Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, November 24, 2012

ചോരപ്പുഴകള്‍ വീണ്ടുമൊഴുകുമ്പോള്‍..

       ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും  സൈബര്‍ എഴുത്ത് പുരകളിലും നിറഞ്ഞു നില്‍ക്കുന്നത്‌ ഗാസയില്‍ കവിഞ്ഞൊഴുകുന്ന രക്തമാണ്. പാലസ്തീന്‍ ജനതയെ തിന്നൊടുക്കുന്ന ഇസ്രായേല്‍ കാപലികര്‍ക്കെതിരെ ആകുംവിധം പ്രധിഷേധം കോരിച്ചോരിയാന്‍   ടി എഴുത്തുകാര്‍ എല്ലാവരും തന്നെ അവശ്യം ശ്രദ്ധ കൊടുക്കുന്നുമുണ്ട്‌. സയണിസ്റ്റ്‌ കിരാതവാഴ്ചയുടെ നിത്യഹരിത പ്രതിനായകന്മാരായി ഇസ്രയേലിനെ അവരോധിച്ചുകൊണ്ടും    സാമ്രാജ്യത അധിനിവേശത്തിന്റെ പുത്തന്‍മുഖമായുമൊക്കെ ഈ സംഭവങ്ങളെ വിലയിരുത്തുവാനാണ് എല്ലാ സൈബര്‍ സമാധാന സംസ്ഥാപകര്‍ക്കും താല്പര്യം എന്ന് തോന്നുന്നു. ഇസ്രായേല്‍ ഭീകരതകള്‍ക്കെതിരെ കേരളത്തിലെ നിരത്തുകളിലും മുക്കുകളിലും കവലകളിലുമൊക്കെ ഘോരഘോരം പ്രസംഗങ്ങള്‍ പൊടിപൊടിക്കുന്നു.  "ഇന്ത്യ എന്തെ ഇടപെടാത്തെ?, ലോകരാഷ്ട്രങ്ങളുടെ അണ്ണാക്കില്‍ പിരിവെട്ടിയോ?"  എന്നിങ്ങനെയുള്ള  ഗര്‍ജനങ്ങള്‍ കേട്ടു തുടങ്ങിയിട്ടും ഉണ്ട്. 
  അക്രമങ്ങളും അധിനിവേശങ്ങളും രക്തചൊരിച്ചിലുകളും ആര് നടത്തിയാലും അത് അപലപിക്കപ്പെടെണ്ടതാണ്. പക്ഷെ, ചില രക്തചൊരിച്ചിലുകള്‍ മഹനീയവും മറ്റു ചിലത് വെറുക്കപ്പെടെണ്ടതുമാകുന്നതിലെ കാപട്യമാണ് എനിക്ക് ഇഷ്ടപ്പെടാതെ വരുന്നത്. ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധമായ ക്രൂരതകള്‍ ആണ്  പാലസ്തീനയില്‍ ഇപ്പോള്‍ നടമാടുന്നത് എന്നും    മറ്റും പറഞ്ഞു പ്രതിക്ഷേധ പ്രഹസനങ്ങളും കീബോര്‍ഡ്‌ പ്രതികരണങ്ങളുമായി  ഇസ്രെയെലിനെതിരെ യുദ്ധം കുറിക്കുന്നവരോടു എനിക്ക് ചോതിക്കാനുള്ള ചോദ്യം ഇതാണ് - 

  •   എവിടെയായിരുന്നു നിങ്ങള്‍ ഇക്കാലമത്രയും?.
  •  വിശുദ്ധയുദ്ധത്തിന്റെ പേരുപറഞ്ഞു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇക്കാലമത്രയും  രക്തപ്പുഴകള്‍ ഒഴുകിയപ്പോള്‍ നിങ്ങള്‍ എവിടായിരുന്നു??..
  • അമേരിക്കയില്‍ ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നു നിരപരാധര്‍ കൊല്ലപ്പെട്ടപ്പോള്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കാനില്ലായിരുന്നല്ലോ.. എന്തെ അന്ന് നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?.. 
  •  പാലസ്തീന്‍ പോലെ, നമ്മുടെ  ഈ ഭൂലോകത്തിന്റെ തന്നെ  ഭാഗങ്ങളായ ശ്രീലങ്ക, നിജീരിയ, സിറിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് നിങ്ങള്‍ മൌനം അവലംബിക്കുന്നതെന്തേ?.. 
