Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Thursday, August 23, 2012

ഇ-സാമ്പാറും മാവേലിയും പിന്നെ കുലംകുത്തിയും

                    
          ഐശ്വര്യത്തിന്റെ സൈറന്‍ മുഴക്കി വീണ്ടുമൊരു പൊന്നോണം കൂടി വരവായി.  മാവേലി തമ്പുരാന്‍ വീടിന്റെ ഉമ്മറപടിയിലെത്തി കേറണോ വേണ്ടയോ എന്ന ശങ്കയില്‍ നില്‍ക്കുകയാണ്.  പിന്നെന്താ തിരുമനസ്സിനെ അകത്തേയ്ക്ക് ക്ഷണിച്ചു  സപ്രമഞ്ചത്തിലേയ്ക്ക് ആനയിക്കാന്‍ ഇയാള്‍ക്ക്‌ ഇത്ര അമാന്തം എന്നായിരിക്കും നിങ്ങളുടെ സംശയം. ഒന്നുമല്ലേലും 'അതിഥി  ദേവോ ഭവ ' എന്നാണല്ലോ ആര്‍ഷഭാരതത്തിലെ     മാമുനിമാര്‍ നമുക്ക്‌ പകര്‍ന്നു തന്ന പൈതൃകവും സംസ്കാരവും.  മാത്രവുമല്ല,  ഒരു  സെന്‍സര്‍ എന്യുമരെട്ടറെ പോലെ വീട്ടുവാതില്‍ക്കല്‍ വിനയാന്വിതനായി നില്‍ക്കുന്നത്‌ ഒരു എക്സ്-രാജാവ്‌ ആകുമ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരം നല്‍കേണ്ട ബഹുമാനാദരവുകള്‍ നല്കിയില്ലേല്‍ കേസ്  വേറെയാകും. ഒരു ഭരണഘടനാപ്രതിസന്ധിയിലെയ്ക്ക് ഊതിപ്പെരുപ്പിച്ച്  വലുതാക്കാന്‍ ഒരു  പ്രശ്നവും കിട്ടാതെ  കാജാബീഡിയും വലിച്ചു സൈബര്‍ സ്പേസില്‍ അലഞ്ഞുതിരിയുന്ന  ഫേസ് ബുക്ക്‌  പാണന്മാര്‍  ഇതെങ്ങാനും സ്കെച്ച് ചെയ്‌താല്‍!!..  തമ്പുരാനെ!!.. എന്റെ കാര്യം പോക്കായി !!
                 വാസ്തവത്തില്‍, മേല്പറഞ്ഞ പോലുള്ള ബഹുമാനക്കുറവ്‌ ഒന്നും ഉണ്ടായിട്ടല്ല കേട്ടോ ഞാനിങ്ങനെ അലക്ഷ്യ ഭാവത്തില്‍ നില്‍ക്കുക. ഓണത്തിനും വിഷുവിനും ക്രിസ്തുമസിനുമൊക്കെ തുളസിയിലയും കൂവളത്തിലയും സമാസമം ചേര്‍ത്ത് തിളപ്പിച്ച കഞ്ഞി വെള്ളം കുംബിളിലാക്കി ചവച്ചരച്ചു കുടിയ്ക്കുന്ന സൊ കോള്‍ഡ്‌ കോരന്മാരുടെ പട്ടികയിലാണ് എന്റെ പേരും. ഇമ്മാതിരിയുള്ള ഒരുതരം ഗതിയില്ലായ്മയില്‍ നട്ടം തിരിയുമ്പോള്‍ എന്ത് , എവിടെന്നെടുത്ത്‌ , എങ്ങനെ മൂപ്പിലാന് സദ്യയൊരുക്കി കൊടുക്കും എന്നുള്ള ഒരു കണ്ഫ്യൂഷനും ഫീല്‍ ചെയ്തു തുടങ്ങിയിട്ടുണ്ട് .  കാണം വിറ്റുകിട്ടുന്ന കാശിനു തിരുമേനിയ്ക്ക് KFC ചിക്കന്‍ വാങ്ങിക്കൊടുക്കാം എന്ന് കരുതിയാല്‍ ആധാരക്കെട്ടുകള്‍ എല്ലാം പണയത്തിലാണ്. ഇനി, കെ.എഫ്.സി വേണ്ട പകരം  വല്ല അവിയലോ സാമ്പാറോ ഒക്കെ കൂട്ടി ഒരു കണ്‍വെന്‍ഷനല്‍ വെജ് സദ്യ ഒണ്ടാക്കി കൊടുക്കാം എന്ന് വെച്ചാല്‍  പച്ചക്കറി ചന്തയിലെയ്ക്ക്  തീ വില മൂലം എത്തിനോക്കാന്‍ വയ്യ.. 
                           എന്നെപ്പോലുള്ള ബിലോ ക്ലാസ്‌ കോരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഫോണോ ടാബ് ലറ്റോ മറ്റോ ഫ്രീ ആയി കൊടുക്കും എന്ന് കേട്ടായിരുന്നു. എത്രയും വേഗം കയ്യിലോട്ടു കിട്ടിയിരുന്നേല്‍ മുരിങ്ങക്കൊലിനും മത്തങ്ങയ്ക്കും പകരം ഈ കോപ്പൊക്കെ കണ്ടിച്ചിട്ട് ഒരു 'ഇ-സാമ്പാര്‍' വെച്ച് കൊടുക്കാമായിരുന്നു.. ഇനി, ഓണക്കോടിയുടെ കാര്യമാണേല്‍ പറയാനുമില്ല. പിന്നെയും ഒരു ആശ്വാസം ഉണ്ടാരുന്നത്  ഇത്തവണ എല്ലാ കേരളീയര്‍ക്കും വിദ്യാഭ്യാസ വകുപ്പ്‌ വക ഓണക്കോടികള്‍ സൌജന്യമായി കൊടുക്കും എന്നൊരു ശ്രുതി കേട്ടിരുന്നു. ഫേസ്ബുക്കന്മാര്‍ പറഞ്ഞുള്ള അറിവാണ്. ഒള്ളതാണോ എന്തോ !!.. ഹരിത കേരളത്തില്‍ ഹരിതാഭ ഓണം ആണത്രേ ഇത്തവണ ആഘോഷിക്കുക. പച്ചക്കരയുള്ള കസവ് സാരിയും പച്ചബ്ലൌസും ധരിച്ച മലയാളി മങ്കമാരും പച്ചമുണ്ടും ഷര്‍ട്ടും ധരിച്ച മങ്കന്മാരും പച്ച നിറമുള്ള SAS പേപ്പര്‍ വാഴയിലയില്‍ പച്ചരി ചോറും പച്ചടിയും കൂട്ടി ഓണമുണ്ണുന്ന കാഴ്ച സമ്പൂര്‍ണ്ണ സോഷ്യലിസത്തിന് മുന്നോടിയായുള്ള ദീപക്കാഴ്ചയാണ് പോലും!!      

