Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Tuesday, July 17, 2012

തട്ടം വലിച്ചു കീറുന്നവര്‍..


         മലയാള സിനിമയുടെ പുല്തകിടികളില്‍ സ്വച്ഛമായി മേഞ്ഞ് അര്‍മ്മാദിച്ച് നടക്കുന്ന ng കോലാടുകള്‍ക്കിടയിലെ നിഷ്കളങ്കനായ ചെമ്മരിയാട്ടിന്‍കുട്ടി എന്ന പോലെയാണ്  അടുത്ത കാലത്തിറങ്ങിയ "തട്ടത്തിന്‍ മറയത്തു " എന്ന സിനിമ അനുഭവപ്പെട്ടത്. വിശ്വോദാത്ത ചിത്രം എന്നൊന്നും പറയുന്നില്ല. മനോഹരമായ ഒരു പ്രണയ ചിത്രം. ന്യൂജനറേഷന്‍ അപ്പസ്തോലന്മാരുടെ ചട്ടക്കൂടുകളില്‍ നിന്നും  വേറിട്ടുനില്‍ക്കുന്ന ഒരു ചിത്രം എന്നും വേണമെങ്കില്‍  പറയാം. ഒരു ന്യൂ ജനറേഷന്‍ സിനിമയുടെ കണ്‍വെന്ഷണല്‍ കൂട്ടുകള്‍   മിസ്സായിരിക്കുന്നത് കണ്ടപ്പോളേ തോന്നി  NG ബുദ്ധിജീവികള്‍ തൂലിക പടവാളാക്കി ആഞ്ഞടിക്കുമെന്ന്. ഏതു കോപ്പിലെ  പുല്ലന്മാര്‍ ആഞ്ഞടിച്ചാലും ഇല്ലേലും പടം സൂപ്പര്‍ കളക്ഷനുമായി മുന്നേറുകയാണെന്നാണു ഒടുക്കം കിട്ടിയ വിവരം. എന്തായാലും സിനിമയെ വെറും എന്‍റര്‍ടയിന്മന്റ്റ്  മാത്രമായി എടുക്കുന്ന ഒരു ബ്ലഡി മലയാളി ആയതുകൊണ്ടാകാം പടം എനിക്ക് ഇഷ്ടമായി.
     എന്റെ സുഹൃത്തുക്കളെല്ലാം എന്റെ തന്നെ ഒരു സ്റ്റാന്‍ഡാര്‍ഡ് (ഐ മീന്‍ ലോ സ്റ്റാന്‍ഡാര്‍ഡ് ) കീപ്പ്‌ ചെയ്യുന്നത് കൊണ്ടാകാം അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത് 'പടം കിടു ആണ്'  എന്നു തന്നെയാണ്.   ജനറേഷന്‍ വ്യത്യാസമില്ലാതെ  കേരളത്തിലെ   യുവാക്കള്‍ ഈ ചിത്രം ഒരേപോലെ നെഞ്ചിലേറ്റുമ്പോള്‍,  നവ തലമുറ ചിത്രങ്ങള്‍ "ചാപ്പാകുരിശ് ട്രാക്ക്‌" പിന്തുടരാത്തതില്‍ ആശങ്കപ്പെടുന്ന   എലൈറ്റ്‌ ക്ലാസ്‌  കൊച്ചമ്മമാര്‍  സര്‍ജിക്കല്‍ ബ്ലേഡുമായി (ഏത്.. നമ്മുടെ  22fk ഫെയിം ബ്ലേഡ്‌ തന്നെ!!)  തട്ടത്തിനെ  സോഷ്യല്‍മീഡിയകളില്‍  ചപ്രംചിപ്രം വലിച്ചുകീറുന്ന കാഴ്ചകള്‍ ആകാംഷയും കൌതുകവും ഒരേപോലെ സമ്മാനിക്കുന്നുണ്ട്. എന്തായാലും പശുവിന്റെ കടിയും തീരും, കാക്കയുടെ വിശപ്പും മാറും എന്ന് പറയുന്ന പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിമര്‍ശനം കൂടും തോറും ക്യൂവിന് നീളം കൂടുകയാണ്.