  •  ഒന്നും വേണ്ട, നമ്മുടെ മാതൃരാജ്യത്ത്, ബോംബെയില്‍ ഒരു പറ്റം കശാപ്പുകാര്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള   നമ്മുടെ സഹോദരരെ കാട്ടുപന്നിയെ വെടിവെച്ചിടുന്ന പോലെ ചന്നം ചിന്നം വെടിവെച്ചു വീഴ്ത്തിയപ്പോഴും നിങ്ങളുടെ ആദര്‍ശ ധീരതയും പ്രതികരണ ശൂരതയും എവിടെപ്പോയിരുന്നു??..
  •   ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തിനു നേരെ ശത്രുക്കള്‍  ഏറു പടക്കമെറിഞ്ഞു രസിച്ചപ്പോള്‍ പ്രതിഷേധസൂചകമായി ഒരാളുടെ പോലും ശബ്ദം ഉയര്‍ന്നു കേട്ടില്ലല്ലോ..       
  •   ഇക്കഴിഞ്ഞ ദിവസം ഒരു രാജ്യദ്രോഹിയെ തൂക്കിലേറ്റിയപ്പോള്‍, ബോംബെയില്‍ പൊലിഞ്ഞ നിഷ്കളങ്കരുടെ ജീവനുകളെക്കാലേറെ നിങ്ങളുടെ   വേവലാതി, ഈ വധശിക്ഷ നടപ്പാക്കാന്‍  ഗവണ്മെന്‍റ് കാണിച്ച തിടുക്കത്തെക്കുറിച്ചായിരുന്നല്ലോ..  

                എന്തെ, ഇന്ത്യക്കാരന്റെ  ചോരയ്ക്ക് ചുവപ്പല്ലേ കളര്‍?..   


        ഇതില്‍  നിന്നൊക്കെ വ്യക്തമാകുന്ന സത്യം ഇതാണ് - ഭൂമി കുതിര്‍ക്കുന്ന ചോരപ്പുഴകളെ ഓര്‍ത്ത്‌ അല്ല നിങ്ങളുടെ സങ്കടം. മറിച്ച്, ചോരയൊലിപ്പിച്ച് കിടക്കുന്നവന്റെ മതം - അതാണ്‌ ഇവിടത്തെ മനുഷ്യാവകാശങ്ങളുടെയും പ്രതിഷേധ റാലികളുടെയും സൊ കോള്‍ഡ്‌ അധിനിവേശങ്ങളുടെയും ഒക്കെ ആഴവും പരപ്പും തീവ്രതയുമൊക്കെ നിശ്ചയിക്കുക.. ഒരു പ്രത്യേക മതവിഭാഗക്കാര്‍  ലോകമെമ്പാടും തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെടുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ക്ക്‌ എന്തെന്നില്ലാത്ത ആവേശം!!..     
        സമകാലീന പ്രതികരണ തൊഴിലാളികള്‍ ഇതുപോലെ മതം, ജാതി , വര്‍ഗം തുടങ്ങിയവ മാത്രം ആധാരമാക്കി പ്രതികരിക്കുന്നത് എത്രത്തോളം ഹീനമായ ഒരു കീഴ്വഴക്കമാണ്. ലോകത്തെല്ലായിടത്തും മനുഷ്യന്റെ ചോരയ്ക്ക് ഒരേ കളര്‍ ആണ് എന്ന സത്യം  എന്തെ നിങ്ങളുടെ മന:സാക്ഷിയെ  എല്ലായ്പ്പോഴും തൊട്ടുണര്‍ത്തുന്നില്ല?

     അല്ലങ്കില്‍ തന്നെ എന്താണ് ഇപ്പോള്‍ പാലസ്തീനയില്‍ സംഭവിക്കുക?.. ചെറിയ വട കൊടുത്ത്‌ വലിയ വലിയ വടകള്‍ വാങ്ങിച്ചു കൂട്ടുന്ന നിക്ഷേപാത്മകമായ സമീപനമാണ് സൊ കോള്‍ഡ്‌ നിഷ്കളങ്ക അഹിംസാ സമരസേനാനികള്‍ ആയ ഹമാസ്‌ ചെയ്തുകൊണ്ടിരിക്കുന്നത് എന്നത്  നിഷ്പക്ഷമായി ഈ പ്രശ്നം വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ഈ നവംബര്‍ മാസത്തില്‍ മാത്രം ഹമാസ്‌ 2500ഇല്‍ ഏറെ മിസൈലുകള്‍ ഇസ്രയേലിലേയ്ക്ക് വിക്ഷേപിച്ചിട്ടുണ്ട്.  ഇവയൊന്നും  അക്രമമോ പ്രകോപനമോ ഉളവാക്കാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ഹമാസ്‌ ക്യാമ്പുകളിലെ  ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു എന്ന് പറയുന്നവന്റെ തലമണ്ടയില്‍ അല്പം സന്തോഷ്‌ ഭ്രഹ്മിയോ  നെല്ലിക്ക ലേഹ്യമോ മറ്റോ തളിക്കേണ്ടി വരും.  ഇതുപോലത്തെ ദീപാവലി വെടിക്കെട്ടുകള്‍ ആയിരുന്നല്ലോ എല്ലാക്കാലത്തും  ഹമാസിന്റെ ഹോബ്ബിയും!!. 