            ഓണക്കളികള്‍ക്കും  ഓണത്തല്ലിനും   ദൈവം സഹായിച്  കേരളത്തില്‍ യാതൊരു പഞ്ഞവും ഇല്ല  എന്നത് ഒരു സമാധാനമാണ്.  കുലം കുത്തികള്‍ക്ക് പ്രത്യേക തരം തല്ലും പായ്ക്ക് ചെയ്തു  ചൊവ്വയില്‍ നിന്നും കൊട്ടേഷന്‍ സംഘം യാത്ര തിരിച്ചിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. കൊട്ടേഷന്‍ സംഘം എന്നൊക്കെ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌ നമ്മടെ മാവേലീം ഒരു കൊട്ടേഷന്റെ ഇരയാണല്ലോ അല്ലെ !!.  ഒരു പക്ഷെ ദേവേന്ദ്രന്റെ കൊട്ടെഷനുമായി  വന്നു അതി ക്രൂരവും പൈശാചികവും ആയ രീതിയില്‍ പൊന്നു തമ്പുരാനെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ കോളേജില്‍നിന്ന്‌  തന്നെയാരിക്കും കൊടിസുനിയും മറ്റും എന്‍ജിനീയറിംഗ്  പഠിച്ചത് എന്നതില്‍ എനിക്ക്  യാതൊരു ഡൌട്ടും ഇല്ല. എന്തൊക്കെയായാലും കരഞ്ഞു കാലുപിടിച്ചു വാങ്ങുന്ന ആ മൂന്നു ചുവടില്‍ നിന്നും വ്യത്യസ്തമായി ,  51 വെട്ടിന് പണിയും തീര്‍ത്ത് അടുത്ത വിമാനത്തില്‍ ദുഫായിക്ക് മടങ്ങാന്‍ കഴിയത്തക്ക വിധത്തിലുള്ള ഒരു പ്രൊഫഷനലിസത്തിലേയ്ക്ക് കാര്യങ്ങള്‍ വളര്‍ന്നത്  അതിവേഗം ബഹുദൂരം പായുന്ന കേരളത്തിന്റെ വളര്‍ച്ചയുടെ ഭാഗം തന്നെയാണ് .                  
        ആ നിലയ്ക്ക്  നോക്കുമ്പോള്‍, ദേവലോകത്തിന്റെ സ്ഥാവരജംഗമ വസ്തുക്കള്‍ മൊത്തമായി സ്വന്തം പേരില്‍ എഴുതിവാങ്ങാന്‍ വളരെ നൈസായി  ചരട് വലിച്ച മാവേലി തമ്പുരാന്‍ ഒരു എലൈറ്റ്‌ ക്ലാസ്‌ കുലം കുത്തി തന്നെയാണ് എന്ന് പറയേണ്ടി വരും. ഒടുവില്‍ നല്ലൊരു രാജാവിനെ ചവിട്ടിതാഴ്ത്തി പണ്ടാരടക്കിയ  വാമനന്‍ ന്യു ജനറേഷന്‍ ഹീറോയും ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി മാറുമ്പോള്‍ ഒരു സമൂഹത്തിന്റെ ആത്മാവിഷ്കാരത്തിനായ്‌  രാജ്യം കൈ വിട്ട  മഹാബലി, ഒരു കോമിക്ക് കഥാപാത്രമോ കൊമാളിയോ ഒക്കെ ആയി  വീണ്ടും വീണ്ടും ഊളയാകുന്ന കാഴ്ചകള്‍ തന്നെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും.
       എക്കാലത്തും പാര്‍ശ്വവല്ക്കരിക്കപ്പെടുകയും ദേവന്മാരാല്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന അസുര വംശത്തില്‍ ജനിച്ചതുകൊണ്ടല്ലേ മാവേലിയ്ക്ക് ഈ പാടുപീഡ ഒക്കെ സഹിക്കേണ്ടി വന്നത് എന്ന പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. സുഖവും സന്തോഷവും അധികാരങ്ങളുമൊക്കെ ദേവന്മാര്‍ക്ക് മാത്രം വിധിച്ചിട്ടുള്ളതാണെന്നും ദേവലോകത്തിന്റെ പിന്നാമ്പുറത്ത് നിന്നും പൊഴിഞ്ഞു കിട്ടുന്നവ അമൃത് പോലെ ആസ്വദിച്ച് ജീവിതം കഴിച്ചു കൂട്ടുകയാണ് ഒരു ഐഡിയല്‍ അസുരന്‍ ചെയ്യേണ്ടത്‌ എന്നുമുള്ള സത്യം വിസ്മരിച്ചതല്ലേ മഹാബലിയ്ക്ക് പറ്റിയ അബദ്ധം?.. 
         കാര്യം,  കേരളത്തിന്റെ പൊന്നോമനയാണ്, ചക്രവര്‍ത്തിയാണ്, മാങ്ങാത്തൊലിയാണ്  എന്നൊക്കെ പറഞ്ഞു  എല്ലാ ഓണത്തിനും നാം വല്യ  ഡയലോഗ് അടിക്കുമെങ്കിലും മാവെലിയോടു ഒരു തരം വെറുക്കപ്പെട്ടവനോടുള്ള   മനോഭാവം അല്ലെ നാമൊക്കെ ഉള്ളിന്റെ ഉള്ളില്‍ വെച്ച് പുലര്‍ത്തുക?.  അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ്   ലോക്കല്‍ ചാത്തന്‍ന്മാര്‍ക്കും മാടനും മറുതയ്ക്കും  പോലും അമ്പലങ്ങളും പ്രതിഷ്ഠകളും  ഉള്ള നമ്മുടെ നാട്ടില്‍  മഹാബലി ചക്രവര്‍ത്തിയ്ക്ക് ഒരു കല്‍വിളക്ക്‌ തെളിക്കാന്‍ പോലും ആളില്ലാത്തത്??..     ചോതിക്കാനും പറയാനും ആളില്ലെന്ന് കരുതി മാവെലിയോടൊക്കെ  എന്തും ആകാമല്ലോ അല്ലെ..!!           

       നല്ലൊരു ഓണമായിട്ട്  എന്ത് പന്നത്തരം ഒക്കെയാണ്  ഇവന്‍ ഈ എഴുന്നള്ളിക്കുന്നത് എന്ന്  ചിന്തിക്കുന്നവര്‍ ഇത്ര മാത്രം മനസിലാക്കുക-  മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു സംസ്കാരത്തെ പായ്ക്കറ്റ് വല്ക്കരിക്കുന്ന ഈ  നവയുഗ കാലഘട്ടത്തില്‍,  മാവേലി എന്നത്  മാവ്‌, എലി എന്നീ സമത്വ സുന്ദര സോഷ്യലിസ്റ്റ്‌ സമസ്യകളുടെ  സമന്വയീ ഭാവം  ആണ് എന്ന്  സൈബര്‍ ലോകത്തെ  NG കുഞ്ഞുങ്ങള്‍  നാളെ പറഞ്ഞു കൂടായ്കയില്ല.    കാരണം സമൂഹത്തില്‍ നടപ്പിലുള്ള  സകല നിയമങ്ങളെയും വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുകയും തന്റെതായ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് എല്ലാത്തിനെയും പുനര്നിര്‍വചിക്കുകയും രാജ്യത്തിന്‍റെ നിയമങ്ങള്‍ പോലും ഇതിനനുസരിച് മാറ്റിയെഴുതണം എന്നു ശഠിക്കുകയും ചെയ്യുമ്പോള്‍ ആണല്ലോ ഒരു NG യഥാര്‍ത്ഥ NG ആയി മാറുക..  രാജ്യത്തിന്റെ ദേശീയ പതാകയെ ആദരിക്കുന്നത് വിഡ്ഢിത്തമാണ് എന്നിങ്ങനെയുള്ള വെളിപാടുകള്‍ പോലും അപ്പോള്‍ തലയില്‍ ഉദിച്ചെന്നു വരാം.. പിന്നെയല്ലേ കേരളത്തിന്റെ ദേശീയ ഉത്സവം!!       കണ്ടുകൊണ്ടിരിക്കുന്നതും ഇനി  കാണാനിരിക്കുന്നതും ആയ പൂരങ്ങളെ വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത് !!..   

എന്തായാലും നല്ലൊരു ഓണം ഉണ്ണാന്‍ കച്ചകെട്ടുന്നവരും "ക്യൂ നില്‍ക്കുന്നവരും"  കുമ്പിള്‍ കോട്ടുന്നവരുമായ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക്  ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരത്തെ തന്നെ നേരുന്നു..                
                

Saturday, August 11, 2012

സ്വാതന്ത്യത്തിന്റെ തല്‍സമയ കാഴ്ചകള്‍!!..

