ : 15 .13)
    ഒരേ തരംഗ ദൈര്‍ഘ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്കിടയിലാണ്  ഗാഡമായ സുഹൃത്ത് ബന്ധങ്ങള്‍ രൂപപ്പെടാറുള്ളത് എന്നൊരു തിയറി കേട്ടിട്ടുണ്ട്. പലപ്പോഴും തോന്നിയിട്ടുണ്ട്,  എത്രത്തോളം  വാസ്തവമാണിതെന്ന്. അല്ലെങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് നൂറുകണക്കിന് സൌഹൃദങ്ങള്‍ ഓഫ്‌ലൈന്‍ ആയും,  അതിന്റെ പതിന്മടങ്ങ് ഓണ്‍ലൈന്‍ ആയും കാത്തുസൂക്ഷിക്കുന്ന ഈ സൈബര്‍ കാലത്തും   നമ്മുടെ  ഹൃദയത്തെ സ്പര്‍ശിക്കുന്ന ബന്ധങ്ങള്‍ വിരലില്‍ എണ്ണാവുന്നത് മാത്രമായിത്തീരുന്നത്?.  അതെ, ബന്ധങ്ങള്‍ ഹൃദയത്തോട് ഒട്ടിനില്‍ക്കണം എങ്കില്‍ അങ്ങനെ ഒട്ടിച്ചേരുന്ന ഹൃദയങ്ങള്‍ തമ്മില്‍  പരസ്പരപൂരകങ്ങള്‍ ആയ, അതുമല്ലെങ്കില്‍ അനന്യം എന്ന് തോന്നാവുന്ന  എന്തോ ഒന്ന് തീര്‍ച്ചയായും ഉണ്ടാകണം.   അവിടെ മാത്രമേ പരസ്പരം മനസിലാക്കല്‍ സംഭവിക്കുന്നുള്ളൂ.   
     ഇത്തരത്തിലുള്ള സൌഹൃദങ്ങളും ബന്ധങ്ങളുമൊക്കെയാണ്  നിര്‍ണായകമായ ഘട്ടങ്ങളില്‍ ജീവിതത്തില്‍ വെളിച്ചമായിത്തീരുക. സ്നേഹിതര്‍ക്കു വേണ്ടി  സ്വയം ബലിയായിത്തീര്‍ന്ന ജഗത്‌ ഗുരുവിന്റെ കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നതിതാണ്  - എന്നെ മറ്റാരെക്കാളും മനസിലാക്കാന്‍ അവനേ കഴിയൂ.. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒന്നുമില്ലായ്മയുറെയും ദു:ഖങ്ങളുടെയും പാരമ്യമറിഞ്ഞവന് എന്റെ കുഞ്ഞു കുഞ്ഞു വേദനകളും ഇത്തിരിയില്ലാത്ത ദു:ഖങ്ങളും മനസിലാക്കാന്‍ എന്താണ് തടസ്സമാകുക!.


             സത്യത്തില്‍ എന്താണ് അവന്റെ ജീവിതം മുഴുവന്‍?.. വേദനകള്‍ അല്ലാതെ?.. ഈച്ചയും കൊതുകും ആര്‍ക്കുന്ന ഒരു കന്നുകാലിക്കൂട്ടില്‍ ആണ് അവന്‍ പിറന്നു വീണത്‌. ജനനം തന്നെ മരണത്തിന്റെ വാള്‍മുനയില്‍, ജീവനെ പ്രതി അന്യനാട്ടിലേയ്ക്ക് പലായനം, അന്യ നാട്ടില്‍ പ്രവാസിയായുള്ള ജീവിതം,  30 വര്‍ഷത്തെ അജ്ഞാത വാസം, കുരുവികള്‍ക്ക് കൂടുകളും കുരുനരികള്‍ക്ക് മാളങ്ങളും ഉള്ള ഈ ഭൂമിയില്‍ സ്വന്തം എന്ന് പറയാന്‍ ഒരു കൂര പോലും ഇല്ലായിരുന്നു അവന്. അന്തിയുറങ്ങാന്‍ വഞ്ചിയുടെ അമരങ്ങള്‍. ചങ്ങാതികളായി മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട കുറെ ചുങ്കക്കാരും മുക്കുവരും, കല്ലെറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സ്വദേശവാസികള്‍.