        'എന്നിട്ടും ഇസ്രയേലില്‍  അധികം ജൂതന്മാര്‍ ചത്തില്ലല്ലോ' എന്നാണു ഇവിടത്തെ സമാധാന പ്രേമികളുടെ പരാതി. തങ്ങളുടെ സിവിലിയന്മാരെ ഷെല്‍ട്ടറുകള്‍ തീര്‍ത്തും എമര്‍ജന്‍സി അലാമുകള്‍ കൊടുത്തും ഹമാസ്‌ മിസൈലുകളില്‍ നിന്നും സുരക്ഷിതരായി സംരക്ഷിക്കാന്‍ ഇസ്രെയെല്‍ ഗവണ്മെന്റിനു  കഴിയുന്നുണ്ടെങ്കില്‍ "ഇതാണെടാ   ഭരണകൂടം, ഇങ്ങനെയാവാണമെടാ ഭരണകൂടം" എന്ന ഡയലോഗ് പറയാതെ തരമില്ല. തങ്ങളുടെ ചാവേര്‍ പോരാളികള്‍ക്ക് ചുറ്റും സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന മനുഷ്യപരിചകള്‍ തീര്‍ക്കുകയും ഇങ്ങനെ നിഷ്കളങ്കരെ ബലികഴിച്ച് ലോകത്തിന്റെ മുന്നില്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മൃതശരീരങ്ങളുടെ കണക്ക് നിരത്തി,  ഉദാത്തമായ ജനസേവനം കാഴ്ചവെയ്ക്കുന്ന ഹമാസ്‌ ഭരണകൂടം സംരക്ഷനാത്മകമായ ഒരു സമീപനം തങ്ങളുടെ ജനങ്ങളോട് കാണിക്കും എന്ന് ; സാമാന്യ ബോധം ഉള്ള ആരും  ചിന്തിക്കുകയില്ല.
           
      കേരളത്തിന്റെ അത്രമാത്രം പോലും വലുപ്പമില്ലാത്ത കുഞ്ഞു രാജ്യമായ ഇസ്രയേലിനെ സ്ഥാപന ദിനം മുതല്‍ ചുറ്റുമുള്ള അറബ്ഭരണകൂടങ്ങള്‍ എല്ലാം ഒറ്റപ്പെടുത്തി ആക്രമിച്ചിട്ടും ഇന്നും അതിനു  പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത് ആ ജനതയുടെ വില്‍പവരിന്റെയോ ചങ്കൂറ്റത്തിന്റെയോ ഒക്കെ ഭാഗമാണ്. വായില്‍ കോല്‍ ഇട്ടിളക്കി അള്‍സേഷ്യന്‍ പട്ടിയെ പ്രകോപിപ്പിച്ചു കടി വാങ്ങിയിട്ട് , ഈ പട്ടിയ്ക്ക് "പേ പിടിച്ചേ.. പേ പിടിച്ചേ.."    എന്ന് അലറി വിളിക്കുന്ന അതേ സ്ട്രാറ്റജി ആണ് ഇപ്പോള്‍ ഹമാസ്‌ കാഴ്ച വെയ്ക്കുക. 
   ചാകുന്നത് യഹൂദന്‍ ആണ് എങ്കില്‍ അത് വിശ്വോദാത്തമായ സമാധാന സ്ഥാപനവും മറിച്ച്, ഒരു പാലസ്തീനി ആയാല്‍ അത് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ക്രൂരതയും ആണ് എന്ന് പറയുന്നവരോട് എന്ത് പറയണം എന്നറിയില്ല. 