                        നമ്മുടെ ഇന്‍ക്രെടിബിള്‍ ഇന്ത്യ  അതിന്റെ 65-മത് സ്വാതന്ത്യ ദിനാഘോഷങ്ങള്‍ക്ക് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ തലമുറകളുടെയും എണ്ണിയാലൊടുങ്ങാത്ത വലിയൊരു സമൂഹം രാജ്യസ്നേഹികളുടെയും ചോരയുടെയും വിയര്‍പ്പിന്റെയും വിലയായാണല്ലോ  ഇന്ന് നാം സ്വാതന്ത്യം എന്ന പേരില്‍ ആഘോഷിക്കുകയും ആസ്വദിക്കുകയും ആര്‍മ്മാദിക്കുകയും ചെയ്യുക. അടിമയായി കഴിയുക എന്ന ദുരവസ്ഥ നമുക്ക്‌  (നമുക്ക്‌ എന്നുവെച്ചാല്‍ ഞാനും നിങ്ങളും ഒക്കെ ഉള്‍പ്പെടുന്ന FB ജെനറേഷന്..) ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തത് കൊണ്ടായിരിക്കും   ഈ ദിനത്തിന് അത് അര്‍ഹിക്കുന്ന ഒരു പ്രാധാന്യം നമ്മള്‍ കൊടുക്കാറുണ്ടോ എന്ന വസ്തുത നാമൊക്കെ മനസ്സിരുത്തി ചിന്തിക്കേണ്ടതാണ്. 

             എല്ലാ അവധി ദിവസങ്ങളെയും പോലെ വീട്ടില്‍ ചടഞ്ഞു കൂടി ഇരിക്കാനും  വൈകിട്ട് കൂട്ടുകൂടി വെള്ളമടിക്കാനും കൈ വരുന്ന ഒരു സുവര്‍ണ്ണാവസരം മാത്രമായി ഈ ദിവസത്തെ കരുതുന്ന ഒട്ടേറെ യുവതുര്‍ക്കികള്‍ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടല്ലോ..  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാനമായ ഇന്സ്ടിട്യുഷനുകളിലും മാത്രമായി രാജ്യ സ്നേഹത്തിന്റെ മൂവര്‍ണ്ണക്കൊടികള്‍ ഒതുങ്ങുകയും നാളെയുടെ നവമുകുളങ്ങള്‍ വൈകിട്ടത്തെ പരിപാടിയുടെ ഹാങ്ങ്‌ ഓവര്‍ മാറാതെ ചുരുണ്ടുകൂടി കിടക്കുന്ന കാഴ്ചകള്‍ കാണുമ്പോള്‍  അങ്ങ് സ്വര്‍ഗ്ഗലോകത്തില്‍ ഊന്നുവടിയില്‍ തലചായ്ച്ച്  ഏങ്ങലടിച്ചു കരയുന്ന ഒരു വൃദ്ധാത്മാവിന്റെ ചിത്രം എനിക്ക് ഭാവനയില്‍ കാണാനാവുന്നുണ്ട്..        
     ഇതൊന്നും പോരാഞ്ഞ്, ഇന്ന് നാം അനുഭവിക്കുന്നത് സ്വാതന്ത്യമല്ല , മറിച്ചു മറ്റെന്തോ സാധനം ആണെന്നും  സ്വാതന്ത്ര്യം എന്നപേരില്‍ മെയ്‌ട് ഇന്‍  കുന്നംകുളം സാധനം വാങ്ങിത്തന്നു ഗാന്ധിയും കൂട്ടരും ഇന്ത്യയെ വഞ്ചിക്കുകയാണ് ചെയ്തത് എന്നുവരെ ആരോപണമുയര്‍ന്നിരുന്നു.  ഇതൊക്കെ കേട്ടപ്പോള്‍ സമൂഹത്തിന്റെ വിവിധ (ക്രീമി ആന്‍ഡ്‌ നോണ്‍-ക്രീമി) ലെയറുകളില്‍ പട്ടയം വാങ്ങി താമസിക്കുന്ന വലിയ സമൂഹം ആളുകള്‍ എങ്ങനെയാണ് സ്വാതന്ത്യം എന്നതിനെ നോക്കിക്കാണുന്നത് എന്നറിയാന്‍ എനിക്കും ഒരു ആകാംഷ!!.. അങ്ങനെ പുറത്തേയ്ക്ക്‌ ഇറങ്ങിയപ്പോള്‍ കേട്ട അഫിപ്രായങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.. 
(വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് , ഇവിടെ  ചേര്‍ക്കുന്ന  പേരും ലൊക്കേഷനും യഥാര്‍ത്ഥം അല്ല..) 



  "സ്വാതന്ത്യം  കിട്ടി 65 കൊല്ലമായി, കോപ്പായി എന്നൊക്കെ പറഞ്ഞാലും യഥാര്‍ത്ഥ സ്വതന്ത്യത്ത്തില്‍ നിന്നും ഈ രാജ്യം ഏറെ അകലെയാണ് എന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ സൂചിപ്പിക്കുക..  ഒരാളെ സ്വസ്ഥമായി വെട്ടിക്കൊല്ലാന്‍ പോലും ഇന്ന് ഈ രാജ്യത്ത് സ്വാതന്ത്യം ഇല്ലാതായിരിക്കുന്നു.. അപ്പൊ ഇറങ്ങിക്കോളും പോലീസും കോടതിയും എന്നൊക്കെ പറഞ്ഞു കുറെ പോഴന്മാര്‍!!.. പാര്ട്ടികെതിരെ (എന്നുവെച്ചാല്‍ ഈ രാജ്യത്തിനെതിരെ) ആപ്പ് വെയ്ക്കുന്ന ക്നാപ്പന്മാരെ 51 വെട്ടു വെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുക എന്നത് ഉദാത്തമായ രാജ്യസ്നേഹപരമായ പ്രവൃത്തിയാണ്.. കുറെ സത്യങ്ങള്‍ നമ്പരിട്ടു പറയുവാ... 
1).ഏറെ മഹത്തരവും ഉത്കൃഷ്ടവുമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്വാതന്ത്യമാണ് ഇന്ത്യ മാതൃകയാക്കേണ്ടത്... 
 2).അതിനു വേണ്ടിയാണ്  കാറല്‍ മാര്‍ക്സ്‌,  ഇ.എം.എസ്, ലെനിന്‍ തുടങ്ങിയ സ്വാതന്ത്യ സമര സേനാനികള്‍ ഉപ്പ് സത്യഗ്രഹവും ദണ്ടി യാത്രയും ഒക്കെ നടത്തിയത്‌..  ജാലിയന്‍വാലാബാഗില്‍  ചെഗുവേര രക്തസാക്ഷിത്വം വരിച്ചത്‌... 
3).ചരിത്രപരമായ ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കുഴിച്ചുമൂടാനാണ്  ഇവിടുത്തെ മാധ്യമ കഴുവേറികള്‍ അന്നും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുക.. "
                                                          (  -സ.മണിയന്‍ പിള്ള, വണ്ടന്‍മെട് ഏരിയാ കമ്മിറ്റി)




"..കാര്യം എല്ലാ സെറ്റപ്പും ഒക്കെ.. പക്കേങ്കില് ഈ ദേശീയ പതാക ഒണ്ടല്ലോ.. അതത്ര പോര.. ആരോടു ചോയ്ചിട്ടാ ഈ കുംകുമോം വെള്ളേം ഒക്കെ കേറ്റിയത്?.. ഫുള്‍ ഞമ്മന്റെ പച്ച മതി!! അതാ അയിന്റെ ഒരു മൊഞ്ച്.. ഞമ്മന്റെ പാര്ട്ടീന്റെ  കലരും പച്ചയാനെയ്‌.. പണ്ടൊരിക്കല്‍ ഞമ്മടെ പിള്ളേര് ഫുള്‍ പച്ചയാക്കാന്‍ നോക്കീതാ.. അങ്ങ് എയര്‍ പോര്‍ട്ടില്..  ഹോ എന്തൊക്കെ പുകിലാരുന്നു!!.. ഇനീപ്പോ കേരളത്തിന്റെ ദേശീയ പതാക പച്ച ആയി അങ്ങ് പ്രഖ്യാപിക്കും.. ഈ കള്ള ഹിമാറുകള്‍ എന്നാ ഒലത്തൂന്നു കാണട്ടെ!!"
                                                   (-മി.കുഞ്ഞപ്പ കുട്ടി, ഐസ്ക്രീം ലീഗ് ഡിസ്ട്രിക്റ്റ് പ്രസിടന്റ്റ്‌ )             