        അത്ഭുതങ്ങളുടെ നിറപ്പകിട്ടുകളും  കുട്ടകള്‍ നിറയുന്ന അപ്പങ്ങളും പ്രതീക്ഷിച്ച്  അവന്റെ പിന്നാലെ വഞ്ചിയേറി പുറപ്പെടുന്ന  ബഹുഭൂരിപക്ഷത്തില്‍ നിന്നും ഒരു കല്ലേറ് ദൂരം  പിന്നിടുമ്പോള്‍, രക്തം ഇറ്റുവീഴുന്ന, ഹൃദയ നൊമ്പരങ്ങളുടെ ഗെത്സമെനില്‍ അവനും ഒറ്റപ്പെടുകയാണ്. ഏറ്റം പ്രിയപ്പെട്ടവര്‍ക്ക് പോലും അവനെ മനസിലാക്കാനാവുന്നില്ല. ഏകാന്തതയുടെ തുരുത്തുകളില്‍ ഒറ്റപ്പെടുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കാറുണ്ട്, അവനോളം ഏകാന്തതയും ഒറ്റപ്പെടലും  അനുഭവിച്ചവര്‍ വേറെ ആരുണ്ട്‌?. 30 വെള്ളിക്കാശിനു ഒറ്റുകൊടുക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന പ്രിയസ്നേഹിതര്‍, നിഷേധിക്കപ്പെടുന്ന നീതി,   മരണം  ഏറ്റവും ദയനീയമാം വിധം ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ ഒരു മരക്കുരിശില്‍  തൂങ്ങി - അതെ,  അവന്‍ വേദനകളുടെ തികവാര്‍ന്ന മനുഷ്യന്‍.
             ഒരു കൂട്ടം  പാവപ്പെട്ട മനുഷ്യരോടു അലിവിന്റെ, കരുണയുടെ സുവിശേഷം പ്രസംഗിച്ച നസ്രായന്‍ തച്ചനെ എങ്ങനെയാണ് ഇഷ്ടപ്പെടാതിരിക്കാനാവുക?. 'നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ' എന്ന വചനങ്ങള്‍ക്ക്‌ മുന്നില്‍ കാല്‍ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ടു തലതാഴ്ത്തി മടങ്ങിയ ഒരു സമൂഹത്തിനു മുന്നില്‍ 'എന്നില്‍ കുറ്റം ആരോപിക്കാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും?' എന്ന് ചങ്കൂറ്റത്തോടെ വെല്ലുവിളിക്കുന്ന ആ യുവാവിനെ എങ്ങനെയാണ് ആരാധനയോടെയും അസൂയയോടെയുമല്ലാതെ  നോക്കിക്കാണാനാവുക?..     
        പടവെട്ടിയും അങ്കം ജയിച്ചും ലോകം കീഴടക്കിക്കഴിഞ്ഞ ചക്രവര്‍ത്തിമാരെയും യുധവീരന്മാരെയുമൊക്കെ നിഷ്പ്രഭരാക്കി ഈ തച്ചന്‍ ചരിത്രത്തെ തന്നെ രണ്ടായി കീറിമുറിക്കുമ്പോള്‍    തോറ്റു കൊടുക്കുന്നതിലും ഒരു വിജയം ഉണ്ടെന്ന് ലോകം അല്ഭുതത്തോടെ മനസിലാക്കുകയാണ്. വില്ലന്മാരെ പപ്പടം പോലെ പൊടിച്ച്‌ , കോട്ടകൊത്തളങ്ങള്‍ അഗ്നിക്കിരയാക്കി സ്ലോ മോഷനില്‍ നടന്നു വരുന്ന പരമ്പരാഗത ഹീറോകളില്‍ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് സ്വയം തോറ്റുകൊടുക്കുന്ന, ഭൂമിയെക്കാളും താഴ്ന്നു കൊടുക്കുന്ന, ഇടത്തെ കരണത്ത് അടിച്ചവര്‍ക്ക് വലതു കാരണം കൂടി കാണിച്ചുകൊടുക്കുന്ന ഒരു പുത്തന്‍ ജെനുസ്‌ ഹീറോയിസമാണ്. 