      ഇത്രയും പറഞ്ഞത് കൊണ്ട്, ഇസ്രായേല്‍ ചെയ്യുന്നതെല്ലാം ശരി ആണ് എന്നോ ഹമാസ്‌ നേതൃത്വം  ലോകോത്തര ചെറ്റകളും അലവലാതികളും ആണ് എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. സുപ്രീം കോടതി ബാബരി മസ്ജിത് കേസില്‍ ഭൂമി പങ്കിട്ടു നല്കിയപോലെ ഇവര്‍ക്കായി ഭൂമി പങ്കിടാനോ അതിര്‍ത്തി രേഖ വരയ്ക്കാണോ ഒന്നിന്നും ഞാന്‍ ആളല്ല.  പറയാനുള്ളത്‌ ഇത്രമാത്രം. ഇന്ത്യന്‍ സ്വാതന്ത്യ സമരം പോലുള്ള ആദരണീയമായ സ്വാതന്ത്യ സമരങ്ങളുടെ പട്ടികയില്‍ പാലസ്തെന്‍ സമരത്തെയും ഹമാസിനെയും ഒക്ക പ്രതിഷ്ഠിക്കാന്‍ വല്ലാത്തൊരു ആവേശം ഇന്ന് പലരും പ്രകടിപ്പിച്ചു കാണുന്നുണ്ട്.  ഇവര്‍ പറയുന്നതിന്റെ സാരം ഇതാണ് -
  "..ഇസ്രായേല്‍ എന്നൊരു രാഷ്ട്രം നിലവില്‍ ഇല്ലായിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇസ്രയെല്കര്‍ പലസ്തീനികളുടെ ഭൂമി കയ്യേറി. ഇത് അനുവദിക്കാന്‍ പറ്റില്ല. ഇസ്രയേല്‍  എന്നൊരു രാഷ്ട്രമെ പാടുള്ളതല്ല. ആ ഭൂമി മുഴുവന്‍ ഹമാസിന് അവകാശപ്പെട്ടതാണ്... നിലനില്‍പ്പിന് വേണ്ടിയുള്ള ഹമാസിന്റെ ഈ പോരാട്ടം എന്തുകൊണ്ടും ഇന്ത്യന്‍ സ്വാതന്ത്യ സമരം പോലെയോ അതിനെക്കാളുപരിയോ ആയ മഹത്വം അര്‍ഹിക്കുന്നു.."
    അല്പം വിശദമായി ഹമാസിനെപ്പറ്റി പഠിക്കുമ്പോള്‍ ഇസ്രായേല്‍ എന്ന രാഷ്ട്രത്തോടല്ല യഹൂദമതം  എന്ന മതത്തോടും ജൂതര്‍ എന്ന വംശത്തോടുമാണ് ഇവരുടെ വിദ്വേഷവും വെറുപ്പും എന്നത് വ്യക്തമാകും. ഇത്തരത്തിലുള്ള വംശ-മത വിദ്വേഷം മുഖമുദ്രയാക്കിയ ഒരു വര്‍ഗീയ മുന്നേറ്റത്തെ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തോട് ഉപമിക്കുന്നത് ഇന്ത്യ മഹാരാജ്യത്തോടും അതിന്റെ പരിപാവനമായ ചരിത്രത്തോടും ധീര രക്തസാക്ഷികളോടും  ചെയ്യുന്ന ഏറ്റവും വലിയ അവഹേളനം ആണ് എന്നാണ് എന്റെ അഭിപ്രായം.
   ഇല്ലാതായിക്കൊണ്ടിരിക്കുന്ന പലസ്തീന്റെ കഥ പറയുന്നവര്‍  ചരിത്രത്തിന്റെ കുറേക്കൂടി പിന്നോട്ട് പോയി എങ്ങനെ ഇസ്രായേല്‍ എന്ന രാഷ്ട്രം നാമാവശേഷമായി, എങ്ങനെ അവര്‍ ലോകത്തില്‍ നനാഭാഗത്തായി ചിതറിക്കപ്പെട്ടു, എങ്ങനെ ഈ പറയുന്ന പാലസ്തീന്‍ രാഷ്ട്രം  രൂപപ്പെട്ടു എന്നൊക്കെയുള്ള ചരിത്ര പാഠങ്ങള്‍ പഠിക്കുക. സമാധാനപരമായ പങ്കുവയ്ക്കലുകള്‍ക്ക് വിഘാതം തീര്‍ത്തതും മറുതലിച്ചവരും ആര് എന്ന് പരിശോധിക്കുക. നിങ്ങളുടെ പൊതുവിജ്ഞാനം അല്പമെങ്കിലും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കും. 
     അധിനിവേശങ്ങളും അതിനെതിരെ പോരാട്ടങ്ങളും ലോകചരിത്രത്തില്‍ സര്‍വസാധാരണമാണ്. ഇവിടെയെല്ലാം ചോരിയപ്പെടുന്നത് നിരപരാധരുടെ രക്തവും. പോരാടി ജയിക്കാന്‍ കഴിവില്ലാതാകുമ്പോള്‍ നിഷ്കളങ്കരെ  കുരുതികൊടുക്കുന്നതും അതിനു മതത്തിന്റെ പുറംതോല്‍ മറയാക്കുന്നതും   തികഞ്ഞ ഭീകരതയും സര്‍വോപരി നാണം കേട്ട കഴിവുകേടുമാണ്. 