                 ന്യൂജനറേഷന്‍ തൊഴുത്തില്‍ പോയിട്ട് അതിന്റെ ഏഴയലത്ത് അടുപ്പിക്കാനുള്ള യോഗ്യത പോലും ടി ചിത്രത്തിന് ഇല്ലത്രേ!!. നുരയുന്ന ബിയര്‍ കുപ്പികളും നുണഞ്ഞു മെയില്‍ ഷോവനിസ്സ്റ്റ്‌  പന്നികളുടെ മുഖത്ത് കാറിതുപ്പുന്ന നായികമാരില്ല, ഉള്ള നായികമാര്‍ക്ക് ബോള്‍ഡ്‌നെസ് ഇല്ല, (അല്ലേലും ബോള്‍ഡ്‌ നെസ് എന്നൊക്കെ പറഞ്ഞാല്‍ രമ്യ നമ്പീശന്‍ കഴിഞ്ഞിട്ടേ ഉള്ളൂ എന്നത് ആര്‍ക്കാ അറിയാത്തത്‌!!)   പ്രീ/പോസ്റ്റ്‌ മാരിറ്റല്‍ സെക്സ് സീനുകള്‍ ഇല്ല, മെട്രോ ലൈഫ്‌ പഞ്ചുകള്‍ ഒട്ടും  ഇല്ല.. അങ്ങനെ ഒരു  NGയ്ക്ക് ആവശ്യമായതൊന്നും തന്നെ ഇല്ല.  ആകെയുള്ളത്  സദാചാര പന്നികള്‍ക്ക് എതിരെ ഇത് പാക്കിസ്ഥാന്‍ അല്ലന്നോ മറ്റോ ഉള്ള ഒരു കൊട്ട് ആണ്. അതും എങ്ങും തൊടാതെ!! പിന്നെ എന്ത് കോപ്പിലെ ന്യു ജെന്‍!!.
         വിനീത് ശ്രീനിവാസന്‍ ഏതു കോപ്പിലെ ഇന്‍സ്ടിട്യുട്ടില്‍ നിന്നാണ് ഡയറക്ഷന്‍ പഠിച്ചത്  എന്നും  ഇതാണ് പ്രണയം എന്നു പറയാന്‍ ടിയാന്‍ ഇതിനു മുന്‍പ്‌ പ്രേമിച്ചിട്ടുണ്ടോ എന്നുമാണ്  നിരൂപക സിംഹങ്ങളുടെയും  സിംഹികളുടെയും ഗര്‍ജ്ജനം.  ശ്രീനിവാസന്‍ സാര്‍ ആനപ്പുറത്ത് കയറിയപ്പോള്‍ ഉണ്ടായ  തഴമ്പുകള്‍ ഒന്നും തന്നെ മകന് കിട്ടിയിട്ടില്ല പോലും. (തഴമ്പുകള്‍ - പ്രത്യേകിച്ചും ചന്തിയിലെ തഴമ്പുകള്‍- അവലോകനം ചെയ്യാന്‍ NG പെണ്‍പിള്ളേര്‍  വളരെ സമര്‍ത്ഥരാണത്രെ!!. ഒട്ടും തഴമ്പ് ഇല്ലാത്തതിനാല്‍ വിനീതിന്റെ ചന്തിയ്ക്ക് അപ്പന്‍ രണ്ടു പെട കൊടുക്കേണ്ടതായിരുന്നു എന്ന് വരെ ഒരുത്തി (?) അഭിപ്രായപ്പെടുന്നു..)   ഇതൊന്നും പോരാഞ്ഞ്  ഒരു സ്ത്രീ വിരുദ്ധ-മുസ്ലീം വിരുദ്ധ ചിത്രമായി ഇതിനെ മുദ്ര കുത്തുവാന്‍ ടി  നിരൂപകര്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നുണ്ട് താനും.  പ്രണയം എന്ന ബന്ധുര കാഞ്ചനക്കൂട്ടില്‍ പെണ്ണിനെ എക്കാലവും ബന്ധിച്ചിടാനുള്ള പുരുഷ കേന്ദ്രീകൃത ലോകത്തിന്റെ ഒടുങ്ങാത്ത ത്വര ആണ് ഈ ചിത്രത്തില്‍ വെളിവാകുന്നതെത്രേ!! ഫയങ്കരം തന്നെ അല്ലെ !!   

