Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Sunday, December 30, 2012

ആഘോഷമാകുന്ന വേദനകള്‍..

       ജീവിക്കാനുള്ള മോഹം അവസാന ശ്വാസം വരെ പങ്കുവെച്ച ആ പെണ്‍കുട്ടി നിത്യതയുടെ തീരങ്ങളിലെയ്ക്ക് യാത്രയായിരിക്കുന്നു. നഷ്ടങ്ങളുടെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും നാട്ടിലെ മാനഭംഗങ്ങളുടെയും  സ്ത്രീ പീടനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകള്‍ താരതമ്യപ്പെടുത്തിയും  ഇനിയും ഏറെ നാള്‍ മീടിയകളില്‍ ആഘോഷങ്ങള്‍ നീണ്ടു നിന്നേക്കാം. കാമവെറിയന്മാരെ കഴുവിലേറ്റാനുള്ള മുറവിളികള്‍ക്ക് നാളെ  ഒരു പക്ഷെ ശക്തി കുറഞ്ഞേക്കാം. ചിതറുന്ന നോട്ടുകെട്ടുകളുടെ മുകളിലൂടെ കറുത്ത കോട്ടിട്ട വവ്വാലുകള്‍ പറന്നു വീഴുമ്പോള്‍ നിയമവ്യവസ്ഥയുടെ ലൂപ്‌ ഹോളുകളിലൂടെ ആ നികൃഷ്ട ജീവികളും രക്ഷപെട്ടെക്കാം. നിരത്തുകള്‍ നിറയുന്ന പ്രക്ഷോഭങ്ങള്‍ക്ക് അരങ്ങ് ഒഴിയുമ്പോള്‍  ഇന്നത്തെ ക്ഷോഭിക്കുന്ന യുവത്വം വീണ്ടും യൂട്യൂബില്‍ വസന്തമായി വിരിയുന്ന  മായക്കാഴ്ച്ചകളിലെയ്ക്കും  സണ്ണി ലിയോണിന്റെ സുവിശേഷങ്ങളിലെയ്ക്കും  മടങ്ങും.   ഇനിയും, സ്ത്രീവിമോചനത്തിന്റെ ന്യൂ ജനറേഷന്‍ വീഡിയോകള്‍  3GP, MP4 ഫോര്‍മാറ്റുകളില്‍   മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്‌ ഇത്യാതികളിലൂടെ ചിറകടിച്ചു പറക്കും.. അപ്പോള്‍,  ആരും അനുസ്മരിക്കാതെ പോയ ആ പോലീസുകാരന്റെ ആത്മാവ് ഒരു പുച്ഛച്ചിരിയോടെ പറയും .. "എന്തിനോ  വേണ്ടി തിളച്ച സാമ്പാറുകള്‍.... കഷ്ടം.. തണുത്തു പോയല്ലോ.."    