  സ്വന്തം രാജ്യത്തെ പ്രശ്നങ്ങളോടും രക്തപ്പുഴകളോടും ഭീകരതകളോടും  നിരുത്തരവാദപരമായ നിസംഗതയും  പുശ്ചവും പുലര്‍ത്തുകയും  ആഗോള പ്രശ്നങ്ങളില്‍ മതത്തിന്റെ ലേബല്‍ മാത്രം നോക്കി അട്ടഹാസം മുഴക്കുകയും ചെയ്യുന്നവര്‍ ഏതാണ് തങ്ങളുടെ രാജ്യം, ആരാണ് തങ്ങളുടെ യജമാനമാര്‍ എന്നതിനെപ്പറ്റിയൊക്കെ ആത്മ വിമര്‍ശനപരമായ ഒരു അവലോകനം പുലര്‍ത്തുന്നത് നന്നായിരിക്കും. 
                      

Monday, November 12, 2012

പുരോഗതിയുടെ വാലില്‍ തീ പിടിച്ചോ?

             ഇനിയും വികസിച്ചു തീര്‍ന്നിട്ടില്ലാത്ത രാഷ്ട്രങ്ങളാണ് വികസ്വര രാഷ്ട്രങ്ങള്‍ എന്നും അത്തരത്തിലുള്ള ഒരു ഒരു വികസ്വര രാഷ്ട്രം ആണ് ഇന്ത്യ എന്നും അപ്പര്‍ പ്രൈമറി തലങ്ങളില്‍ ഇമ്പോസിഷന്‍ എഴുതി പഠിച്ചത് അല്പം വിഷമത്തോടെയാണ്. ഇന്ത്യയുടെ  ഈ വികസനത്തിന്റെ പൂര്‍ണത ഈ കൊല്ലം ഉണ്ടാകും, അടുത്തകൊല്ലം ഉണ്ടാകും എന്നിങ്ങനെയുള്ള പ്രതീക്ഷകള്‍  ഓരോ വര്‍ഷവും സോഷ്യല്‍ സയന്‍സ് എക്സാം  എഴുതിതീരുമ്പോഴും മനസ്സില്‍ കമ്യുണിസ്റ്റ്‌ പച്ച പോലെ ആര്‍ത്തുകേറുമായിരുന്നു. വിശ്വാസവും പ്രത്യാശയും ഇല്ലാതെ എന്തൂട്ട് ജീവിതം!.  1.. 2... 3... വര്‍ഷങ്ങള്‍   ഓരോന്നായി പൊഴിഞ്ഞുകൊണ്ടിരുന്നു. ഒപ്പം ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും.. UP, ഹൈസ്കൂള്‍, പ്ലസ്‌ ടു, ഡിപ്ലോമ, ഡിഗ്രി.. ഇതെല്ലാം പിന്നിട്ടു അങ്ങനെ ഈ റിയാലിറ്റി ഷോ അതിന്റെ സീസണ്‍ 6ലേയ്ക്ക്‌ പ്രവേശിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ യു.പി പിള്ളേരും 'ഇന്ത്യ വികസ്വര രാഷ്ട്രം' എന്ന് തന്നെയാണ് പഠിച്ചുകൊണ്ടിരിക്കുക. 2012ല്‍ ഇന്ത്യ വികസിച്ച്  തീരും എന്നും ഇല്ലെന്നും ഒക്കെ പറഞ്ഞു കേള്‍ക്കുന്നു.  ഇനി,  ഭാവിയില്‍ എന്റെ മക്കളും ഇതുതന്നെ പഠിക്കേണ്ടി വരുമോ എന്നുള്ള ആശങ്ക ഒരല്പം ഇല്ലാതില്ല. 