             പറഞ്ഞതൊന്നും  പാഴ്വാക്കാകാതെ  സ്വജീവിതത്തിലൂടെ നിറവേറ്റിയവനാണ്  അവന്‍. പുതുതലമുറ ക്രിസ്ത്യാനികള്‍ക്ക് അന്യമാകുന്നതും ഈ ഗുണം തന്നെയാണ്. ഒരു ക്രിസ്ത്യാനിയാകുക എന്നത് അത്ര എളുപ്പമല്ല എന്ന സത്യം  ഒരു  നാമമാത്ര ക്രിസ്ത്യാനിയായ ഞാന്‍ ഹൃദയ വേദനയോടെ തിരിച്ചറിയുകയാണ്.  ഈ പീഡാനുഭവ വാരത്തില്‍ അവന്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നതും ഇത് തന്നെയാണ്. പറയുന്നതൊന്നും  ചേങ്ങില പോലെ ചിലമ്പുന്ന പാഴ്വാക്കുകള്‍ ആകാതിരിക്കട്ടെ, ദൈവമെ.
              വിശുദ്ധവാരം ഓര്‍മ്മിപ്പിക്കുന്നതിതാണ്, ഈസ്റ്ററിന്റെ മഹിമയിലെയ്ക്ക് പ്രവേശിക്കും മുന്നേ, സ്വയം നുറുങ്ങി ഇല്ലാതായി മറ്റുള്ളവര്‍ക്ക്  ജീവനായി തീരുന്ന ഞെരുക്കത്തിന്റെയും വേദനയുടെയും ഒരു ദു:ഖവെള്ളി  കൂടിയേ തീരൂ.  ഉദാഹരണവും  അവന്‍ തന്നെ പറഞ്ഞുതന്നിട്ടുണ്ടല്ലോ  - ' ഗോതമ്പ് മണി നിലത്ത് വീണ് അഴിയുന്നുവെങ്കില്‍ അത് നൂറും അറുപതും മേനി ഫലം തരും. ഇല്ലങ്കിലോ  അത്  അതുപടി തന്നെയിരിക്കും '. സ്വയം നുറുങ്ങി ലോകത്തിനു ജീവനായി തീര്ന്നവന്റെ പീഡാനുഭവ - ഉത്ഥാന സ്മരണകളെ ധ്യാനിക്കുന്ന എല്ലാവര്‍ക്കും  അനുഗ്രഹപൂര്‍ണമായ ഒരു വിശുദ്ധ വാരവും  സന്തോഷകരമായ ഒരു ഉയിര്‍പ്പ് തിരുന്നാളും ആശംസിക്കുന്നു...                            