  ഒരു കണക്കിന് ആലോചിച്ചു നോക്കുമ്പോള്‍ ശരിയാണ്.  സിനിമയിലെ  നായികയുടെ തട്ടത്തിനിടയിലൂടെ പറന്നു കളിക്കുന്ന മുടിയിഴകള്‍ പുരുഷാധിപത്യ - സ്ത്രീ വിരുധ  ലോകത്തിനു നേരെയുള്ള സ്ത്രീ സമൂഹത്തിന്റെ പുശ്ചത്തിന്റെ പരിപ്രേക്ഷ്യങ്ങളാണെന്നും   ടി പര്‍ദ്ദയുടെ കറുപ്പുനിറം  പുരുഷ കേന്ദ്രീകൃതമായ ലോകത്ത്  കഞ്ഞിക്കലത്തിന്റെ കരി പുരണ്ട് പണ്ടാരടങ്ങിയ   പെന്ഹൃദയങ്ങളുടെ  ഇരുണ്ട ലോകങ്ങളുടെ  അടയാളപ്പെടുത്തലുകള്‍ ആണെന്നും    വരികള്‍ക്കിടയിലൂടെയും  വരികള്‍ക്ക് അടിയിലൂടെയും വായിച്ചെടുക്കുന്ന ഒരു നിരൂപക സമൂഹം ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ്  ഒരു സിനിമയെ വിലയിരുത്തേണ്ടത്?- അതും ന്യൂ ജെന്‍ എന്ന ലേബലില്‍ അവതരിപ്പിക്കുന്ന ഒരു സിനിമ!.. ഒരു NG നായകന്‍ മുഖസൌന്ദര്യം മാത്രം നോക്കി പ്രണയിനിയെ സെലെക്റ്റ് ചെയ്യാന്‍ പാടുണ്ടോ എന്ന് ടിയാന്മാര്‍ ചോതിക്കുന്നു. (ഇവന്മാര്‍ പിന്നെ എവിടത്തെ സൌന്ദര്യം നോക്കി ആണ് പ്രണയിക്കുന്നത്  എന്ന കണ്ഫ്യൂഷന്‍ എന്നെ കുറെ നാള്‍ വേട്ടയാടിയിരുന്നു.. ഇത്തരത്തിലുള്ള ഒരു അധ്യാത്മിക പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുമ്പോള്‍ ആണ് ഇന്ത്യന്‍ എക്സ്പ്രസ്-ന്റെ ഒരു സര്‍വേ ഫലം കണ്ണില്‍ ഉടക്കിയത്.. വായിച്ചുകഴിഞ്ഞപ്പോ പല സംശയോം മാറിക്കിട്ടി!!..  )        
    കാര്യം ഇങ്ങനോക്കെയായാലും  നായകന്റെയും നായികയുടെയും മതവും ജാതിയും സാമ്പത്തിക നിലവാരങ്ങളും മാത്രം ആധാരമാക്കി ഒരു ചിത്രത്തെ വെറുക്കപ്പെടെണ്ടത്, പൈങ്കിളി എന്നിങ്ങനെ ലേബലുകളും ചാര്‍ത്തുകയും ടി  സിനിമയുടെ കഥ അപ്പാടെ ഫെമിനിസ്റ്റ്‌ -മതവിദ്വേഷ കാളകൂടങ്ങള്‍  കലക്കി നിരൂപണം എന്ന പേരില്‍  ചര്‍ദിച്ചു വെയ്ക്കുകയും ചെയ്യുന്നത്  എത്രത്തോളം മലയാള സിനിമയെ പരിപോഷിപ്പിക്കും എന്നറിയില്ല.    എന്തൊക്കെയായാലും  NGകള്‍ക്ക്‌ നിഷിദ്ധമായ ഇത്തരം ചിത്രങ്ങള്‍ ബോക്സ്‌ ഓഫീസ് തകര്‍ത്തു വാരുന്നതുകൊണ്ട് ടിയാന്മാര്‍ക്ക്‌ എന്തെന്നില്ലാത്ത നെഞ്ചെരിച്ചിലും വയറുകടിയും ഉണ്ടാവുക  സ്വാഭാവികം. സമീപകാലത്ത്  പുതുതലമുറ പരിപ്രേക്ഷ്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ തിയറ്ററുകള്‍ നിശബ്ദമായി  കീഴടക്കിയ 'ഓര്‍ഡിനറി' എന്ന ഓര്‍ഡിനറി ചിത്രം റിലീസ്‌ ചെയ്തപ്പോളും ഇതുപോലുള്ള ഹൈക്ലാസ്‌ പോമറെനിയന്‍ അന്നക്കുട്ടികള്‍ നന്നായി കുരച്ചിരുന്നു.  കുരയുടെ സ്വരം നന്നാകാഞ്ഞിട്ടാണോ അതോ  ടി ഹൈ ക്ലാസുകാര്‍  'മോശം' എന്നു പറയുന്നതിനെ നല്ലത് എന്ന വിപരീതാര്‍ത്ഥത്തില്‍ നാട്ടുകാര്‍ വായിച്ചെടുക്കുന്നതുകൊണ്ടാണോ (നാട്ടുകാരും പണി പഠിച്ചു പോയി.. ഏത്!!)   എന്തോ  ആ കുണ്ടും കുഴിയും ചാടി ഓടിയ ഓര്‍ഡിനറി ബസ്സും  വമ്പന്‍ ഹിറ്റ്‌ ആയിരുന്നു.   
       നല്ല ചിത്രങ്ങള്‍ കേരളത്തില്‍ ഓടുന്നില്ല, ഓടുന്നതൊക്കെ നിലവാരം കുറഞ്ഞ പഴഞ്ചന്‍ പൈങ്കിളി പ്രണയ കാവ്യങ്ങള്‍ ആണെന്നും കഷ്ടിച്ച്  ഒരാഴ്ച പോലും തിയറ്ററില്‍ ഓടാതെ വിസ്മൃതിയിലെയ്ക്ക് തള്ളപ്പെടുന്നതാണ് മഹത്തരമായ ചിത്രങ്ങള്‍ എന്നും മറ്റും   ഒരു കാലത്ത് വാദിച്ചിരുന്നത്  കുളിയും നനയും ഇല്ലാത്ത, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പല്ലുതെയ്ക്കാറുള്ള ,  താടിയും മുടിയും നീട്ടി വളര്‍ത്തിയ, വംശനാശ ഭീഷണി നേരിടുന്ന ഒരു പറ്റം  ജീവികള്‍ ആയിരുന്നു. മലയാളികളുടെ ബൌദ്ധിക നിലവാരത്തെ ദിവസം ഒരു തവണയെങ്കിലും പുശ്ചിച്ചില്ല എങ്കില്‍ ടിയാന്മാര്‍ക്ക് കോന്‍സ്ടിപ്പെഷന്‍ ഉണ്ടാകുമായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