    
    ഇപ്പോഴും ചര്‍ച്ചാ വേദികള്‍ സജീവമാണ്.. ബുദ്ധിജീവികളും..   അവര്‍ ചര്‍ച്ച ചെയ്യുന്നു - ഫ്യൂഡല്‍ പുരുഷാധിപത്യ വാഴ്ചയുടെ അടിവേരു പിഴുതെടുക്കെണ്ടതിന്റെ ആവശ്യകതയെ കുറിച്ച്..   ഇനിയും പൂവണിയാത്ത ഫെമിനിസ്റ്റ്‌വസന്തം പൊട്ടിവിടരേണ്ട സമയം അതിക്രമിച്ചത്തിന്റെ നഷ്ട ഭാഗ്യങ്ങളെക്കുറിച്ച്.. പീഡനവീരന്മാരെ തൂക്കിക്കൊല്ലണോ  കരണ്ടടിപ്പിച്ചു കൊല്ലണോ അതോ 'നിര്‍വീര്യ'രാക്കി തുറന്നു വിട്ടാല്‍ മതിയോ എന്നതിനെപ്പറ്റി..  നിയമത്തിന്റെ നൂലാമാലകള്‍  കൂടുതല്‍ സങ്കീര്‍ണ്ണം ആക്കുന്നതിനെപ്പറ്റി.. പീഡിപ്പിക്കാന്‍ മുട്ടുന്നവര്‍ക്കായി എല്ലാ സംസ്ഥാനങ്ങളിലും വേശ്യാലയങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ തുറന്നു പ്രവര്തിപ്പിക്കെണ്ടതിന്റെ അനിവാര്യതയെപ്പറ്റി.. തന്മൂലം സര്‍ക്കാരിന് ലഭ്യമായേക്കാവുന്ന കോടികളുടെ ലാഭക്കണക്കിനെപ്പറ്റി..   അങ്ങനെ ചര്‍ച്ചകള്‍ നടക്കുന്നു.. നടന്നുകൊണ്ടേയിരിക്കുന്നു.
      മറ്റൊരു വശത്ത്, പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ തങ്ങളുടെ സ്ഥിരം കലാ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. അവര്‍ക്കാവശ്യം താല്‍കാലികമായ രാഷ്ട്രീയനേട്ടങ്ങളും തെറിക്കുന്ന കുറെ കസേരകളുമാണ്. ഒരു പറ്റം കാമാസക്തരായ മനോരോഗികള്‍ ആ  പെണ്‍കുട്ടിയെ പിച്ചിചീന്തിയത്  രാജ്യം ഭരിക്കുന്ന മന്മോഹന്സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും പിടിപ്പുകേടാണ് എന്ന് പറയുന്നവരുടെ തലയില്‍ വര്‍ക്ക്‌ ചെയ്യുന്നത് ഇന്റലിന്റെ ഐ സെവെന്‍ പ്രോസസ്സര്‍ തന്നെയാണ് എന്നതിന് യാതൊരു സംശയവും വേണ്ട.
      പൊതു സമൂഹത്തിന്റെ എല്ലാ വികാരങ്ങളെയും പുച്ഛത്തോടെ കാണുന്ന എലൈറ്റ്‌ ക്ലാസ്സ്‌  ജീവികളും വാചക മേളയില്‍  ഒട്ടും പിന്നില്‍ അല്ല. ഭൂരിപക്ഷാഭിപ്രായത്തെ എതിര്‍ത്ത്  മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്ന  ചെപ്പടി വിദ്യ ഇന്ന്  പോപുലര്‍ ആയി വരുന്നു. മീനച്ചിലാറില്‍ മുങ്ങാംകുഴിയിട്ടു  പഠിച്ച താറാവുകളെ ആരും ഒഴുക്കിനെതിരെ നീന്താന്‍ ക്രാഷ് കോഴ്സ്‌ കൊടുക്കേണ്ടതില്ല.  അവര്‍ക്കറിയെണ്ടത് ഇതാണോ ഉത്തരാധുനിക  ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ബലാത്സംഗം എന്നാണ്. മാത്രമല്ല, ഡല്‍ഹിയിലെ പെണ്‍കുട്ടി സമ്പന്നയും ഉന്നതകുലജാതയും ആയതുകൊണ്ടാണ് ഇപ്പോള്‍ ഈ പ്രതിഷേധങ്ങള്‍ ഒക്കെ ഉയരുന്നത് പോലും!!. കീഴ്ജാതിക്കാരിയോ ദരിദ്രയോ ആയിരുന്നു എങ്കില്‍ ഈ പ്രതിഷേധങ്ങള്‍ ഒന്നും  സംഭവിക്കില്ല പോലും (ഇനി മുതല്‍ പ്രതിഷേധങ്ങള്‍ക്കും റിസര്‍വേഷന്‍ ഏര്‍പ്പെടുത്തേണ്ടി വരും എന്ന് സാരം. ക്രീമി ലെയറിനെ വേണമെങ്കില്‍ ഒഴിവാക്കാം).  ഇനിയും മറ്റു ചില മാധ്യമങ്ങളുടെ വിഷലിപ്തമായ സൃഷ്ടികള്‍ വായിച്ചാല്‍ തോന്നുക ഇന്ത്യന്‍ ആര്‍മി എന്നത് മാനഭംഗ വീരന്മാരുടെ കൂട്ടമാണ് എന്നും, ഇവര്‍ മൂലം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വഴി നടന്നുകൂടാ എന്നൊക്കെയാണ്. ആദ്യം കഴുവില്‍ ഏറ്റെണ്ടത് ഈ ജവാന്മാരെ ആണെന്നും ഇവരുടെ ഭീകര കൃത്യങ്ങള്‍ക്ക് മുന്നില്‍ ടെല്ലിയിലെ കുറ്റവാളികള്‍ ചെയ്തത് ഒന്നുമല്ല എന്നും ഇവര്‍ പറയുന്നു. ഏറ്റവും കൌതുകകരം ആയ വസ്തുത ഇതേ മാധ്യമ സിങ്കങ്ങള്‍ തന്നെയാണ് മാസങ്ങള്‍ക്ക്‌ മുന്‍പ്‌  പാക്കിസ്ഥാനില്‍ മലാലയെ താലിബാന്‍ ഭീകരര്‍ ആക്രമിച്ച സംഭവം  ആഗോള വിഷയം ആയതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചതും. 
'ഡല്‍ഹിയിലെ പുരുഷന്മാര്‍ എല്ലാവരും പെണ്ണുപിടിയന്മാര്‍' ആണ്  എന്ന് പറയുന്നത് പോലെ പരിഹാസ്യമാണ് ഇന്ത്യന്‍ ആര്‍മിയെ അടച്ച് ആക്ഷേപിച്ചുകൊണ്ടുള്ള  ടിയാന്മാരുടെ വാദവും. ഇവരുടെ അടുപ്പുകളില്‍ വെന്തുകൊണ്ടിരിക്കുന്നത് ആരുടെ പരിപ്പ് ആണ് എന്നത് സാമാന്യ ബോധം ഉള്ളവര്‍ക്ക്‌ മനസിലാക്കാവുന്നതെ ഉള്ളൂ.  എന്തായാലും, ഏതൊക്കെ പാത്രങ്ങള്‍ തിളച്ചു തൂവും, ഏതൊക്കെ പാത്രങ്ങള്‍  പൂച്ച തട്ടിമറിക്കും എന്നത്  കാലം തെളിയിക്കേണ്ടിയിരിക്കുന്നു...   