"   ...സ്വാതന്ത്യം എന്നത് ഒരു മരീചിക പോലെയോ അല്ലെങ്കില്‍ ഉട്ടോപ്യ എന്നൊക്കെ പറയുന്നത് പോലെ ഉപരിപ്ലവമായ ഒരു സംഭവമായോ ഒക്കെയാണു എനിക്ക് അനുഭവപ്പെടുന്നത്..  എന്റെ "ഗാന്ധിയുടെ വടിയും സ്വാതന്ത്യവും' എന്ന ഗ്രന്ഥത്തില്‍  ഈ വിഷയത്തെ പറ്റി വിശദമായി പ്രതിപാതിക്കുന്നുണ്ട്..  തത്വ ചിന്താപരമായി നാം ഒരു അവലോകനം നടത്തുമ്പോള്‍ പാരതന്ത്യം, സ്വാതന്ത്യം എന്നൊക്കെ വിശേഷിപ്പിക്കുക  ഒരേ സംഭവത്തെ തന്നെയാണ് എന്ന് മനസിലാക്കാന്‍ സാധിക്കും...        പ്രഥമ ദ്രിഷ്ട്യാ ഇവ തമ്മില്‍ ബന്ധം കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ കൂടിയും അതുതന്നല്ലേ ഇത് എന്ന മട്ടിലുള്ള ഒരു ഉല്‍പ്രേക്ഷ എല്ലായ്പ്പോഴും സജീവമാണ്. പരബ്രഹ്മതിന്റെ കിളിവാതിലുകള്‍ മലര്‍ക്കെ തുറക്കപെടുകയും ബന്ധുര കാഞ്ചനക്കൂട്ടിലെ കിളി 'രാത്രി ശുഭരാത്രി..  ഇനി എന്നും ശിവരാത്രി.. " എന്ന ഋഗ്വേദത്തിലെ ശ്ലോകവും ഉരുവിട്ടുകൊണ്ട് അങ്ങ് ചക്രവാളത്തിന്റെ   അനന്തതയില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്ന ആ കാഴ്ച്ച.. അത് സത്യത്തിന്റെ നഭോമണ്ഡലത്തിലേയ്ക്ക് കൂടുതല്‍ വെളിച്ചം വീശും.."
                                                            (-ലഫ്‌.ഡോ.പത്മശ്രീ.  സന്തോഷ്‌  ചക്രവര്‍ത്തി )  




   " ..യൂ നോ.. ഫ്രീഡം എന്നൊക്കെ പറയുന്നത്‌ ഇന്ന് ഒരു കണ്‍സെപ്റ്റ് മാത്രമാണ്.. ഇന്നെവിടെയാണ് സ്വാതന്ത്യം??.. ഒരാണിനും പെണ്ണിനും കൂടി ഇന്ന് സ്വസ്ഥമായി പുറത്തിറങ്ങി നടക്കാനോ സൗഹൃദം  പങ്കിടാനോ ഡേറ്റിംഗ് നു പോകുവാണോ   ഇന്നിവിടെ അവകാശം ഉണ്ടോ?. നേരം ഇരുട്ടിയാല്‍ ഒരാണിനും പെണ്ണിനും ഒരു ഹോട്ടലിലോ ലോഡ്ജിലോ മുറിയെടുക്കാനോ ഗ്ലോബല്‍ റിസഷന്റെ ആഫ്ടര്‍ എഫക്ട്സ്-നെ പറ്റി മുറിയടച്ചിരുന്നു ചര്‍ച്ച നടത്താനോ  ഇന്ത്യയുടെ ഭാവി വാര്‍ത്തെടുക്കാനോ   സാധിക്കുമോ?.. എറങ്ങിയിരിക്കുവല്ലേ മോറല്‍ പോലിസിംഗ് എന്നൊക്കെ പറഞ്ഞു കുറെ ബ്ലഡി ഫ@^$@ഗ്  കള്‍ച്ചര്‍ ലെസ് ഫെല്ലോസ്‌..  ഐ ഹേറ്റ് ദിസ് കണ്ട്രി.. വീ നീട് എ ബ്രാന്‍ഡ്‌ ന്യൂ യൂറോപ്യന്‍ കള്‍ച്ചര്‍.. ശരിക്കും ബ്രിട്ടിഷ് പീപിള്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ ഇന്ത്യന്‍ കല്ച്ചരില്‍ സംഭവിച്ച ഒരു അണ്‍ഫോര്ച്ചുനെറ്റ്‌ മ്യൂട്ടേഷന്‍ ആയാണ് ഞാന്‍ ഇതിനെ കാണുക.."
                                             ( -ഫ്രാങ്കസ്ടിന്‍ നമ്പൂതിരി, ഐ.ടി കണ്‍സല്ട്ടന്റ്റ്‌ , ടെക്നോ പാര്‍ക്ക്‌ )





      "..എല്ലാ മലയാലികള്‍ക്കും എ വെരി  മോസ്റ്റ്‌ ബ്യൂട്ടിഫുള്‍   ഇന്ടിപെണ്ടന്‍സ് ഡേയ് വിഷേസ് ആഷംശിക്കുന്നു.. നമ്മുടെ ഗാന്ധിജി അങ്കിളും  നെഹ്‌റു അങ്കിളും ഒക്കെ കൂടി, അവരുടെ ഒത്തിരി സംഗതികള്‍ മിസ്സ്‌ ചെയ്ത്  വലരെ സ്ട്രൈന്‍ ചെയ്ത് നേടിയെടുത്ത ഒരു സംഭവമാണ് ഈ ഫ്രീഡം എന്നൊക്കെ പരയ്കാ.. അത് എല്ലാ സീസണിലും നന്നായ്‌ സൂക്ഷിക്വാ.. കൂടുതല്‍ ഒന്നും പരയുന്നില്ല.. വന്‍സ് എഗയിന്‍ ഹാപ്പി ഇന്ടിപെണ്ടന്‍സ് ഡേ.."
                                                                (-മിസ്സ്‌ മഞ്ജരി കരിയാസ്‌ , ടി.വി ആങ്കര്‍ )



   "..സ്ത്രീ എന്നും അടിമത്തത്തിന്റെ ചങ്ങലയിലാണ്.. സ്വാതന്ത്യം അതിന്റെ ഷഷ്ടിപൂര്‍ത്തി പിന്നിട്ടു അഞ്ചു വര്ഷം കൂടി കഴിയുമ്പോഴും അഹന്ത മുറ്റിയ പുരുഷന്റെ ചട്ടക്കൂടുകളില്‍ നെടുവീര്‍പ്പിടുകയാണ് ഇന്ന് കേരള സ്ത്രീത്വം.. സ്വന്തം ഇഷ്ടത്തിനൊത്ത വസ്ത്ര ധാരണം പോലും ഇന്ന് കേരള സ്ത്രീകള്‍ക്ക് അന്യമായിരിക്കുന്നു.. അമേരിക്കന്‍-യൂറോപ്യന്‍ പുരോഗമന രാഷ്ട്രങ്ങള്‍  അവരുടെ സ്ത്രീകളുടെ  ഔദ്യോഗിക വസ്ത്രമായി ടു പീസ്‌  അന്ഗീകരിച്ചിട്ടും ഇന്ത്യയിലെ പുരുഷാധിപത്യ സമൂഹം ഇത്തരം    ആശയങ്ങള്‍ക്കെതിരെ കൊഞ്ഞനം കുത്തുകയാണ്. മതത്തിന്റെ മുഖം മൂടിയണിഞ്ഞ ഇത്തരം സ്ത്രീ വര്‍ഗ ശത്രുക്കള്‍ക്കെതിരെ ഒരു തുറന്ന പോരാട്ടം ആവശ്യമായിരിക്കുന്നു..   വെറും 33ശതമാനം സംവരണം ആണ് ഇന്ന് സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ ഉള്ളത്.. ഇത് 100 ശതമാനത്തിലെയ്ക്ക് എത്തിക്കേണ്ടത്‌ ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന്റെ അഭിമാന പ്രശ്നമാണ്.. സ്ത്രീ സമൂഹം കാലാകാലങ്ങളായി അനുഭവിക്കേണ്ടി വരുന്ന ഗര്‍ഭധാരണം എന്ന മാരണം  പുരുഷകെസരികള്‍ക്ക് കൈമാറുകയും സ്വാതന്ത്യത്തിന്റെ ചക്രവാളങ്ങളില്‍ പെന്‍ശലഭങ്ങള്‍ പാറിപ്പറക്കുകയും ചെയ്യുന്ന ആ കാഴ്ച്ച ഏറെ വിദൂരമല്ല.. സ്ത്രീ ഒരു കോപ്പന്റെയും പെങ്ങളല്ല, അമ്മയല്ല, ഭാര്യയല്ല.. മറിച്ച്  സ്ത്രീ ഒരു ഭയങ്കര സംഭവം തന്നെയാണ് .. "       
                                    -(മിസ്സ്‌. സുലോചനാ വര്‍മ്മ,  സ്ത്രീസംരക്ഷക (മൊത്തമായും ചില്ലറയായും!)