     അതെന്തായാലും അതിവേഗം തന്നെ ഇന്ത്യയെ വികസിപ്പിച്ചെ അടങ്ങൂ എന്ന വാശിയില്‍ ആണ് യു.പി.എ സര്‍ക്കാര്‍ എന്നാണു തോന്നുന്നത്‌. "ഇപ്പൊ ശരിയാക്കിത്തരാം" എന്ന മട്ടില്‍ രണ്ടും കല്പ്പിച്ചാണ് മന്മോഹന്‍ജി മുന്നോട്ടു പോകുക. വിലക്കയറ്റം പുരോഗതിയുടെയും ജീവിതനിലവാരത്തിന്റെ കുതിച്ചുചാട്ടത്തിന്റെയും ലക്ഷണം ആണ് എന്നാണു ഇവിടുത്തെ ന്യൂജനറേഷന്‍ സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്. ഡീസല്‍, പെട്രോള്‍ ,പാചക വാതകം, പാല്‍, പച്ചക്കറി, ബസ്‌ ഫെയര്‍ അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും  വിലനിലവാരം  ചൈനീസ്‌ വെടിക്കെട്ടിന്റെ സ്പെഷ്യല്‍ ഐറ്റം പോലെ പതിനെട്ടു നിലകള്‍ ആയി മാനത്ത്‌ വിരിഞ്ഞു ചിതറുമ്പോള്‍ വികസനത്തിന്റെ തേരിലേറി കുതിയ്ക്കുന്ന ഇന്ത്യയെപ്പറ്റിയോര്‍ത്ത്‌   സാമ്പത്തിക ശാസ്ത്രജ്ഞന്മാരും, അടുത്ത അധ്യയന വര്ഷം ഇന്ത്യയുടെ പ്രൊഫൈല്‍ സ്ടാടസ്  'വികസ്വരം' എന്നതില്‍ നിന്നും 'വികസിതം'എന്നാക്കിമാറ്റി പാഠപുസ്തകങ്ങളില്‍ അപ്ഡേറ്റ് ചെയ്യുന്നതോര്‍ത്ത് വിദ്യാഭ്യാസ വിചക്ഷണന്മാരും രോമാഞ്ചം കൊള്ളുന്നുണ്ടാകാം.. എന്തോ എനിക്കറിയില്ല, എന്തായാലും ഒന്ന് മാത്രം കാണുകയും കേള്‍ക്കുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു - എട്ടിന്റെ പണി നെഞ്ചത്ത് തന്നെ കിട്ടിയ പൊതുജനത്തിന്റെ വേദന. ഈ വേദന എത്ര നേതാക്കന്മാര്‍ക്ക്‌ മനസിലാക്കാന്‍ പറ്റുന്നുണ്ട് എന്നത് ഇനിയും എനിക്ക് മനസിലായിട്ടും ഇല്ല.
   

  മുന്‍കാലങ്ങളെ അപേക്ഷിച്ച്  ഇപ്പോള്‍ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങളും വേദനിക്കുന്ന കോടീശ്വരരുടെ സ്വിസ്സ് അക്കൌണ്ടുകളില്‍ ഉണ്ടെന്നു കരുതപ്പെടുന്ന ലക്ഷം കോടികളുടെ നിക്ഷേപങ്ങളും എല്ലാം കൂടി മഹനീയമായ വികസനത്തിന്റെ പുത്തന്‍ വഴിത്താരകള്‍ വെട്ടിതുറക്കുകയാണ്. അഴിമതി ആരോപണങ്ങള്‍ക്ക് പോലും എന്തൊരു മാസ്മരികത.. എന്തൊരു മനോഹാരിത.. പത്തുകൊല്ലം മുന്‍പ്‌ ആരോപിക്കപ്പെട്ടിരുന്ന പത്തും  ഇരുപതും ലച്ചം ഉലുവയുടെ നിലവാരത്തില്‍ നിന്നും ലക്ഷം കോടിയിലെയ്ക്കും മില്ല്യന്‍ കോടിയിലെയ്ക്കും ഉയരാന്‍ കഴിയുന്നതിനെ പുരോഗതി എന്നോ വികസനം എന്നോ വിശേഷിപ്പിച്ചാല്‍ കുറ്റം പറയാന്‍ ഒക്കുമോ?.   ഗാന്ധിയുടെയും നെഹ്രുവിന്റെയും സ്വപ്നങ്ങളില്‍ മൊട്ടിട്ട  സോഷ്യലിസം ഇവിടെ പൂത്തുലയുകയാണ്. 'അമ്പ്‌ കൊള്ളാത്തവര്‍ ഇല്ല കുരുക്കളില്‍'  എന്ന് പറയുന്നതുപോലെ ഭരണ -പ്രതിപക്ഷ ഭേദം ഇല്ല അഴിമതി വീരന്മാരില്‍.  ഇവരെ പൊതിഞ്ഞു പിടിയ്ക്കാനും മഹത്ത്വീകരിക്കാനും അവര്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. 
            ഒരേ തൂവല്‍ പക്ഷികള്‍  ഒരേ തീരത്തിലെയ്ക്കും  ലക്ഷ്യങ്ങളിലെയ്ക്കും  പറന്നടുക്കുമ്പോള്‍  മുതലെടുപ്പിനു വേണ്ടിയല്ലാതെ പാവപ്പെട്ടവന് വേണ്ടിയും  പാര്ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്‌ വേണ്ടിയും ശബ്ദം ഉയര്‍ത്താന്‍ ഇന്ന് ഇവിടെ ആരുമില്ലാതായിരിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. കൊടി പിടിയ്കാനും അടി വാങ്ങിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും അഞ്ചഞ്ചു കൊല്ലം കൂടുമ്പോള്‍ വോട്ടു കുത്താനുമുള്ള പണിയാളുകള്‍ എന്നതിനപ്പുറം ഇവരെ കുറച്ചു സീരിയസ് ആയി കണക്കിലെടുക്കാന്‍ ഇവിടെ ഒരു ഹരിശ്ചന്ദ്രനും ഇല്ല എന്നത്  ഏറെ ആശങ്കാജനകമാണ് എന്ന് പറയാതെ വയ്യ.    