         

Saturday, February 23, 2013

മുനയൊടിയുന്ന മുള്ളുകള്‍ (സീസണ്‍ - 3)

          ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വീണാലും മുനയൊടിഞ്ഞു പോകുന്നത് മുള്ളിന്റെയാണ്  എന്ന ആ തിരിച്ചറിവ് ഇപ്പോള്‍ കുര്യന്‍ സാറിന് ഉണ്ടായിക്കാണും. തിരിച്ചറിവുകളുടെ  പാരമ്യത്തില്‍ താന്‍ ഒറ്റയ്ക്കല്ല, തുല്ല്യ ദു:ഖിതരായുള്ള മറ്റനേകം മുനയൊടിഞ്ഞ മുള്ളുകള്‍ സ്വന്തം  പാളയത്തില്‍ തന്നെ ചിയേഴ്സ് പറയാന്‍ കൂടെ ഉണ്ടാകും എന്നതാവാം  അദെഹത്തിനു അല്പം എങ്കിലും ആശ്വാസം പകരുന്ന വസ്തുത. മുന്‍പൊരിക്കല്‍ ഐസ്ക്രീം കഴിച്ചു വയറിളക്കം   പിടിപെട്ടവരും  വീമാന യാത്രയില്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തി പക്ഷാഘാതം പിടിപെട്ടവരും ഒക്കെ ടി പറഞ്ഞ 'ഇല-മുള്ള്'പരിപ്രേക്ഷ്യത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്.

     മാനവികതയുടെ പുരോഗതി അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിട്ടുണ്ട് എന്നും സ്തീ - പുരുഷ സമത്വം സിന്ധി പശുവിനെ പോലെ പുല്ലുതിന്നു ആര്‍മാദിച്ചു നടക്കുന്നു എന്നുമൊക്കെ ഓണ്‍ലൈന്‍ ബുദ്ധിജീവികള്‍ പറയാറുണ്ട്  എങ്കിലും  വസ്തുതകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും രണ്ടു കല്ലേറ് ദൂരം അകലെയാണ് എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ തന്നെ എന്താണ് ഇവിടെ ഇപ്പോള്‍ സംഭവിക്കുക?.. ജനറേഷന്‍ വ്യത്യാസങ്ങള്‍ പരണത്ത് വെച്ച് ഒരു സമൂഹം മുഴുവന്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി അലറി വിളിക്കുന്നു.  സ്ത്രീ സ്വാതന്ത്ര്യത്തിനു മേല്‍ തരി മണല്‍ എങ്കിലും വീഴുന്നുണ്ടോ എന്നറിയാന്‍ ഹിഡന്‍ കാമറകളും മറ്റു ആധുനിക സെറ്റ്‌ അപ്പുകളുമായി പാര്‍ട്ടി ഓഫീസുകള്‍ പോലും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നു. അത്തരത്തില്‍ സ്ത്രീ സ്വാതന്ത്രത്തിനു മേല്‍ മണല്‍ ഇറക്കാന്‍ ശ്രമിച്ച് കാമറയ്ക്ക് മുന്നില്‍ പെട്ടുപോയ  മണല്‍ മാഫിയകളെ കഴുവിലെറ്റാനും കല്ലെറിഞ്ഞു കൊല്ലുവാനുമായി സോഷ്യല്‍ - മുഖ്യധാര - മുഖ്യമല്ലാത്ത ധാര - മാധ്യമങ്ങള്‍ മത്സരിക്കുന്നു. സ്ത്രീ സ്വാതന്ത്ര ധ്വംസനങ്ങളോ അവകാശ ലംഘനങ്ങളോ മറ്റോ ഈ വികസിത സമൂഹത്തില്‍  അരങ്ങേറാറുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എങ്ങനോക്കെയാണ്   എന്നൊക്കെ   ഓണ്‍ ലൈന്‍ വീഡിയോ സ്ട്രീമിംഗ് സൈറ്റുകളില്‍ റയിഡ് നടത്തി കണ്ടെത്തുന്ന പ്രായഭേദം ഇല്ലാത്ത ഒരു സദാചാര സേന നമുക്കുണ്ടല്ലോ.  