       മലയാള സിനിമകളെ- പ്രത്യേകിച്ച് പത്തു പേര്‍ "നല്ലത് " എന്നു പറയുന്നവയെ- താത്വികമായും രാടിക്കല്‍ ആയും പോസ്റ്റ്മോര്‍ട്ടം  ചെയ്ത്, "ഇതൊക്കെ  എന്ത് !!.. ചീള് കേസുകള്‍.. പഴകിയ പ്രമേയം.. മാനവികതയുടെ അഗാധതലങ്ങളോടു യാതൊരു സ്പര്‍ശവും പുലര്‍ത്താത്തത്.." എന്നിങ്ങനെ ഡയലോഗ് അടിച്ചുകൊണ്ടിരിക്കുന്നത് ടിയാന്മാരുറെ ദിനച്ചര്യകളുടെ ഭാഗവുമായിരുന്നു. ഇന്ന് ഈ NGയുഗത്തില്‍ വ്യക്തമായ ഐഡന്റിറ്റിയോ അഡ്രസ്സോ   ഇല്ലാത്ത  കുറെ കീബോര്‍ഡ്‌ തൊഴിലാളികള്‍ ഈ അനുപമമായ പൈതൃകം ഏറ്റെടുത്തിരിക്കുകയാണ്.      ഒരു പ്രമുഖ സംവിധായകന്റെ വാക്കുകള്‍ കടമെടുത്താല്‍ ഒരു സെക്കണ്ടില്‍  24 ഫ്രെയിമുകള്‍ കൂടിച്ചേരുമ്പോള്‍ ആണ് സിനിമ സിനിമയാവുക എന്ന പ്രാഥമിക അറിവുപോലും ഇല്ലാത്ത ജീവികള്‍ ആണ് ഇന്ന്  ആധുനിക നിരൂപക പുംഗവന്മാര്‍ ആയി പേരെടുക്കുന്നത്.
          വിമര്‍ശിക്കാന്‍ വേണ്ടി മാത്രം തിയറ്ററില്‍ പോയി പടം കാണുകയും  ബ്ലഡി മല്ലൂസ് 'നല്ലത്' എന്ന് പറയുന്ന സിനിമകളെ തലനാരിഴ കീറി പരിശോധിച്,  അധിനിവേശ - പുരുഷാധിപത്യ - പൈങ്കിളി സംസ്കാരത്തിന്റെ അമൂര്‍ത്ത ശകലങ്ങള്‍ എന്നോ പഴകി പുളിച്ച കാല്പനിക വീഞ്ഞ് എന്നോ മറ്റോ ഉള്ള വിശേഷണങ്ങള്‍ ചാര്‍ത്തി പുശ്ചിച്ചു തള്ളുമ്പോള്‍ ഇവര്‍ക്ക്‌  ലഭിക്കുന്ന അനിര്‍വചനീയമായ ആ സുഖം ഏതു കാറ്റഗറിയില്‍ പെടും എന്നതിനെപറ്റി ശാസ്ത്രം ഇപ്പോഴും ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല എന്ന് തോന്നുന്നു.. അഭിപ്രായ സ്വാതന്ത്യം എന്നത് എന്തും വിളിച്ചുപറയാനും ആരുടെ നെഞ്ചത്തും പൊന്കാലയിടാനുമുള്ള ഒരു തരം അവകാശമായതിനാലും ലവന്മാര്‍ (ലവളുമാരും)  പറയുന്നത് പോഴത്തരം ആണ് എന്ന് പറയാനുള്ള സ്വാതന്ത്ര്യം എനിക്കും ഉള്ളതിനാലും   ഇത്തരം സുഖങ്ങളുടെ സാങ്കേതിക തലത്തിലേയ്ക്ക് ഞാന്‍ കടക്കുന്നില്ല.  
               ഒരു  പറ്റം ആളുകളുടെ ഉറക്കമില്ലാത്ത രാവുകളുടെയും പ്രതിബന്ധങ്ങളില്‍ തളരാതെയുള്ള പടയോട്ടങ്ങളുടെയും  ആകെത്തുകയാണ് ഒരു സിനിമ എന്നത്.  അതിനെ ഏതുവിധേനയും പൊളിച്ചടുക്കാന്‍ വേണ്ടി മാത്രം തൂലിക ചലിപ്പിക്കുകയും,  എത്ര നന്നായി ചെയ്താലും കുറ്റം മാത്രം കാണുകയും ചെയ്യുന്ന, സിനിമ നിരൂപണം എന്നാല്‍ റിലീസ്‌ ദിവസം തന്നെ സിനിമയുടെ ആദി-മധ്യാന്തം കഥ സോഷ്യല്‍ മീഡിയയില്‍  വികൃതമാക്കി   എഴുതിവെയ്ക്കുന്നതാണ് എന്ന് കരുതുന്ന, എങ്ങനെയാണ് നല്ല സിനിമ എടുക്കേണ്ടത് എന്ന വിഷയത്തില്‍ രഞ്ജിത് സാറിനും സത്യന്‍ അന്തികാടിനും  ക്രാഷ് കോഴ്സ്‌  കൊടുക്കുന്ന ഇത്തരം കീബോര്‍ഡ്‌ തൊഴിലാളികള്‍  സമകാലീന ചരിത്രത്തിന്റെ ഫ്രെയിമില്‍ പതിഞ്ഞ ഏറ്റവും വലിയ അശ്ലീലങ്ങളിലോന്നാണ് എന്നു തന്നെയാണ്  എന്റെ അഭിപ്രായം.