                           അടുത്തിടെ സൂരജ്‌ കുന്ടില്‍ നടന്ന കൊണ്ഗ്രസ്സിന്റെ 'സംവാദ്‌ ബൈടക് ' യോഗത്തില്‍ പ്രധാന വിഷയമായത് മേല്‍പ്പറഞ്ഞ സാധാരണകാരന്റെ നൊമ്പരങ്ങളോ പ്രയാസങ്ങളോ അല്ല, മറിച്ച്  എങ്ങനെ മുഖം മിനുക്കി, അടുത്ത ഇലക്ഷന് കളം പിടിച്ച് ഏതുവിധേന  ഇപ്പോഴത്തെ 'ഇന്ത്യയുടെ വികസനം' പൂര്‍ണ്ണമാക്കാം, ഇത്തരം  വികസനത്തിനെതിരെ വെട്ടിത്തിളയ്ക്കുന്ന സോഷ്യല്‍ മീടിയയെയും അവിടെക്കിടന്നു വിരകുന്ന മഹാപാപികളെയും പൊളിച്ചടുക്കാം എന്നതൊക്കെയാണ്. എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയകള്‍ തിളച്ചു മറിയുന്നത്, അതിനു ഹേതുവാകുംവിധമുള്ള മോശമായ ഭരണമാണോ നിലവില്‍ തങ്ങള്‍ കാഴ്ച വെയ്ക്കുന്നത് എന്നിങ്ങനെ സ്വയംവിമര്‍ശകമായ  ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടാന്‍ കോണ്ഗ്രസ്സിന് താല്പര്യമോ സമയമോ ഇല്ല എന്നതു  തന്നെയാണ് വീണ്ടും വ്യക്തമാകുന്നത് . 
       വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ  ചിന്തകളും സ്വപ്നങ്ങളും ഒക്കെ വളരെ ഉയരങ്ങളിലാണ്.. എല്ലാ ജില്ലകളിലും വിമാനത്താവളങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അതിവേഗ റയിലിനെക്കുറിച്ചും ചന്ദ്രനില്‍ പട്ടയം വാങ്ങുന്ന ഇന്ത്യയെപ്പറ്റിയും ഒക്കെ നാം വാചാലരാകുന്നു. മറുവശത്ത് ജനസംഖ്യടെ പകുതിയോടടുത്ത്‌ ജനങ്ങള്‍ പോഷകപൂര്‍ണ്ണമായ ഭക്ഷണം ലഭിക്കാതെയും തലചായ്ക്കാന്‍ പാര്‍പ്പിടമില്ലാതെയും വിദ്യയുടെ പൊന്‍വെളിച്ചമില്ലാതെയും സമൂഹത്തിന്റെ പുറമ്പോക്കില്‍ കഴിയുന്നു. അവരും ഇന്ത്യക്കാരായ നമ്മുടെ സഹോദരര്‍ ആണ് എന്ന ചിന്ത എന്തെ നമുക്ക്‌ നഷ്ടമാകുന്നു? ഇവരുടെ ഹൃദയത്തില്‍ക്കൂടി വികസനത്തിന്റെ ബുള്‍ടോസര്‍ ഓടിച്ചുകയറ്റിയും അപ്പത്തിനായി നീളുന്ന കയ്യുകളില്‍ മൊബൈലുകളും  ടാബ്ലെറ്റുകളും വെച്ചുകൊടുത്തുമാണോ  നാം ഇവിടെ സമത്വ ഭാരതത്തിന്റെ സമ്പൂര്‍ണ്ണ വളര്‍ച്ച പൂര്‍ത്തീകരിക്കുക? 