       "..വാസ്തവത്തില്‍ ഇവിടെ ശരിക്കും എന്നതാ  സംഭവിക്കുന്നത് എന്ന് പിടി കിട്ടുന്നില്ലെടാ ഉവ്വേ.. സാധാരണക്കാരന് ചൂടുവെള്ളത്തില്‍ കുളിക്കാന്‍ വയ്യ, ഉമ്മിക്കരി വെച്ച് പല്ല് തേയ്ക്കാന്‍ വയ്യ.. ഹെല്‍മെറ്റ്‌ ഇല്ലാതെ വണ്ടിയോട്ടാന്‍ വയ്യ.. പ്ളാസ്റിക് ബാഗില്‍ പച്ചക്കറി വാങ്ങാന്‍ വയ്യ.. അതൊക്കെ വല്യ വല്യ തെറ്റുകള്‍!! പോലിസ്‌ , കോടതി പിഴ.. തേങ്ങാക്കൊല!! കോടികള്‍ അഴിമതി നടത്തുന്നവന്‍ കൊടി വെച്ച കാറില്‍ പാഞ്ഞു പോകുന്നു!!.. അവരെ കാണുമ്പോ പോലിസ്‌ സലുറ്റ്‌ അടിക്കുന്നു.. ബോംബ്‌ പൊട്ടിച്ചു നാട്ടുകാരെ കൊന്ന തീവ്രവാദി ചിക്കെന്‍ ബിരിയാണി തിന്നുന്നു..  ഇതൊക്കെ പോരാഞ്ഞു  ഇടക്കിടെ അവന്റെയൊക്കെ അമ്മെക്കെട്ടിക്കാനായ്‌ ഓരോ ബന്ദും ഹര്‍ത്താലുമായി ഇറങ്ങും.. ഇതൊക്കെ എന്തോന്ന്‍ അവസ്ഥയാണ് അണ്ണാ.. അറിയാന്‍ വയ്യാഞ്ഞിട്ട് ചോതിക്കുവാ.."
                                                                 (-പൊതുജന കഴുതകളില്‍ ഇമ്മിണി മൂത്ത കഴുത )
           


         മേല്പറഞ്ഞതൊന്നും എന്റെ അഭിപ്രായങ്ങളായി ആരും തെറ്റിദ്ധരിക്കരുതേ എന്ന് അപേക്ഷയുണ്ട്.  ടിയാന്മാരെ പോലെ സ്വാതന്ത്യത്തെപ്പറ്റി ആശയ ബാഹുല്യത്താല്‍ സമലംകൃതമായ വിലയിരുത്തലുകല്‍ക്കൊന്നും  എനിക്ക് ആമ്പിയര്‍ ഇല്ല എന്ന വിവരം വ്യസന സമേതം അറിയിക്കുകയാണ്..  മാത്രമല്ല, ഇപ്പോള്‍  ആസ്വദിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്യത്തില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്.. ഒന്നുമല്ലേലും ഈ സ്വാതന്ത്യത്തിന്റെ മൂല്യം ഒന്നുകൊണ്ടു മാത്രമാണല്ലോ ഇതുപോലൊരു പീറബ്ലോഗ്‌ എനിക്ക് എഴുതാന്‍ സാധിക്കുന്നതും ഇന്ത്യന്‍ പ്രസിടന്ടു മുതല്‍ വാര്‍ഡ്‌ മെമ്പര്‍ വരെയുള്ളവര്‍  തുമ്മുന്നുണ്ടോ ചീറ്റുന്നുണ്ടോ എന്നൊക്കെ നോക്കിയിരുന്ന്, ഇനി മേലില്‍ ഈ പണി പറ്റില്ല എന്നൊക്കെ ഡയലോഗ് അടിക്കാന്‍ സാധിക്കുന്നതും!!.. ഇതൊക്കെ വല്ല ചൈനയിലോ അറബി നാട്ടിലോ ജനിച്ചു പോയിരുന്നേല്‍ നടപ്പതു കാര്യം വല്ലതുമാണോ!!..
എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെലും ഒരു ഇന്ത്യക്കാരനായി ഈ പുണ്യ ഭൂമിയില്‍ പിറന്നു വീഴാന്‍ ഇടയായതില്‍ ഞാന്‍ അഭിമാനിക്കുന്നു.. ദൈവത്തിനു നന്ദി പറയുന്നു.. 
       പിറന്ന മണ്ണിനുവേണ്ടി പ്രാണന്‍ ത്യജിച്ച വീരന്മാര്‍ക്കും,  ഇപ്പോഴും കൊടും തണുപ്പിനെ തൃണവല്‍ക്കരിച്ച്  മാതൃ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ധീര ജവാന്മാര്‍ക്കും ഒരു ബിഗ്‌ സല്യൂട്ട്.. 
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്വാതന്ത്യ ദിനാശംസകള്‍ അഭിമാനപൂര്‍വ്വം നേരുന്നു..!!
ജയ്‌ ഹിന്ദ്‌ !!!!!       

                     
           

Sunday, August 5, 2012

ആഗോള ഗ്രാമങ്ങള്‍ മറന്നുപോകുന്നത്..

  നല്ലൊരു ഞായറാഴ്ചയായതുകൊണ്ടും അതിലുപരി ഇന്ന് ലോക സൌഹൃദ ദിനം ആയതുകൊണ്ടും അല്പം തത്വചിന്തയുടെയും നൈതികത നിറഞ്ഞ മനുഷ്യ ബന്ധങ്ങളുടെയും നടപ്പാതകളിലൂടെ (ഈ ചവറിനെയൊക്കെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ ക്ഷമിക്കുക.. ലേഖകന്‍റെ ജന്മസിദ്ധമായ അഹങ്കാരത്തിന്‍റെ ഭാഗം മാത്രമായി ഇതിനെയൊക്കെ കണ്ടാല്‍ മതി) പ്രാഞ്ചി പ്രാഞ്ചിയാണെങ്കിലും  അല്പം ചുവടുകള്‍ മുന്നോട്ട്  വെയ്ക്കുന്നത് കുറച്ച്‌  ആത്മീയ ഉത്കര്‍ഷത്തിനു (നിങ്ങളുടെയല്ല, എന്‍റെ..) ഉപകരിക്കുമെന്ന് തോന്നുന്നു. 