 (NB: ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമായതിനാലും NG ഫെമിനിസ്റ്റ്‌  കൊച്ചമ്മമാരുമായി തായം കളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടാത്തതിനാലും  വിധികാല വൈപരീപ്യത്താല്‍ ഇത് വായിക്കാന്‍ ഇടയായ നിരൂപക കൊച്ചമ്മമാര്‍ തങ്ങള്‍ ഒന്നും വായിച്ചിട്ടില്ല എന്ന് മാത്രം കരുതുക. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ കെട്ടിയോന്റെ പൂശ്  വാങ്ങുമ്പോള്‍ നിങ്ങള്‍ കരുതാറുള്ളത് പോലെ എല്ലാം മായ എന്ന് കരുതി സമാധാനിക്കുക.. വേണമെങ്കില്‍ "ഔട്ട്‌സ്പോക്കെന്‍ ബ്ലഡി മല്ലു സക്ക്സ് എഗയിന്‍.." എന്നൊരു സ്ടാടസ് അപ്-ഡേറ്റ്  കൂടി താങ്ങിക്കോളൂ..)     


Wednesday, July 4, 2012

ന്യൂ ജെന്‍. പ്രൊഫൈല്‍ പാകം ചെയ്യുന്ന വിധം..


        നാടും നാട്ടാരും  NGകള്‍ക്ക് പുറകെ പരക്കം പായുകയും ഫേസ്ബുക്കില്‍ ആകമാനം ന്യൂ ജനറേഷന്‍ വസന്തം പൂത്തുലയുകയും    കോഴിയിറച്ചിയും    കപ്പലണ്ടിയും  മുതല്‍ സിനിമാ - രാഷ്ട്രീയ - സാഹിത്യ - സാംസ്കാരിക രംഗങ്ങള്‍ വരെ 'ന്യൂ ജനറേഷന്‍' പരിപ്രേക്ഷ്യങ്ങളില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍  എന്താണ്  തനിയ്ക്ക് ചുറ്റും ഈ സംഭവിയ്ക്കുന്നത്  എന്ന് മനസിലാകാതെ കുന്തം വിഴുങ്ങി നില്‍ക്കുകയും എങ്ങനെ തനിക്കും ഒരു NG ആകാം എന്നോര്‍ത്ത്  തലമണ്ടയില്‍ ഗ്യാസ്‌ ലൈറ്റര്‍ തെളിക്കുകയും ചെയ്യുന്ന വെറും  സാധാരണക്കാരനെ ഉദ്ദേശിച്ചാണ്  ഈ പോസ്റ്റ്‌.
               'ന്യുജനറേഷന്‍'  എന്നാല്‍ അട്ടര്‍ വെറൈറ്റി  മാത്രമാണ് എന്ന തിയറിയാണ് താങ്കള്‍ ആദ്യമായി മനസിലാക്കേണ്ടത്.  ഉദാഹരണത്തിന്, നോര്‍മ്മല്‍ രീതിയില്‍ സിനിമ കാണുകയും ലാലെട്ടന്റെയും മമ്മുക്കയുടെയും കാമുക-യുവത്വ ഭാവങ്ങള്‍ കണ്ടു രോമാഞ്ചിച്ചുകൊണ്ടിരിക്കുകയും അവസാനം ശുഭം എന്നെഴുതുമ്പോള്‍ കയ്യടിക്കുകയും ചെയ്ത ജനത്തിന്   മുന്നില്‍,   നോണ്‍-ലീനിയര്‍ എഡിറ്റിംഗ് വിസ്മയത്തിലൂടെ വാല്‍ ആദ്യവും തല നടുക്കും കഴുത്ത് അവസാനവുമായി ഒരു അത്ഭുത ജീവിയെ പ്രസവിച്ചിടുകയും, "എന്തുതരം ജീവിയാണ് ഇത് "എന്നുള്ള ഒരുതരം    വിഭ്രമാത്മക കണ്ഫ്യൂഷന്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച്, അവന്റെ കോഴിമുട്ട വലിപ്പമുള്ള ബ്രെയിന് എട്ടിന്റെ വര്‍ക്ക്‌  കൊടുക്കുകയും ചെയ്തു എന്നതാണല്ലോ ന്യൂജനറേഷന്‍ സിനിമകളുടെ ആകെത്തുക തന്നെ. 
              പ്രധാനമായും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളിലാണ് NGവീരന്മാര്‍ ജന്മമെടുക്കാറുള്ളത്. അത്യപൂര്‍വമായി ഇതുപോലുള്ള ബ്ലോഗുകളിലും  അവര്‍ അവതാരം ചെയ്യാറുണ്ട്.  സൊമാലിയയിലെ പട്ടിണി മുതല്‍ അന്റാര്‍ട്ടിക്കന്‍  കാടുകളിലെ നീഗ്രോകളുടെ   വെളുപ്പ്‌ ദീനത്തിനു വരെ ശാശ്വതമായ പരിഹാരം തങ്ങളുടെ വാള്‍ പോസ്ടുകളിലാണ് സംഭവിക്കുക എന്നുള്ള ഒരുതരം ആത്മവിശ്വാസം (അങ്ങനെയും  പറയാമെന്നു തോന്നുന്നു)  NGകള്‍ക്ക്‌ ഒഴിച്ച് കൂടാനാവാത്ത ഘടകമാണ്.   താന്‍ ഒരു  മഹാസംഭവം ആണെന്നും തന്നെ മൈന്‍ഡ്‌ ചെയ്യാതെ സോഷ്യല്‍ മീഡിയയുടെ തിണ്ണ നിരങ്ങുന്നവര്‍    ഗ്രാസ്റൂട്ട് ലെവല്‍  കിഴങ്ങന്മാര്‍ ആണെന്നുമുള്ള മഹാസത്യം ഒരു NG എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിച്ചു ധ്യാനിക്കെണ്ടതാണ്.
   ഇത്തരത്തിലുള്ള ഒരു ധാരണയില്‍ നിന്നുമാവണം പിന്നീടുള്ള താങ്കളുടെ ഫേസ്ബുക്ക് ഇതിഹാസങ്ങള്‍ ജന്മമെടുക്കാന്‍...  
     ഒരു NG ആകാന്‍ തക്കവിധം താങ്കളുടെ ഹൃദയം ഇതിനകം ത്രസിച്ചു തുടങ്ങിയെങ്കില്‍ തുടര്‍ന്നു വായിക്കാം.  ഇല്ലെങ്കില്‍ ഈ  കോപ്പിലെ ബ്ലോഗ് വായന ഇവിടെ നിര്‍ത്തി വേറെ പണി നോക്കാം..