  'എന്നെ  ഈ  $##%^&$ മോന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചേ ' എന്ന് ഏതെന്കിലും ഒരു പെണ്‍കിടാവ്  ഉറക്കത്തില്‍ എങ്കിലും മൊഴിഞ്ഞു പോയാല്‍ മതി. പോരെ പൂരം ! ഓണ്‍ ലൈന്‍,  ഓഫ്‌ ലൈന്‍ മീഡിയകളില്‍ ടി മോന്‍മാരെ മുക്കാലിയില്‍ കെട്ടി അടിക്കാനും ചൂടുവെള്ളത്തില്‍ മുക്കിപ്പിടിക്കാനും  കോളം കത്തിക്കാനും മേല്പറഞ്ഞ സദാചാര സേന മത്സരിക്കാറുമുണ്ട്‌. പീഡന കൃത്യങ്ങളുടെ വിശദാംശങ്ങള്‍ ഒട്ടും നഷ്ടമാവാതിരിക്കാന്‍ അന്തിപ്പത്രങ്ങള്‍ (ഓണ്‍ലൈന്‍ & ഓഫ്‌ ലൈന്‍ )  ഒന്നുവിടാതെ വായിക്കാറുമുണ്ട് . 'ഞങ്ങളെപ്പോലെ വിശുദ്ധ ജന്മങ്ങളും ഹരിച്ചന്ദ്രന്മാരും മാത്രം വാഴുന്ന ഈ പുരുഷലോകത്തിനു പേര് ദോഷം ഉണ്ടാക്കാന്‍ നീയൊക്കെ ഏതു ചൊവ്വ ഗ്രഹത്തില്‍ നിന്നും അവതരിച്ചു ' എന്ന് ധാര്‍മിക രോഷത്തിന്റെ ഉപ്പും മുളകും ചാലിച്ച് സോഷ്യല്‍ മീഡിയയില്‍ നാമൊക്കെ സദാചാര പ്രസംഗങ്ങളും പൂരപ്പാട്ടുകളും നടത്തുമ്പോള്‍  ഇന്നലെ വൈകിട്ട് കൂടി ഇതുപോലൊരു  പ്രഭാഷണവും കാഴ്ച വെച്ച്  ഉറങ്ങാന്‍ പോയവനാണ് ഇപ്പൊ കുരിശില്‍ മരണം കാത്തു  കിടക്കുന്നത് എന്ന സത്യം മനസ്സില്‍ സൂക്ഷിക്കുന്നത് എല്ലാ സേനാംഗങ്ങള്‍ക്കും   ദഹനത്തിന്  നല്ലതായിരിക്കും.


       നമ്മുടെയൊക്കെ മുന്നില്‍ മാധ്യമങ്ങള്‍ പുരുഷാധിപത്യത്തിന്റെ  ബലിയാടുകളായി കാഴ്ച വെയ്ക്കുന്ന പല ബിംബങ്ങളും  പ്രതിഫലിപ്പിക്കുന്നത് മിക്കവാറും ബിംബങ്ങള്‍ ചുമക്കുന്നവരുടെ   മറ്റുപല താല്പര്യങ്ങളുമാകാം എന്നൊരു സാധ്യത നാമാരും കാര്യമാകാറില്ല. നീലക്കുറിഞ്ഞി പൂക്കുന്ന പോലെ സീസണല്‍ ആഘോഷങ്ങള്‍ മാത്രമായി ഇത്തരം പെരുന്നാളുകളും ഉത്സവങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍ നേര്‍ച്ച പെട്ടികളില്‍ കുന്നുകൂടുന്ന കാഴ്ച ദ്രവ്യങ്ങളുടെ കണക്ക്‌ നാമാരും അറിയാറില്ല.   ഇത്തരം മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന  ബിംബങ്ങളുടെ പൊയ്മുഖങ്ങള്‍ക്ക് മുന്നില്‍ ചരട് വലിക്കുന്നവരെയും പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. വസ്തുതകളുടെ ആഴങ്ങളില്‍ ഇറങ്ങിചെല്ലാതെ, കാള അവിഹിത ഗര്‍ഭം ധരിച്ചു എന്ന് കേള്‍ക്കുമ്പോഴേ, ഉത്തരവാദികളെ കഴുവിലേറ്റാന്‍   കയറു പിരിച്ച് കാത്തിരിക്കുന്ന വിഡ്ഢികള്‍ ആയിതീരാറുണ്ട് നമ്മള്‍ പലപ്പോഴും. 