 വിജ്ഞാന വിസ്ഫോടനത്തിന്റെ സാങ്കേതിക തലങ്ങളെ പറ്റി എന്നെക്കാളും കൂടുതല്‍ അറിവ് അത്തരം സ്ഫോടനങ്ങള്‍ക്ക്‌ തിരി കൊളുത്തുന്ന, ഇപ്പോളും കൊളുത്തിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക്‌ ഉണ്ട് എന്ന വസ്തുതയെപ്പറ്റി  നിങ്ങള്‍ക്ക്‌ സംശയം ഉണ്ടായേക്കാം എങ്കിലും എനിക്കില്ല.  ഇലക്ട്രോണിക് യുഗത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെടുന്ന മാര്‍ഷല്‍ മാക്‌ ലുഹാന്‍ ഈ സമകാലീന ലോകത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്- 
             “...The time has ceased..
                                   space has vanished..
                                 we are living in a global village..”    
    സമയം ഇല്ലാതാകുന്ന, ദൂരങ്ങള്‍ അപ്രത്യക്ഷമാകുന്ന ഈ ഡാറ്റ സുനാമിയുടെ (Data Tsunami) ഓളങ്ങളില്‍ എങ്ങോട്ടെന്നില്ലാതെ തുഴഞ്ഞുനീങ്ങുന്ന നാം ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുകയാണ്. അതെ,  ഈ ആഗോള ഗ്രാമം ചെറുതാകുകയാണ്- എല്ലാ അര്‍ത്ഥത്തിലും.  ദൂരവും സമയവും മാത്രമല്ല, ഒരുകാലത്ത് നാം മഹത്തരം എന്ന് കരുതിയിരുന്ന പലതും ചുരുങ്ങിച്ചുരുങ്ങി ഒടുവില്‍ ശൂന്യതയില്‍ പുകച്ചുരുളുകള്‍ പോലെ വിലയം പ്രാപിക്കുകയാണ്.  എന്തിനെയും ഏതിനെയും സംശയത്തോടെ മാത്രം  വീക്ഷിക്കുന്ന ഒരു ശരാശരി ഔട്ട്‌സ്പോകെന്‍  മലയാളിയുടെ കണ്ണട കൊണ്ട് നോക്കുന്നതു കൊണ്ടാണോ എന്തോ.. മങ്ങിയ കാഴ്ചകള്‍ തന്നെ വീണ്ടും വീണ്ടും ഫ്രെയിമില്‍ നിറയുന്നു...

       ശാസ്ത്രത്തിന്റെ ചിറകിലേറി നാം കൂടുതല്‍ ഉയരങ്ങളും കൂടുതല്‍ ദൂരങ്ങളും പിന്നിടാനുള്ള വെമ്പലില്‍ മുകളിലേയ്ക്ക് കുതിക്കുകയാണ്. മുകളിലേയ്ക്ക് കുതിക്കാന്‍ പിണ്ഡം തടസമാകുമ്പോള്‍ അതിനു കാരണഹേതുവായ ദൈവകണത്തെ നാം പുറംകാലുകൊണ്ട് തട്ടിക്കളയുകയാണ് പതിവ്‌.  ഭാരം നഷ്ടപ്പെട്ട് ഒരു അപ്പൂപ്പന്‍ താടി പോലെ പാറിപ്പറന്ന്,  അതിര്‍വരമ്പുകള്‍ ഇല്ലാത്ത സ്വാതന്ത്യം ആസ്വദിച്ച്, നാം ജീവിതംതന്നെ ഒരു ആഘോഷമാക്കി മാറ്റാറുണ്ട്. 
  എങ്ങോട്ടെന്നില്ലാതെയുള്ള ഈ   പ്രയാണത്തില്‍ മാര്‍ഗതടസമായി മുന്നില്‍ വന്നു ചാടുന്നതിനെയെല്ലാം അന്‍പത്തൊന്നും അറുപത്തൊന്നും  വെട്ടു വെട്ടി  അരിഞ്ഞു  തള്ളാന്‍ പലപ്പോഴും നമുക്ക്‌ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. തെളിവുകള്‍ മാന്തിയെടുത്ത് ഒരു നികൃഷ്ടജീവിയും തന്റെ പിന്നാലെ വരില്ല എന്ന് ഉറപ്പുവരുത്തിയശേഷം പുത്തന്‍ മേച്ചില്‍പ്പുറങ്ങളില്‍ ഉല്ലസിക്കുമ്പോള്‍  ഒരു നാള്‍ സര്‍വശക്തന്റെ “നിന്റെ സഹോദരന്‍ എവിടെ?’ ചോദ്യത്തിനു ഉത്തരം നല്‍കേണ്ടിവരും  എന്ന വസ്തുത പലരും ഓര്‍ക്കാറുമില്ല.
 
 ഗര്‍ഭപാത്രത്തിനു പുറത്തെ വെളിച്ചത്തിന്റെ ഊഷ്മളതയും അമ്മയുടെ പുഞ്ചിരിയുടെ മനോഹാരിതയും  സ്വപ്നം കണ്ട്, സുഖസുഷുപ്തിയില്‍ മയങ്ങുന്ന നവമുകുളങ്ങളെ മുന്‍സിപ്പാലിറ്റിയുടെ ചവറുകൊട്ടയിലെയ്ക്ക് കഷണങ്ങളാക്കി വലിച്ചെറിഞ്ഞു കളയുമ്പോള്‍, കാലില്‍ കൊണ്ട മുള്ള് വലിച്ചൂരി കളയുന്ന ലാഘവം മാത്രമേ നമുക്ക്‌ തോന്നാറുള്ളൂ.
          അയല്‍ക്കാരുറെയും ആത്മാര്‍ത്ഥ സുഹൃത്തിന്റെയും നെഞ്ചത്ത്‌ കാലുറപ്പിച്ചു നിന്ന്  പുരോഗമനത്തിന്റെ ഏണിപ്പടികള്‍ കയറിപ്പോകുമ്പോള്‍ മനസാക്ഷിയുടെ പിന്‍വിളികള്‍ ഇന്നുനാം കേള്‍ക്കാറില്ല. ലക്ഷ്യവും മാര്‍ഗവും എല്ലാം ചോര പുരളുമ്പോഴും  അപ്പോഴൊക്കെ നമ്മുടെ സ്വപ്നങ്ങളില്‍ നിറയുന്ന മോഹനവര്‍ണ്ണങ്ങള്‍ പറഞ്ഞറിയിക്കാവുന്നതാണോ?.. സംതൃപ്തി എന്നത് അപ്പോളും ഒരു മരീചിക പോലെ അകന്നകന്നു പോവുകയല്ലേ.. പിടി തരാതെ..
 