ഫേസ്ബുക്ക് പ്രൊഫൈല്‍ :-
താങ്കളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഒരു NGയ്ക്ക് ചേര്‍ന്ന വിധം പരുവപ്പെടുത്തി എടുക്കുക എന്നതാണ് ആദ്യ ഘട്ടം..
         കാണാന്‍ കൊള്ളാവുന്ന, ചന്ദ്രനെപ്പോലെ വിളങ്ങുന്ന മുഖമാണ് തന്റേതു എന്ന് ഉറപ്പു പോരാത്തവര്‍ പ്രൊഫൈല്‍ പിക് ആയി അത് ചേര്‍ത്ത് നാടുകാരെ ഞെട്ടിക്കാതിരിക്കുക. ഒരു വെറൈടി ഉണ്ടായിരിക്കാന്‍ എപ്പോളും ശ്രദ്ധിക്കുക. (അല്ലേലും ഈ NG എന്നത് തന്നെ ഒരുതരം വെറയ്ടി ആണല്ലോ).  മല്ലു സെലിബ്രിറ്റികള്‍, ഇന്ത്യന്‍ ഫിലിം സ്ടാര്സ് എന്നിവരുടെ പിക്സ് പ്രൊഫൈലിലും കവറിലും ഇട്ടു ബ്ലഡി മല്ലൂസിന് പഠിക്കാതിരിക്കുക.  വേണമെങ്കില്‍ ക്യു.ആര്‍ കോഡോ  വല്ല മോഡേണ്‍ ആര്‍ട്ടോ ഒക്കെ പ്രൊഫൈല്‍ പിക് ആയി കൊടുത്ത് കാണുന്നവന്റെ തലയില്‍ ട്രെയിന്‍ ഓടിക്കാം.  ഇനി സ്വന്തം പടം വേണമെന്ന് നിര്‍ബന്ധം ആണേല്‍ ഫോട്ടോഷോപ്പില്‍ കയറ്റി മോന്തയുടെ ഏതേലും ഒരു പാര്‍ട്ട് മാത്രം സ്ലൈസ് ചെയ്തെടുത്തു ടി പാസ്സഞ്ചര്‍ ട്രെയിന്‍ സൂപ്പര്‍ ഫാസ്റ്റ്‌ ആക്കാം..   
( പെണ്കൊച്ചുങ്ങളുടെ പേരില്‍  NG ഫെയ്ക്‌ പ്രൊഫൈല്‍  ഉണ്ടാക്കുന്നവര്‍ ശ്രദ്ധിക്കാന്‍..
നിങ്ങള്‍ പ്രൊഫൈല്‍ പിക്ക്‌ ആയി കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ചെല്ലക്കിളിയെ ഗൂഗിള്‍ ഇന്‍ഡെക്സ് ചെയ്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തിട്ട് മാത്രം അപ്‌ലോഡ്‌ ചെയ്യുക. ഗൂഗിള്‍ ഇന്‍ഡെക്സ് ചെയ്യാത്ത ചെല്ലക്കിളികള്‍ എല്ലാം ജെനുവിന്‍ ആണെന്നാണ്‌ പല കൊജ്ഞാനന്‍മാരും കരുതുന്നത്.)   