 
    നാണം, മാനം, ചാരിത്രം, അഭിമാനം ഇവയൊക്കെ പെണ്ണിനും ആണിനും ഒരുപോലെ ബാധകം ആണ്. അത് അങ്ങനെ അല്ല എന്നു വിളിച്ചു കൂവുന്നവര്‍ വര്‍ത്തമാന ലോകത്തിന്റെ ഭിത്തിയില്‍ എഴുതി വെച്ച ഏറ്റവും മോശം അശ്ലീലങ്ങളില്‍ ഒന്നാണ് എന്ന് എനിക്ക് തോന്നുന്നു. ഇത്തരത്തില്‍ ബോധപൂര്‍വം ക്രിയേറ്റ്‌ ചെയ്യപ്പെട്ട അനേകം ക്ലീഷേകള്‍ ഉണ്ട് ഇന്ന് നമുക്കിടയില്‍. അതുകൊണ്ടാണ് പൊതുനിരത്തില്‍ ഗുണ്ടായിസം കാട്ടുന്നത് പുരുഷന്മാര്‍ ആണ് എങ്കില്‍ അവര്‍ പോലിസിന്റെ കൂമ്പിനിടിയും പുലയാട്ടും ഏറ്റുവാങ്ങുന്നതും ഇതേ കൃത്യം ചെയ്യുന്ന സ്ത്രീകളെ പട്ടും വളയും പൂമാലയും  കാത്തിരിക്കുന്നതും.  ഇതുകൊണ്ടാണ്  മദ്യപാനവും  പുകവലിയുമൊക്കെ  പുരുഷന്മാര്‍ക്ക്  വെറും  ദു:ശ്ശീലവും  സ്ത്രീകള്‍ക്ക്‌  ഇവ   സമത്വത്തിന്റെ  പറുദീസയിലെയ്ക്കുള്ള ചവിട്ടുപടികളും ഒക്കെയായി മീഡിയകളില്‍ ചിത്രീകരിക്കപ്പെടുന്നത്. ഇതുകൊണ്ടാണ്  ലോകത്തിന്റെ ഇങ്ങേ കോണില്‍ മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി ഒരുകൂട്ടം സ്ത്രീകള്‍ സമരം നയിച്ചപ്പോള്‍  ഇതേ ലോകത്തില്‍ മറ്റൊരിടത്ത്  'നോ ബ്രാ' മൂവ്മെന്‍റ് അരങ്ങു തകര്‍ത്തത്. 
    ഇത്തരം  വക്രീകരിക്കപ്പെട്ട കാഴ്ച്ചപ്പാടുകള്‍ക്കിടയില്‍  സ്ത്രീ ലോകത്തെ പല സഹന പര്‍വ്വങ്ങളെയും നാം കാണാതെ പോകുന്നുണ്ട്. അഥവാ കണ്ടാലും നാളുകള്‍ക്കുള്ളില്‍ അവരെ മറവിയുടെ മാറാലയ്ക്ക് നാം വിട്ടു കൊടുക്കുകയാണ് പതിവ്‌. തുടര്‍ച്ചയായുള്ള ബ്രെയിന്‍ വാഷുകള്‍ക്കൊടുവില്‍ ഡല്‍ഹി പെണ്‍കുട്ടിയെയും സൌമ്യയെയും ഒക്കെ നാം മറന്നു പോകുന്നു. ചുവന്ന തെരുവുകളില്‍ വെന്തുരുകുന്ന സ്ത്രീജന്മങ്ങള്‍  നമ്മുടെ സ്ത്രീ  വിമോച്ചകരുടെ    ദു:സ്വപ്നങ്ങളില്‍ പോലും കടന്നു വരാത്തത്  അതുകൊണ്ടാണ്.