 ഒടുവില്‍, രമ്യഹര്‍മ്യങ്ങളിലെ കനക സിംഹാസനങ്ങളില്‍ പടഞ്ഞിരുന്നു സാമൂഹ്യ നന്മയുടെയും മനുഷ്യത്വത്തിന്റെയും അപ്പസ്തോലന്മാരായി സ്വയം അവരോധിക്കുമ്പോള്‍ പിന്നിട്ട വഴികളെ നാമൊക്കെ സൌകര്യ പൂര്‍വം മറന്നുകളയുകയല്ലേ പതിവ്‌?. ട്വിട്ടരിലും ഫേസ്ബുക്കിലും കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും നവയുഗ പാഠങ്ങള്‍ രചിക്കുമ്പോഴും  നാട്ടുകാരെ ബോധവല്‍ക്കരിക്കുമ്പോഴും സ്വന്തം വീടിന്റെ പിന്നാമ്പുറങ്ങളിലോ ഇരുണ്ടകോണുകളിലോ കിടന്നു ശിഷ്ട ജീവിതം നരകിച്ചു തീര്‍ക്കുന്ന പുരാതന ജന്മങ്ങളെ കണ്ടില്ലന്നു നടിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് പഞ്ഞം ഉണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ദൈവത്തിന്റെ സ്വന്തം നാട്ടില്‍..
  മേല്പറഞ്ഞ പുരാതന ജന്മങ്ങള്‍ സ്വന്തം ജീവിതത്തിനു വില വെയ്ക്കാതെ ചോര നീരാക്കിയും മുണ്ട് മുറുക്കിയുടുത്തും തള്ളിനീക്കിയ കാലഘട്ടങ്ങളുടെയും   സ്വയം വിറകുകൊള്ളിയായി എരിഞ്ഞു തീര്‍ന്ന ത്യാഗപൂര്‍ണമായ സായാഹ്നങ്ങളുടെയും  ആകെത്തുകയാണ്   ഇന്ന് തടിച്ചു കൊഴുത്ത് കൊളസ്ട്രോള്‍ മുറ്റിയിരിക്കുന്ന പുണ്യദേഹങ്ങളുടെ രൂപത്തില്‍ സുഖസൌകര്യങ്ങളുടെ ബ്ലാങ്കറ്റിനടിയില്‍ പുളച്ചു മറിയുന്നത് എന്ന വസ്തുത, സീനിയര്‍ സിറ്റിസണ്‍ റിസോര്‍ട്ടുകളായി മുഖം മിനുക്കിയ  ന്യൂ ജനറേഷന്‍ വൃദ്ധ സദനങ്ങളില്‍ സ്വന്തം മാതാപിതാക്കള്‍ക്ക്‌ അഡ്മിഷന്‍ വാങ്ങുമ്പോള്‍ ഒരു വല്‍സല പുത്രനും ഓര്‍ക്കാറില്ല. 
      സര്‍വവും വെട്ടിപ്പിടിച്ച് കാല്ച്ചുവട്ടിലാക്കി എന്ന് അഹങ്കരിക്കുമ്പോഴും തൃപ്തി എന്നത് വീണ്ടും ഒരു നിഗൂഡ സമസ്യ അജ്ഞാതമായി തുടരും. അഞ്ചുസെന്റ് സ്ഥലവും ചെറ്റക്കുടിലും ആവശ്യത്തിനും അതിലേറെയും പ്രാരാബ്ധങ്ങളും മാത്രം സംബാദ്യമായുള്ള അയല്‍വാസി എങ്ങനെയാണ് ഇത്ര സംതൃപ്തനും സന്തോഷവാനും ആയി കഴിയുന്നത്, എന്തുകൊണ്ടാണ് അയാള്‍ക്ക്‌ പരാതികള്‍ ഇല്ലാത്തത് എന്നതിനെക്കുറിച്ച് ഒരുപക്ഷെ നാം അത്ഭുതം കൂറും.. 
   മറവിയുടെ മാറാലകളും സ്വയംകൃത മറന്നുപോകലുകളും ഒരു കാലത്ത് തൂത്തെറിയപ്പെടുക തന്നെ ചെയ്യും. തിരിച്ചറിവുകള്‍ വാതിലില്‍ മുട്ടുമ്പോഴെയ്ക്കും ഏറെ വൈകിയിരിക്കും.  കാലം അതിന്റെ കാവ്യ നീതി എക്കാലത്തെയും പോലെ ഭംഗിയായി നിറവേറ്റുമ്പോള്‍ സ്വന്തം മക്കളോടു കോപിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള സ്വരം പോലും നഷ്ടപ്പെട്ടിരിക്കും. ഒടുവില്‍ എവിടെയാണ് പിഴച്ചത് എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരായിരം കരങ്ങള്‍ തന്റെ നേരെ നീളുന്നതും അവനെ ക്രൂശിക്കുക എന്ന് അലറിവിളിക്കുന്നതും ഒരു ബ്ലായ്ക്ക് ആന്‍ഡ്‌ വൈറ്റ്‌ ഫിലിമില്‍ എന്നപോലെ അവ്യക്തമായി കാണാന്‍ സാധിക്കും.
         ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ഒഴുകി നീങ്ങിയിരുന്ന താന്‍ ഒറ്റയ്ക്കായത് എങ്ങനെ എന്ന ചോദ്യം മാത്രം അപ്പോളും ഒരു പ്രഹേളിക പോലെ അവശേഷിക്കും. ഒരുപക്ഷെ ജീവിത സായാഹ്നത്തിന്റെ അന്ത്യ യാമങ്ങളില്‍ അത് നാം തിരിച്ചരിഞ്ഞെക്കാം – ലോകം ചുരുങ്ങി ചെറുതായപ്പോള്‍ അതിനോടൊപ്പം തന്റെ മനസും ഹൃദയവും കൂടി ചെറുതായിപ്പോയി എന്ന സത്യം..    
     
വാല്‍ക്കഷണം:- 
  വിഷയ ദാരിദ്ര്യം കൊണ്ട് നട്ടംതിരിയുകയും  "എന്താടാ പുല്ലേ പുതിയ പോസ്റ്റ്‌ ഒന്നും ഇടാത്തത്?"..,  "..മസ്തിഷ്കത്തില്‍ ബ്ലോക്ക്‌ ബാധിച്ചോഡാ കോപ്പേ??.." എന്നിങ്ങനെയുള്ള ചോദ്യശരങ്ങളാല്‍ പൊറുതിമുട്ടുകയും ചെയ്യുമ്പോള്‍ എന്നെപ്പോലുള്ള NG ബ്ലോഗ്ഗര്‍മാര്‍ കാണിക്കുന്ന സ്ഥിരം  ചെപ്പടി വിദ്യകളുടെ ഭാഗം മാത്രമായി ഈ പോസ്റ്റിനെ  കാണുക!!. 


Wednesday, August 1, 2012

അഭിമാനിക്കാന്‍ ഓരോരോ കാരണങ്ങള്‍..

               കേരളത്തിന് മാത്രം പൈതൃകാവകാശമായി  ഉയര്‍ത്തിക്കാട്ടാനുള്ള ആ പാളത്തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെടുകയാണ്. ലോകചരിത്രത്തില്‍ ആദ്യമായാവണം ഒരു കൊലക്കേസ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തതില്‍  പ്രതിഷേധിച്ച്   ഹര്‍ത്താല്‍ ആചരിക്കപ്പെടുന്നത്. (ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കേസുകെട്ടുകളെ പറ്റി വല്യ നോളജ് ഇല്ല.. സഖാക്കള്‍ ക്ഷമീ..).
       രാജ്യത്തിന്റെ  അഭിമാനത്തിന്റെ നെഞ്ചത്ത് കൂടി  ക്യാറ്റ്‌ വോക്  ചെയ്ത മാധുര ഹണിയ്ക്ക് ശേഷം ഇപ്പോള്‍ ഇതാ ബ്ലഡി മല്ലൂസിന്റെ നെഞ്ചത്ത്‌ പേട്ട തുള്ളാന്‍ഏല്ലാ വിധ സന്നാഹങ്ങളും തയ്യാറായി കഴിഞ്ഞു.
 കുറേക്കാലത്തിനു ശേഷം ഒരു കൊട്ടേഷന്‍ ഒത്തുവന്നതില്‍  ഉള്ള സന്തോഷത്തില്‍ ആയിരിക്കണം ഷെഡ്ഡില്‍ നിന്നും ഇറങ്ങാനൊരുങ്ങുന്ന ഹര്‍ത്താല്‍ തൊഴിലാളികള്‍ ഇപ്പോള്‍.. നാളെ എത്ര ബസ്സുകള്‍ കത്തിക്കണം, എത്ര പേരുടെ മോന്ത അടിച്ചു ചളുക്കണം, എത്ര നികൃഷ്ട ജീവികളുടെ തന്തയ്ക്ക് വിളിക്കണം എന്നിങ്ങനെയുള്ള ശുദ്ധികലശങ്ങളുടെയും പൂജാവിധികളുടെയും  കണക്കെടുപ്പില്‍ ആവണം പാര്‍ട്ടി പൂജാരികള്‍ ഇപ്പോള്‍.  