   ഒന്നും വേണ്ട,  ഇത്തരത്തിലുള്ള മനുഷത്വത്തിന്റെയും നന്മയുടെയും സാഹോദര്യത്തിന്റെയും കല്‍വിളക്കുകള്‍ തെളിക്കേണ്ട മതനേതൃത്വങ്ങള്‍ എന്താണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ?..  ഒരു വിഭാഗം ആളുകള്‍ മതവിദ്വേഷം വളര്‍ത്തി തമ്മില്‍ തല്ലിക്കുന്നു. മറ്റൊരിടത്ത് ഒരു കൊമ്പറ്റീഷന്‍ ഐറ്റം പോലെ കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പണിതുയര്‍ത്തുകയും അവയുടെ അവകാശത്തെച്ചൊല്ലി പൊതുനിരത്തില്‍ കടിപിടികൂടുകയും മറുവശത്ത്‌ ആഡംബര ജീവിതം ഒഴിവാക്കണം എന്ന് അണികളെ ഉപദേശിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. വേറൊരു കൂട്ടം ആളുകള്‍ ആരൊക്കെയാണ് തങ്ങളുടെ മതാചാര്യനെപ്പറ്റി കാര്‍ട്ടൂണ്‍ വരയ്ക്കുന്നത്, സിനിമ എടുക്കുന്നത്  എന്നിങ്ങനെയുള്ള വിവാദങ്ങള്‍ക്കായി മാത്രം കാത്തിരിക്കുന്നു. ഇതില്‍ നിന്നൊക്കെ സ്വസ്ഥത തേടി അലയുന്നവര്‍ക്കായി ആത്മീയത കുപ്പിയിലും പായ്ക്കറ്റിലും ആയി വില്പനയ്ക്കെത്തുന്നു. 
               ലോകം കണ്ടതില്‍ ഏറ്റവും  പരമദരിദ്രനായി പിറന്നുവീഴുകയും വഞ്ചിയുടെ അമരങ്ങളില്‍ അന്തിയുറങ്ങുകയും ചെയ്ത,  കുരുനരികള്‍ക്ക് മാളങ്ങളും പറവകള്‍ക്ക് ആകാശവും സ്വന്തമായുള്ള ഈ ഭൂമിയില്‍ അവസാനത്തെ ആറടിമണ്ണ് പോലും സ്വന്തമായി കരുതിവെയ്ക്കാതിരുന്ന,    "സമ്പന്നന്‍ ഒരുകാലത്തും ദൈവരാജ്യത്തില്‍ പ്രവേശിക്കില്ല" എന്ന് കട്ടായം പറയുകയും ദരിദ്രരുടെയും മുക്കുവരുടെയും ചുങ്കക്കാരുടെയും ഉറ്റസുഹൃത്തും പ്രത്യാശയും മാര്‍ഗ്ഗദീപവുമായിരുന്ന അതേ  ഗുരുനാഥന്റെ  ലേബലിലാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും കൂടുതല്‍ കോര്‍പറേറ്റ്‌ സ്വത്തുകള്‍ കുമിഞ്ഞുകൂടുന്നത് എന്ന വിരോധാഭാസം എന്തായാലും ഒരു പുനര്‍വിചിന്തനത്തിനു തിരി കൊളുത്തേണ്ടതുണ്ട്. 

     വാലില്‍ തീപിടിച്ച പോലെ പുരോഗമനം അതിന്റെ ന്യൂജനറേഷന്‍ പാതകള്‍ താണ്ടി മുന്നോട്ടു കുതിയ്ക്കുമ്പോള്‍  പണമില്ലാത്തവന്‍ ഇവിടെ പിണം തന്നെയാണ് എന്ന സത്യം  ഒരല്പം നൊമ്പരത്തോടെ നാം ഒരിക്കല്‍ കൂടി തിരിച്ചറിയുകയാണ്...             

  ഒരിക്കല്‍ ഫ്രാന്‍സിലെ ജനങ്ങള്‍ റൊട്ടി കിട്ടാനില്ലാതെ പട്ടിണി മൂലം പ്രക്ഷോഭം നയിച്ചപ്പോള്‍ "എന്തിനാണ് ഇവര്‍ റൊട്ടിയ്ക്ക് വേണ്ടി ബഹളം കൂട്ടുന്നത് ? റൊട്ടി കിട്ടുന്നില്ലെങ്കില്‍ പകരം ഇവര്‍ക്ക്‌  കേയ്ക്ക് കഴിച്ചുകൂടെ ?" എന്ന് അന്നത്തെ രാജ്ഞി ചോതിച്ചതായി കേട്ടിട്ടുണ്ട്. ഇതുപോലെ, ദന്തഗോപുരങ്ങളില്‍ വാഴുന്നത് കൊണ്ട് സാധാരണക്കാരന്റെ പ്രശ്നം പിടി കിട്ടാതതാണോ ഇപ്പോഴത്തെ ഭരണാധികാരികളുടെ പ്രശ്നം? അതോ പിടി കിട്ടുന്നില്ല എന്ന് നടിയ്ക്കുന്നതോ?..
                   

Tweet, Share & Like