ടൈം  ലൈന്‍ :-
   അമേരിക്കയിലോ ഇംഗ്ലണ്ടിലോ മറ്റേതെങ്കിലും  യൂറോപ്യന്‍ രാജ്യങ്ങളിലോ ജനിക്കെണ്ടിയിരുന്ന താന്‍ ഈ നശിച്ച ഇന്ത്യയില്‍ ജനിച്ചുപോയത്‌ ഈ രാജ്യത്തിന്റെ അസുലഭ സൌഭാഗ്യമാണെന്നും,  തന്നോടു തായം കളിക്കാന്‍ മാത്രം ഒരു ബ്ലഡി മല്ലുവും വളര്‍ന്നിട്ടില്ലെന്നുമുള്ള ഒരു സന്ദേശം ടൈം ലൈനില്‍ മുഴച്ചു നില്‍ക്കണം.     
      നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട പുസ്തകം മംഗളം വാരികയോ ബാലരമയോ ഒക്കെ ആയാലും അതൊന്നും പ്രൊഫൈലില്‍ എഴുന്നള്ളിക്കാതിരിക്കുക.  ജോണ്‍ ഗ്രീന്റെ "ഫാള്‍ട്ട് ഓഫ് ഔര്‍ സ്ടാര്സ്", ഗിള്ളിയന്‍ ഫ്ലയ്ന്റെ 'ഗോണ്‍ ഗേള്‍' എന്നിവ പോലെ ന്യൂ.ജെന്‍ ആംഗലേയ കൃതികള്‍ ലിസ്റ്റ് ചെയ്യുന്നത് മേല്പറഞ്ഞ സന്ദേശത്തെ അരക്കിട്ടുറപ്പിക്കും.     ഇഷ്ടഗായകരുടെ ലിസ്റ്റില്‍ ലേഡി ഗാഗയും റിഹാനയും മിസ്സാകരുത്‌. വേണമെങ്കില്‍ ആകൊനും ജസ്റ്റിന്‍ ബീവറും കിടക്കട്ടെ..     അല്ലാണ്ട് ഒരുമാതിരി കണ്ട്രി മല്ലൂസിനെപ്പോലെ രവീന്ദ്രന്‍ മാഷ്‌, ഇളയരാജ എന്നൊന്നും ഒലത്തിയെക്കരുത്!!. 
   ഇതുപോലെ തന്നെ ഇഷ്ട സിനിമകളും..   ഹോളിവുഡ്-ലാട്ടിനമേരിക്കന്‍ സിനിമകള്‍ മാത്രം ലിസ്റ്റുക. ഇനി മലയാളം അത്രയ്ക്ക് നിര്‍ബന്ധമാണേല്‍ 'ചാപ്പ കുരിശ്', 22fk, ബാച്ചലര്‍ പാര്‍ട്ടി എന്നിവയിലൊന്നു ചേര്‍ത്തോ..   
 ഇപ്പൊ ടൈം ലൈന്‍  ഒരുമാതിരി ന്യൂ ജെന്‍ ആയിട്ടുണ്ട്.