'ആര്‍ക്കുനേരെ' എന്ന് തീര്ച്ചയില്ലാത്ത പ്രതിഷേധങ്ങള്‍ അതിന്റെ പരിസമാപ്തിയിലെയ്ക്ക് നീങ്ങിത്തുടങ്ങുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു നൊമ്പരം ബാക്കിയാവുകയാണ്..   
"അവരെ  തൂക്കിലേറ്റുവിന്‍.. " എന്ന് ഉയരുന്ന ആരവങ്ങളോടോപ്പം എന്റെ സ്വരം ഉയരാതതെന്തേ.. തൊണ്ടയില്‍  തടയുന്ന ശബ്ദ ശകലങ്ങള്‍.. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം നിന്ന് ഒരു സ്വരം മുഴങ്ങിക്കേള്‍ക്കുന്നു..  "നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ.."  
 അപരനിലെയ്ക്ക് ഒരു വിരല്‍ നീട്ടുമ്പോള്‍ എന്നിലേയ്ക്ക് തിരിയുന്ന നാല് വിരലുകള്‍ ഞാന്‍ തിരിച്ചറിയുന്നു.  സമൂഹത്തിനു മുന്നില്‍ സത്ഗുണസമ്പന്നനും ഹരിശ്ചന്ദ്രനും ആയി  ചമയുന്ന എന്നിലെ സോഷ്യല്‍മീഡിയ ജീവി കയ്യിലെ കല്ലുകള്‍ താഴെയിട്ട്  തല താഴ്ത്തി പിന്തിരിഞ്ഞു  നടക്കുകയാണ്..        

   സച്ചിതാനന്ദന്റെ വരികള്‍ അറിയാതെ മനസ്സില്‍ ഓടിയെത്തുന്നു..

                                     'ആറാം ദിവസമാണ് ദൈവത്തിന് 
                                          കയ്യബദ്ധം പിണഞ്ഞത്
                                        പ്രണയമില്ലാതെ പ്രാപിക്കുകയും
                                      വിനയമില്ലാതെ പ്രാർത്ഥിക്കുകയും
                                      തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന
                                         മൃഗത്തെ സൃഷ്ടിച്ച ആ ദിവസം'         
             

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...