 മാങ്ങയുള്ള മാവുകള്‍ക്ക് നേരെ എറിയാനുള്ള ഒരു കല്ലുമാത്രമായി നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനക്കേസുകള്‍ രൂപമെടുത്തത് എന്ന് മുതല്‍ക്കാണ്?   
"സ്ത്രീയെ  വെറും ഉപഭോഗ വസ്തുവോ ലൈംഗിക ഉപകരണമോ ഒക്കെ മാത്രമായി കണക്കിലെടുക്കുന്ന ഒരു സമൂഹത്തിലാണല്ലോ ദൈവമേ ഞങ്ങള്‍ ജീവിക്കുന്നത്" എന്ന് നെഞ്ചത്തലച്ച് നിലവിളിക്കുമ്പോള്‍  എന്തുകൊണ്ടാണ് ഇത്തരം ഒരു ചരക്ക്‌ സംസ്കാരം  ഇവിടെ രൂപം കൊള്ളാന്‍ കാരണമായത്‌ എന്ന ചിന്ത ഇടയ്ക്കൊക്കെ നന്നായിരിക്കും. ഈ രോഗാതുരമായ സംസ്കാരം ബാക്കിനില്‍ക്കുന്നത് കൊണ്ടാണ് ഒരു ഷേവിംഗ് റെസരിന്റെ പരസ്യത്തില്‍ പോലും മേല്പറഞ്ഞ ബിംബങ്ങള്‍ അനിവാര്യം ആയിത്തീരുക.  താല്‍ക്കാലിക ലാഭങ്ങള്‍ക്ക്  വേണ്ടി തന്നിലെ വ്യക്തിത്വത്തെ വിസ്മരിച്  സൊ കോള്‍ഡ്‌  'ചരക്ക്‌ ' മാത്രമായി ന്യൂ ജനറേഷന്‍ പെണ്‍കൊടികള്‍ ട്രാന്‍സ്മ്യൂട്ടെഷന്‍ നടത്തുമ്പോള്‍  രോഗാതുരമാകുന്ന സമൂഹത്തെ പറ്റി ആരും ചിന്തിക്കാറില്ല. വീണ്ടും ഒരു തിരിച്ചു പോക്കിന്  ഏറെ വൈകി എന്നറിയുബോഴെയ്ക്കും കാലത്തിന്റെ ഒഴുക്ക് ചാലിലൂടെ വെള്ളം ഏറെ ഒഴുകിക്കാനും.
    മനുഷ്യന്‍ ജീവിക്കുന്നതിന്റെ ആത്യന്തിക ലക്‌ഷ്യം തന്നെ ലൈഗീകതയാണ് എന്ന   ന്യൂജനറേഷന്‍  ചിന്തകള്‍ അതിന്റെ  പുത്തന്‍ ആഴങ്ങളും നാഴികക്കല്ലുകളും നാട്ടാന്‍ പറ്റിയ ചതുപ്പ് നിലങ്ങളും ഒക്കെ തേടി മുന്നോട്ടു പോകുമ്പോള്‍, കച്ചവടവല്ക്കരിക്കപ്പെട്ട സ്ത്രീത്വത്തെ പറ്റി വിലപിക്കാന്‍ ഇവിടുത്തെ സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍ക്ക് കരളുരപ്പ്‌ നഷ്ടപ്പെട്ടിരിക്കും. അന്ന് 'സ്ത്രീ വിമോചനം' എന്ന വാക്ക്‌ ഒരു മുട്ടന്‍  അശ്ലീലപദമായി രൂപം കൊണ്ടു എങ്കില്‍ പോലും ഒട്ടും അത്ഭുതപ്പെടെണ്ടതില്ല.  കാവ്യ നീതി എന്നൊക്കെ പറയുന്ന സെറ്റ്‌ അപ്പിന്റെ ഭാഗം   ആയി അതിനെ കരുതുന്നതായിരിക്കും നന്ന് .
    


            


Tweet, Share & Like