       അതെന്തായാലും വളരെ നികൃഷ്ടമായ ഒരു  കീഴ്വഴക്കത്തിനാണ് സി.പി.എം കഴിഞ്ഞ കോഴിക്കോട്  ജില്ലാ തല ഹര്‍ത്താല്‍ മുതല്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഒരു ക്രിമിനല്‍ കേസിലെ പ്രതി എന്ന് സംശയിക്കുന്ന ഒരു വ്യക്തിയെ - അയാള്‍ ഏതു കോപ്പിലെ പാര്‍ട്ടിയുടെ കൊണാണ്ടന്‍ ആയാലും - അറസ്റ്റ്‌ ചെയ്ത് അകത്തിടാനും തെളിവുകള്‍ ശേഖരിക്കാനും അങ്ങനെ ശേഖരിച്ച തെളിവുകള്‍  കോടതിയില്‍  ഹാജരാക്കി ടിയാന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനുമാണ്  ഇന്ത്യന്‍ പീനല്‍ കോഡ്,  പോലിസ്‌  എന്നിങ്ങനെയുള്ള സെറ്റപ്പുകള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. കേരളം ഈ ഇന്ത്യയിലെ ഒരു സംസ്ഥാനവും കണ്ണൂര്‍  ഈ സംസ്ഥാനത്തിലെ ഒരു ജില്ല മാത്രവും ആണ് എന്നിരിക്കെ മേല്‍പ്പറഞ്ഞ നിയമങ്ങള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയ്ക്ക് ബാധകം അല്ല എന്ന് വരുന്നില്ല.
       ഒരു പക്ഷെ കണ്ണൂര്‍ എന്നത് പ്രത്യേകമായ ഒരു രാജ്യമോ സമത്വ സുന്ദര ചൈനയുടെ ഒരു ഭാഗമോ ഒക്കെ ആണ് എന്നൊരു മിഥ്യാ ധാരണ അന്നാട്ടുകാരായ സഖാക്കള്‍ക്ക്‌ ഉണ്ടായാല്‍ കൂടിയും പ്രബുദ്ധര്‍ എന്ന് സ്വയം കരുതുന്ന സി.പി.എം സംസ്ഥാന നേതൃത്വം അത്തരമൊരു ധാരണ വെച്ച് പുലര്ത്തുന്നതിനെ നിരാശാജനകം എന്നെ വിശേഷിപ്പിക്കാനാവൂ. പുരോഗമനാത്മക രാഷ്ട്രീയ പ്രസ്ഥാനം എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം മുക്രയിടുകയും കേരളത്തെ മൊത്തം വല്ലാത്തൊരു പുരോഗതിയുടെ തൊണ്ടക്കുഴിയില്‍ വരെ എത്തിക്കുകയും ചെയ്തവര്‍ നിയമവ്യവസ്ഥയ്ക്ക് നേരെ ഈ വിധം മുണ്ട് പൊക്കിക്കാട്ടുന്നതിലൂടെ ഏതു വിധത്തിലുള്ള പുരോഗമനത്തിലെയ്ക്കാണ് നാടിനെ നയിക്കുന്നത് എന്നതിനെപറ്റി പൊതുജനകഴുതകള്‍ക്ക് ഇനിയും പിടികിട്ടുന്നുണ്ടാവില്ല.  ഇമ്മാതിരിയുള്ള ബാര്‍ബേറിയന്‍ നവോഥാന കാലഘട്ടത്തിന്റെ അന്തര്‍ധാരാതലങ്ങളെ പറ്റി സഖാകന്മാര്‍  ഒരു നിഷ്പക്ഷമായ അവലോകനം നടത്തുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.   ചുരുങ്ങിയത് "കേരള ജനത ഹര്‍ത്താലിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു " എന്ന് നാളെ വൈകുന്നേരം ചാനലുകളുടെ മുന്‍പാകെ ഓരിയിടുന്നതിനു ഒരു അഞ്ചു മിനുട്ട് മുന്‍പെങ്കിലും..
                ധന്യമായ കമ്യൂണിസ്റ്റ് ജീവിതം മാത്രം നയിക്കുന്ന ഒരു സഖാവാണ് ജയരാജന്‍ എന്ന് ബോധ്യമുള്ള ഒരു നേതൃത്വമാണ്  സി.പി.എം നു ഉള്ളതെങ്കില്‍ ചെയ്യേണ്ടത് അന്തസ്സോടെ ഈ കേസിനെ നിയമപരമായി കോടതിയില്‍ നേരിടുകയാണ്. അതിനു പകരം സംസ്ഥാനത്തെ കലാപത്തിന്റെ തീച്ചൂളയാക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്യാനുള്ള ധാര്‍ഷ്ട്യമാണ്  പാര്‍ട്ടി മുന്നോട്ടു വെയ്ക്കുന്നതെങ്കില്‍  പായും തലയണയും ട്രാവല്‍ ബാഗും ഒക്കെ ഒരുക്കി വെച്ചുകൊള്ളുക എന്ന് മാത്രമേ പറയാനുള്ളൂ.  കാരണം ക്ഷമയുടെ നെല്ലിപ്പടിയും അതിനപ്പുറവുമൊക്കെ കണ്ടുകഴിഞ്ഞു കേരളത്തിലെ ജനങ്ങള്‍.   
          അങ്ങാടിയില്‍ തോല്‍ക്കുന്നതിനു വീണ്ടും വീണ്ടും പൊതുജനങ്ങളുടെ നെഞ്ചത്ത് പൊന്കാലയിടുന്ന സഖാക്കന്മാര്‍  നാളത്തെ പൊന്കാലയിടല്‍ തുടങ്ങുന്നതിനു മുന്നേ ഒരു ഹാന്‍ഡ്‌ കര്‍ച്ചീഫ് പോക്കറ്റില്‍ കരുതുകയോ തലയില്‍ കെട്ടുകയോ ചെയ്യുന്നത് നന്നായിരിക്കും.  കൊടിയുടെ നിറമോ വടിവാളുകളുടെയും കുറുവടികളുടെയും  പിന്ബലമോ ഇല്ലാത്ത ഒരു സമൂഹം ജനങ്ങളുടെ കാര്‍ക്കിച്ചു തുപ്പലുകള്‍ നിറുകയിലൂടെ ഒലിച്ചിറങ്ങുമ്പോള്‍ ഒപ്പിയെടുക്കാന്‍ ഇത് ഏറെ സഹായകമായിരിക്കും. 

      ചാനല്‍ റിയാലിറ്റിഷോയില്‍  ഫേവറിറ്റ്  കൊച്ചിന്  വേണ്ടി അയയ്ക്കുന്ന എസ് .എം.എസ്  പോലെയാണ് നാളെ നിങ്ങള്‍ എറിയുന്ന ഓരോ പെട്രോള്‍ ബോംബുകളും കാറ്റ് കുത്തിവിടുന്ന ഓരോ ടയറുകളും  ഇപ്പോള്‍ എലിമിനേഷന്‍ റൌണ്ടില്‍ നില്‍ക്കുന്ന ജയരാജന്‍ സഖാവിന് പ്രയോജനപ്പെടുക എന്നുതുടങ്ങിയ  സ്റ്റഡി ക്ലാസ് വചനങ്ങളും കേട്ട്; നാളെ നിരത്തുകളിലെയ്ക്ക് ഇറങ്ങുന്ന അഭ്യസ്ത വിദ്യരോടു   എന്ത് പറയണം എന്നറിയില്ല. പോലിസിന്റെ അടി വാങ്ങിയും നാട്ടുകാരുടെ പ്രാക്കു കേട്ടും തന്നിലെ വിശ്വോദാത്തമായ നേതൃപാടവം വികസിപ്പിക്കുന്നവര്‍ തീര്‍ച്ചയായും ഈ നാടിനു വഹിക്കാന്‍ കഴിയാത്ത ഭാരം തന്നെയാണെന്ന് പറയാതിരിക്കാന്‍ വയ്യ.

വാല്‍ക്കഷണം :-

UPDATE ON 03/07/2012:

            അങ്ങനെ  ഈ ഹര്‍ത്താലും വിജയകരമായി പരിസമാപിക്കുകയാണ്. പൊതുജനങ്ങളുടെ അണ്ണാക്കിലെയ്ക്ക് തിരുകാന്‍ വെച്ചിരുന്ന പരിപ്പുവടയുടെ ഒരു വീതം കുട്ടി സഘാവിനും കിട്ടി എന്ന്‍ വായിച്ചറിഞ്ഞു..
സന്തോഷായി വിജയേട്ടാ.. പെരുത്ത്‌ സന്തോഷായി!!  

            

Tweet, Share & Like