ഇനി പോസ്ടുകളുടെ കാര്യം..
താഴെപ്പറയുന്ന തത്വങ്ങളുടെ എസ്സെന്‍സ് ചേര്‍ത്ത് വേണം പോസ്റ്റുകള്‍ വഴറ്റിയെടുക്കാന്‍...
1. എല്ലാ മലയാളികളും എഴാംകൂലി ഞരമ്പ്‌ രോഗികളും അമ്മപെങ്ങന്മാരെ തിരിച്ചറിയാത്ത പുല്ലന്മാരുമാണ്. NGകളെ കഴുവേറ്റാന്‍ ടിയാന്മാര്‍ കയറും പിരിച്ചു കാത്തിരിക്കുകയാണ്.
2.  നിര്‍ഭാഗ്യവശാല്‍ ഒരു മലയാളി ആയിപ്പോയി എങ്കിലും  ബൌധികപരമായി യൂറോപ്യന്‍ പുല്തകിടികളില്‍ സ്ഥിരമായി മേഞ്ഞു നടക്കുന്നത്‌ കൊണ്ട് മേല്പറഞ്ഞ പുല്ലന്മാര്‍ക്കിടയിലെ മാലാഖകുഞ്ഞാണ് താന്‍.
3.  ഇന്ത്യ നേരിടുന്ന ഏറ്റം വലിയ ഭീഷണി സാമ്പത്തിക മാന്ദ്യവും ദാരിദ്രവും രൂപയുടെ വിലയിടിച്ചിലും ഒന്നുമല്ല, മറിച്ച്  അണ്‍കള്‍ച്ചര്ട് സദാചാര പോലീസുകാരാണ്.
4. ട്രാഫിക്കിനും ചാപ്പകുരിശിനും മുന്‍പ്‌ കേരളത്തില്‍ ഇറങ്ങിയത്‌ ഒന്നും സിനിമ അല്ല.  ഫഹദ്‌ ഫാസിലും രമ്യ നമ്പീശനും ആണ് അഭിനയ ലോകത്തിലെ വിശ്വോദാത്ത പ്രതിഭകള്‍.
5. താനൊഴികെ ഓണ്‍ലൈന്‍ ലോകത്ത് നെരങ്ങുന്ന സകല മല്ലൂസും കെഴങ്ങന്മാര്‍ ആണ്. തന്റെ പോസ്റ്റുകള്‍ ലൈക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു മാത്രമേ ടി അവസ്ഥയില്‍ നിന്നും അവര്‍ക്ക് മോക്ഷം നേടാനാവൂ..
6.  തന്റെ  പോസ്റ്റിന്റെ ലൈക്കുകളെ  ആശ്രയിച്ചിരിക്കും സാംസ്കാരിക കേരളത്തിന്റെ ഓരോ സ്പന്ദനവും.. 
7. മുഖ്യധാരാ പത്രങ്ങള്‍ എല്ലാം തന്നെ  വാര്‍ത്തകള്‍ മുക്കുന്നവര്‍ ആണ്.  നളമിടം, വെബ്‌ ദുനിയ , മറുനാടന്‍ മലയാളി എന്നീ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്നത് മാത്രമാണ് പച്ചയായ സത്യം.
ടി വാര്‍ത്തകള്‍ ഷെയര്‍ ചെയ്തു സത്യം പ്രചരിപ്പിക്കുക എന്നതാണ്  ഉല്‍കൃഷ്ട FB ജേണലിസം.

 സ്റ്റാറ്റസ് അപ്ഡേറ്റുകള്‍:-
   രാവിലെ കണ്ണുതുറക്കുന്നത് മുതല്‍ വൈകിട്ട് കണ്ണടയുന്നത് വരെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഇടാന്‍ മറക്കരുത്..
ചുമ്മാ സ്റ്റാറ്റസ് ഇട്ടാ പോരാ,   എല്ലാ സ്ടാടസിലും ഒരു എലൈറ്റ്‌ ക്ലാസ്‌ കള്‍ച്ചര്‍ഡ് പേഴ്സണാലിറ്റിയുടെ മണം ഉണ്ടാകണം..
ഉദാഹരണത്തിന്, മൂന്നുനേരവും കഴിക്കാറുള്ള കപ്പയും കഞ്ഞിയും സ്റ്റാടസുകളില്‍ കെന്‍റക്കി ചിക്കനും ഹോട്ട് വിങ്ങ്സുമായി പുനര്‍ജനിക്കണം..
മഴവില്‍ മനോരമയിലെ പൈങ്കിളി കാണുമ്പോള്‍,
 "Watching sathyameva jayathe.. amir khan really rocks.. " എന്ന് സ്റ്റാറ്റസ്‌ ഇടണം..  
ചെല്ലപ്പന്‍ ചേട്ടന്റെ കടയില്‍ ചായ കുടിച്ചിരിക്കുമ്പോള്‍ "nw  @gold souk.. enjoying DOF 6D show.. " എന്നും,  വൈകിട്ട് മനസില്ലാമനസ്സോടെ വീട്ടിലെ കുടുംബ പ്രാര്‍ഥനയ്ക്ക് പോയിരിക്കുമ്പോള്‍ "enjoying a mind blowing DJ @Windsor Castle..  wow.. awesome one.."   എന്നും സ്റ്റാറ്റസ്‌ ഇടുന്നതില്‍ തെറ്റില്ല.. 
അല്ലെങ്കില്‍ നമ്മുടെ NG സ്ടാടസ്!!..  ബാക്കി പറയണ്ടല്ലോ.. 

ലൈക്കുകള്‍ :-
 പിന്നൊരു കാര്യം... തറവാട് സ്വത്ത്‌ എഴുതിക്കൊടുക്കേണ്ടി വന്നാലും ഒരു ക്നാപ്പന്റെയും സ്ടാട്ടസില്‍ ലൈക്‌ കൊടുക്കരുത്..  'ലൈക്‌' എന്നത് നമ്മുക്ക് ഇങ്ങോട്ട് മാത്രം കിട്ടേണ്ട സംഗതി ആണ് എന്ന്  മനസ്സില്‍  കുറിച്ചിടുക.  (ചെല്ലക്കിളികള്‍ക്ക്  ഈ നിയമം ബാധകം അല്ല കേട്ടോ.. .. പാ വേറെ.. പാപ്പച്ചന്‍ വേറെ!!..)        

ഇപ്പോള്‍ താങ്കള്‍ ഏറെക്കുറെ ഒരു NG ആയിക്കഴിഞ്ഞു..!! എല്ലാ ഭാവുകങ്ങളും!!... 


         
 
          
        

Tweet, Share & Like